Tuesday, 29 March 2016

ആയേമ്മ

                    കണ്ണിൽ കുത്തിയാലറിയാത്ത ഇരുട്ട് .ഒരു വലിയ ഇരുട്ടറയിൽ ഭൂമിയെ ബന്ധനസ്ഥയാക്കിയതു പോലെ. ഈ രാത്രിയിൽ നക്ഷത്രങ്ങളും പിൻവാങ്ങിയോ?പാഞ്ഞു പോയിക്കൊണ്ടിരുന്ന വണ്ടിയുടെ ജനാലയിലൂടെ ഋഷി കുമാർ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.ഇരുട്ടിൽ മിന്നിത്തെളിയുന്ന മിന്നാമിനുങ്ങു പോലെ അവിടവിടെ വഴിവിളക്കുകളുടേയും ഒറ്റപ്പെട്ട വീടുകളിലേയും ഇത്തിരി വെട്ടം .
                   ബസിൽ ഇംഗ്ലീഷ് സംഗീതം ചടുലതാളത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. മനം മടുപ്പിക്കുന്നതായിരുന്നു അവന് ആ സംഗീതം.
                   ആ ചടുല സംഗീതം അവനെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്കൂൾ വിട്ടു വന്ന് കഴിഞ്ഞ് അമ്മയും അച്ഛനും വരാനായി കാത്തിരുന്ന ദിവസങ്ങൾ . സ്കൂളിൽ നിന്നും കിട്ടിയ സമ്മാനം അച്ഛനമ്മമാരെ കാണിച്ച് അവരുടെ സ്നേഹവും അംഗീകാരവും കിട്ടാൻ മോഹിച്ച് കാത്തിരുന്ന്, കാത്തിരുന്ന് പിന്നെ ആയയോടൊപ്പം കിടന്നുറങ്ങിപ്പോയ രാത്രികൾ.നിദ്രയെ ഭഞ്ജിക്കുന്ന ദ്രുത സംഗീതം കേട്ടുണർന്നു നോക്കുമ്പോൾ,ലേറ്റ് നൈറ്റ് പാർട്ടികളിൽ കൂട്ടുകാർക്കൊപ്പം ചുവടുവയ്ക്കുന്ന മാതാപിതാക്കൾ. വീട്ടിലെ വിസ്താരമേറിയ ഹാൾ മുറി പലപ്പോഴും ഒത്തുചേരലുകൾക്കുള്ള ഇടമായി.പാതി കൂമ്പിയ മിഴികളോടെ നോക്കി നിന്ന തന്നെ എത്രയോ തവണ സ്നേഹപൂർവ്വം വിളിച്ചു കൊണ്ടുപോയി ഉറക്കിയിട്ടുണ്ട് ആയ,താൻ ആയേമ്മ എന്ന വിളിച്ചിരുന്ന ആയ.

               "ഏയ്, ഋഷീ.... വാ... വന്ന്  ഡാൻസ് കളിക്ക് ".എന്ന സെബാസ്റ്റ്യന്റെ വിളിയാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്.
             അവൻ ഇംഗ്ലീഷ് പാട്ടിനൊത്ത് നൃത്തം വയ്ക്കാനോ. ഹ ഹ... നല്ല കാര്യമായി .. അവൻ ഋഷി കുമാരനല്ലേ ... " സുധാകർ പറഞ്ഞു നിർത്തി.
               അച്ഛന് ഹിന്ദി നടൻ ഋഷി കപൂറിനോട് വലിയ ആരാധനയായിരുന്നു. തന്നെയല്ലാ അച്ഛനുമമ്മയും കല്യാണത്തിനു മുൻപ് പ്രണയകാലത്ത് കാലത്ത് കണ്ട സിനിമയാണ് ഋഷി കപൂറും ഡിംപിൾ കപാഡിയയും ഒന്നിച്ചഭിനയിച്ച "ബോബി".ആരാധന മൂത്ത് മകന് ഋഷി കുമാർ എന്ന് പേരിട്ടു. ഇത് അമ്മ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പങ്കു വച്ചതിൽ നിന്നുണ്ടായ അറിവാണ്.
            "കമോൺ ഋഷീ ... ഈ ടൂർ നമുക്ക് എൻ ജോയ് ചെയ്യാനുള്ള സമയമാണ്,വരൂ... "സെബാസ്ത്യൻ വീണ്ടും വിളിച്ചു.ഋഷിയുടെ പ്രതികരണം ഒരു പുഞ്ചിരിയിലൊതുങ്ങി.

         ഒരു ഹെയർ പിൻ വളവ് കഴിഞ്ഞ് കുറച്ച് ദൂരെ മാറി ചെറിയ ഒരു ഞരക്കത്തോടെ വണ്ടി നിർത്തി.ഒരോരുത്തരായി വണ്ടിയിൽ നിന്നും ഇറങ്ങി, ഒടുവിലായി ഋഷിയും.
         തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. ഋഷി അരക്കെട്ടിൽ അലസമായി ചുറ്റിക്കെട്ടിയിരുന്ന ജാക്കറ്റ് എടുത്ത് ധരിച്ചു. സെബാസ്റ്റ്യനും സുധാകറും സിഗററ്റിനു തീകൊളുത്തി.മറ്റ് സുഹൃത്തുക്കളിൽ ചിലർ പാതവക്കിലെ കലുങ്കിൽ ഇരുന്നു. മറ്റു ചിലർ സമീപത്തുണ്ടായിരുന്ന ചെറിയ ഹോട്ടലിൽ കയറിയിരുന്നു. മുകളിൽ നിന്ന് നോക്കുമ്പോൾ അങ്ങ് താഴെയുള്ള റോഡുകൾ നേർത്ത വരകൾ പോലെ കാണപ്പെട്ടു;ആ റോഡിലൂടെ പോകുന്ന വണ്ടികൾ കളിപ്പാട്ടങ്ങളെപ്പോലെയും.വഴിയരികിലെ വൈദ്യുതി വിളക്കിനു ചുറ്റും ചിറകറ്റു പോകും മുമ്പുള്ള മഴ പാറ്റകളുടെ ചുറ്റിപ്പറക്കൽ.
          സെബാസ്റ്റ്യനും സുധാകറും എരിഞ്ഞു തീരാറായ സിഗററ്റുകുറ്റി താഴെയിട്ട് ഷൂസിട്ട കാലിനാൽ ചവുട്ടിയരച്ചു.ഒരു ചായ കുടിക്കാനായി അവർ ക്ഷണിച്ചപ്പോൾ ഋഷിയും അവരോടൊപ്പം നീങ്ങി.ഋഷിയും കൂട്ടുകാരും ചായക്കടയുടെ വരാന്തയിൽ ഇട്ടിരുന്ന പഴയ ബഞ്ചിൽ സ്ഥാനം പിടിച്ചു. ആ ചായക്കട, വെറുമൊരു ചായക്കട മാത്രമായിരുന്നില്ല. അതൊരു വീടു കൂടിയായിരുന്നു. ഭർത്താവും ഭാര്യയും ചേർന്ന് നടത്തുന്ന ചായക്കട . പകൽ മുഴുവൻ ചായക്കടയിൽ പണിയെടുക്കുന്ന അവർക്ക് ചായക്കടയോട് ചേർന്ന ഒറ്റമുറിയാണ് അന്തിത്താവളം.ചായക്കടയ്ക്കും വീടിനും ചേർന്ന് അടുക്കള ഒന്ന്.
                നല്ല ആവി പറക്കുന്ന ചായ ഊതിയാറ്റി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് വരാന്തയുടെ അറ്റത്ത് മൂടിപ്പുതച്ചു ക്കിടക്കുന്ന രൂപത്തെ ഋഷി ശ്രദ്ധിച്ചത്.ഒരു വൃദ്ധ .അവർ ഏറെ ബുദ്ധിമുട്ടോടെ എഴുന്നേറ്റിരുന്നു.
" മോനെ, ഒരു ചായയ്ക്കുള്ള പൈസ തര്വോ?" അവരുടെ ശബ്ദും വിറയ്ക്കുന്നുണ്ടായിരുന്നു.

                    അവരുടെ ശബ്ദവും രൂപവും ഋഷിയുടെ മനസ്സിൽ ഒരു വിങ്ങൽ ഉളവാക്കി.ഒരു ചായ വാങ്ങി അവൻ അവർക്ക് നൽകുകയും എണ്ണാതെ തന്നെ കുറച്ച് രൂപ അവരുടെ കൈയിൽ വച്ചു കൊടുക്കുകയും ചെയ്തു. ഋഷി അവരോട് ഒരോ കാര്യങ്ങൾ തിരക്കി കൊണ്ടിരുന്നു. സ്നേഹത്തോടെയുള്ള അവന്റെ സംസാരം കേട്ട് അവരുടെ കണ്ണുകൾ തിളങ്ങി. അവർ ഒരോ കാര്യങ്ങളായി അവനോട് പറഞ്ഞു.
                  "വീട്, മൂന്നാറിനടുത്താണ്.ഇപ്പവിടാരൂല്ല.. എന്നെ കെട്ടിക്കൊണ്ടരുമ്പോ പ്രായം പതിനാറ് .ഒന്നരവർഷം, അത്രേ തന്നുള്ളൂ, കർത്താവ്. പിന്നെ അങ്ങ് വിളിച്ചു. അതിയാനങ്ങ് പോയി."
അവരുടെ കണ്ണുകൾ നിറയുന്നത് ഋഷി കണ്ടു.
               "ഒരു മോനെ തന്നേച്ചാ പോയത്. കൊറേ ബുദ്ധിമുട്ടി, അന്യ വീടുകളിലെ പണി ചെയ്തിട്ടാണേലും ഞാനവനെ ബുദ്ധിമുട്ടിക്കാതെ വളർത്തി. അവന് അങ്ങ് കൊച്ചീലാ പണി. അവനും അവന്റെ പെണ്ണും അവിടാ താമസം ."
                ഡ്രൈവർ വണ്ടിയിൽ കയറി. ഹോൺ മുഴങ്ങി.എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞു. സെബാസ്റ്റ്യൻ ഋഷിയെ ഉച്ചത്തിൽ വിളിച്ചു." ഏയ് ഋഷീ....... കമോൺ ഫാസ്റ്റ്."
                  വൃദ്ധ ആ വരാന്തയിൽ കിടന്നു. അങ്ങിങ്ങ് കീറിയിരുന്ന പുതപ്പെടുത്ത് അവൻ അവരെ പുതപ്പിച്ചു.ഋഷി ആ വൃദ്ധയുടെ കരങ്ങൾ പിടിച്ച് യാത്രാനുമതി ചോദിക്കും ഭാവത്തിൽ തലയാട്ടി. അവന്റെ സിരകളിലൂടെ തരംഗങ്ങളുടെ തേരോട്ടം.ധൃതിയിൽ കൈകൾ തിരികെ വലിച്ച് അവൻ വണ്ടിയിൽ കയറി. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
           " നീയെന്താണിങ്ങനെ?ടൂർ പോകുമ്പോഴെങ്കിലും എൻജോയ് ചെയ്തു കൂടെ നിനക്ക്? " സെബാസ്റ്റ്യന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പായിരുന്നു ഋഷിയുടെ മറുപടി.
           "തിരിച്ചെത്തിയാൽ ഇനിയും ടെൻഷനടിച്ച് ജോലി ചെയ്യാനുള്ളതാണ് സോ റിലാക്സ് നൗ" സെബാസ്റ്റ്യൻ ഓർമ്മപ്പെടുത്തി.
             വണ്ടി മലമ്പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. മരവിച്ച കാറ്റ് ജനലിലൂടെ അകത്തേക്ക് വന്നു കൊണ്ടിരുന്നു. അവൻ അനന്തതയിലേക്ക് നോക്കിയിരുന്നു. നക്ഷത്രങ്ങൾ മിഴി തുറക്കാൻ മറന്ന കറുത്ത രാത്രി.
              ഏറെ നേരത്തെ മൗനത്തിന്റെ കെട്ടഴിച്ച് ഋഷി,സെബാസ്റ്റ്യനോട് മനസ്സു തുറന്നു.
           " നിനക്കറിയ്വോ ത്രേസ്യയെ മറ്റാരേക്കാളുമധികം ഞാൻ സ്നേഹിച്ചിരുന്നു. ത്രേസ്യ എന്നെയും. സുന്ദരിയായിരുന്നു ത്രേസ്യ .ആ മാറിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ഞാൻ അനുഭവിച്ച ആശ്വാസം, സ്വസ്ഥത. ഈ ഭൂഗോളത്തിൽ മറ്റാരുമെന്നെ സ്നേഹിച്ചിട്ടില്ല.
                  മറ്റെല്ലാർക്കും കടമകൾ മാത്രമായിരുന്നു. സ്ഥാനങ്ങൾ നൽകുന്ന കടമകൾ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ അകമ്പടി കൂടാതെ നിർവഹിച്ച് കടമകളുടെ കണക്കു പുസ്തകം കൃത്യമായി സൂക്ഷിച്ച മാതാപിതാക്കൾ.
          ത്രേസ്യയ്ക്ക് എന്നോട് സ്നേഹം മാത്രമായിരുന്നു. ആ ഹൃദയം ഞാൻ കണ്ടിട്ടുണ്ട്. സ്നേഹത്തിന്റെ ആർദ്രതയുള്ള പവിത്രമായ ഹൃദയം .
         ആ സംസാരം കേട്ടിരിക്കാൻ തന്നെ എത്ര രസകരമായിരുന്നു. ആകാശം, ഭൂമി, കടൽ, സൂര്യചന്ദ്രന്മാർ,നന്മ,തിന്മ, രാത്രി, പകൽ..... എല്ലാത്തിനേയും കുറിച്ച് ത്രേസ്യയ്ക്കറിയാം.
  ഓഫീസ് ജോലി, മീറ്റിങ്ങ്, ക്ലബ്ബ് ഇത്യാദി തിരക്കുകളുള്ള അച്ഛൻ.ഫെമിനിസവും സാമൂഹ്യ സേവനവും സ്വന്തം ബിസിനസുമായി സമയം ചിലവഴിക്കുന്ന അമ്മ. മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കൊതിച്ചിരുന്ന ബാല്യം.വിലപിടിപ്പുള്ള കളിക്കോപ്പുകളിൽ അവർ സ്നേഹം നിറച്ചു നൽകി.
            അച്ഛനമ്മമാർക്ക് നേരമില്ലാത്തതു കൊണ്ട് അവർ എന്നെ നോക്കാനായി ഒരു സ്ത്രീയെ നിയമിച്ചു. അവർ എന്നോടൊത്ത് കളിച്ചു. ഒത്തിരിയൊത്തിരി സ്നേഹിച്ചു. അവർ വെറുമൊരു ജോലിക്കാരിയായിരുന്നില്ല. പ്രസവിച്ചില്ലെങ്കിലും അവർ എന്റെ അമ്മയായിരുന്നു. ഗർഭത്തിൽ പത്തുമാസം പേറാതെ നൊന്തു പ്രസവിക്കാതെ അവർ എന്റെ അമ്മയായി. ഞാൻ മകനായി.
               അന്ന്.... അച്ഛനമ്മമാരെ കാത്ത് കാത്തിരുന്ന ഒരു രാത്രി .
"മോനിവിടെ വന്ന് കിടക്ക്"ത്രേസ്യ പറഞ്ഞു.

" ഇല്ല എനിക്കിന്നീ സമ്മാനം കാണിക്കണം" കൈയിലിരുന്ന മെഡലുയർത്തിക്കൊണ്ട് അവൻ പറഞ്ഞു. ഏറെ വൈകിയപ്പോഴാണ് ത്രേസ്യയോടൊപ്പം അന്ന് കിടന്നത്.

. " മോനുറങ്ങിയെങ്കിൽ ഉണർത്തണ്ട. അവിടെക്കിടന്നോട്ടെ" എന്ന അമ്മയുടെ വാക്കുകൾ കുറച്ച് കഴിഞ്ഞപ്പോൾ കേട്ടു . കൈയിൽ പിടിച്ചിരുന്ന മെഡൽ കൈവിട്ട് തറയിൽ പതിച്ചു.
            പിന്നീടുള്ള ദിവസങ്ങളിൽ അച്ഛനമ്മമാരെ കാത്തിരിക്കാതെ ത്രേസ്യയോടൊത്ത് ഉറങ്ങുന്നത് ശീലമാക്കി.പിന്നെ അതൊരു ഇഷ്ടമായി മാറി.
   " എനിക്ക് എട്ടു വയസായപ്പോൾ എന്നെ ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർക്കുകയും ത്രേസ്യയെ പറഞ്ഞു വിടുകയും ചെയ്തു."
      ഋഷി സീറ്റിലേക്ക് തലചായ്ച് കിടന്നു.
      വർഷങ്ങൾ കടന്നു പോയിട്ടും ഇന്ന് ആ ഇരുട്ടിൽ ആ മുഖം, നിർമ്മലമായ ആ മുഖം താൻ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. അവർ തന്നെ മോനേയെന്നു വിളിച്ചു. താൻ ആയേമ്മ എന്നു വിളിച്ചിരുന്നത്രേസ്യാമ്മ തന്നെ തിരിച്ചറിഞ്ഞു കാണുമോ?                            ഹൃദയം പിടയ്ക്കുന്നു. മനസ്സു പതറുന്നു,നിസ്സഹായത
.ഹൃദയത്തിൽ ആയേമ്മയോടുള്ള സ്നേഹം കടലിരമ്പലായി.മസ്തിഷ്കം നിസ്സഹായത അറിയിച്ചു കൊണ്ടിരുന്നു. പലവട്ടം തന്നെ ഊട്ടിയുറക്കിയ സ്നേഹം ഇന്ന് ജരാനരകളുമായി...... മസ്തിഷ്കം ഹൃദയത്തെ തോൽപ്പിക്കരുതെന്ന് അവന്റെയുള്ളിൽ നിന്നാരോ പറഞ്ഞു.
         വണ്ടിയോടി കൊണ്ടിരുന്നു. അടുത്തിരുന്ന സെബാസ്ത്യൻ നിദ്രയിലേക്ക് വഴുതി വീഴുന്നത് ഋഷി കണ്ടു. മസ്തിഷ്ക സന്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഋഷി വണ്ടിയിൽ നിന്നിറങ്ങി നടന്നു. മഴ അപ്പോൾ കനത്ത് പെയ്തു കൊണ്ടിരുന്നു.

            

Sunday, 27 March 2016

പുഴ കടന്ന്

                   പുഴസ്വച്ഛന്ദമായിപരന്നൊഴുകിക്കൊണ്ടിരുന്നു.
പുഴയിലെ ഓളങ്ങളെ തൊട്ടുരുമ്മി വന്ന കുളിർക്കാറ്റ് അവളുടെ മിനുമിനുപ്പാർന്ന കവിളിണകളെ തഴുകി.വെള്ളത്തെ ഇരുവശങ്ങളിലേക്കും വകഞ്ഞു മാറ്റി തോണി മന്ദഗതിയിൽ മുന്നേറികൊണ്ടിരുന്നു.തോണിക്കാരൻ കഴക്കോൽ ആഴത്തിൽ കുത്തി, തോണിയുടെ അരികിലൂടെ മുന്നോട്ടും പിന്നെ കഴുക്കോലുയർത്തി, ഒരു പ്രത്യേക താളത്തിൽ തോണിയുടെ അരികിലൂടെ ഒരു സർക്കസ് കലാകാരന്റെ വൈദഗ്ധ്യത്തോടെ പിന്നോട്ടും നടന്നു. അവൾ പക്ഷെ ഒന്നും കാണുന്നുണ്ടായിരുന്നില്ല.

                    ഒരു നവോഢയുടെ ഭാവഹാവാദികൾ ഒന്നും പ്രകടമല്ലായിരുന്നു ആ മുഖത്ത്.തന്റെ കൂട്ടുകാരായ രാജിയേയും സുജാതയേയും ദിവാകരനേയും ഇനിയെപ്പോഴാണ് കാണാൻ കഴിയുക? ഇനിയെപ്പോഴാണ് പല്ലാങ്കുഴി കളിക്കാൻ കഴിയുക.ഓടിക്കളിച്ചു നടന്ന തൊടിയും പറമ്പും കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി തിന്നാന്നായി ഇരിക്കാറുള്ള ശങ്കരൻ പോറ്റിയുടെ പറമ്പിലെ പാറക്കൂട്ടവും എല്ലാമവൾ ഓർത്തു.അവളേറെയിഷ്ടപ്പെട്ടിരുന്ന തെക്കേപ്പറമ്പിലെ കശുമാവിൻ തോട്ടവും, അവിടെ നിന്നും ഇട വഴിയിലൂടെ നടന്നെത്താവുന്ന വലിയ കുളവും, എല്ലാം വിദൂരതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.

                    ആ കുളം അവൾക്ക് വളരെ പ്രിയപ്പെട്ടതാണ്.എന്നും അവൾ ചെറിയച്ഛനോടൊത്ത് കുളത്തിൽ കുളിക്കാൻ പോയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി കുളത്തിൽ കുളിക്കാൻ പോകാതായിട്ട്. അന്ന്, അവൾ പേടിച്ചു കരഞ്ഞു. അമ്മയും ചെറിയമ്മമാരും പറഞ്ഞു: ' പേടിക്കാനൊന്നൂല്ല കുട്ട്യേ ', നീ വലുതായിരിക്കുന്നു. അതിനു ശേഷം പിന്നെ നീണ്ട ഉപദേശമായിരുന്നു. എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലാന്നും. മാറത്ത് രണ്ടാം മുണ്ടിടാതെ ആണായി പിറന്നവരുടെ മുന്നിൽ പോകാൻ പാടില്ല. ദിവാകരന്റെ കൂടെ കളിക്കാൻ പാടില്ല. മരത്തിൽ കയറാൻ പാടില്ല, കാൽ അടുപ്പിച്ച് വച്ചേ ഇരിക്കാവൂ. കൂട്ടത്തിൽ ഏറ്റവും ദുഃഖം തോന്നിയത് ഇതാണ്. ചെറിയച്ഛന്റെ കൂടെ ഇനി കുളത്തിലും പോകരുത്.

                 തോണി മറുകരയടുത്തു. തോണിക്കാരൻ ഇറങ്ങി തോണി തള്ളി കുറച്ചു കൂടി കരയ്ക്കടുപ്പിച്ചു. യാത്രക്കാർ ഇറങ്ങി പല വഴിപിരിഞ്ഞു.തോണി വീണ്ടും ഓളത്തെ മുറിച്ചു കൊണ്ട് മറുകര തേടി.

                   നേരം പുലർന്നതേയുള്ളൂ.കിഴക്കുനിന്നും മേഘപാളികൾക്കി ടയിലൂടെ ബാലാർക്കൻ എത്തി നോക്കി. ഗ്രാമം ഉണർന്നു. ദൂരെ കുളിക്കടവിൽ കുളിക്കാനെത്തിയ ചിലർ.തോണിക്കാരൻ തോണിയുടെ അമരത്ത് ഇരുന്നു. യാത്രക്കാരെ പ്രതീക്ഷിച്ചു കൊണ്ട് .പുഴയിലെ ഓളങ്ങൾക്കൊപ്പം ആ യാനപാത്രം ഇളകിയാടി.
               ദിവസങ്ങൾ കഴിഞ്ഞെങ്കിലുംഅയാളുടെ മനസ്സിന്റെ തിരശ്ശീലയിൽ ആ കൊച്ചു സുന്ദരിയുടെ ചിത്രം മായാതെ നിന്നു.അവളുടെ ദുര്യോഗത്തെക്കുറിച്ചയാൾ ഓർത്തു. മഞ്ഞച്ചരടിൽ അധികാരചിഹ്നം  അണിയിച്ച് അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ മദ്ധ്യവയസ്ക്കനെയും.

             പിന്നിൽ ഒരു കാൽ പ്പെരു മാറ്റം. അയാൾ തിരിഞ്ഞുനോക്കി..... അവൾ.തോണിയിൽ കയറിയ അവൾ പടിമേലിരുന്നു. " എന്താണ് ഒറ്റയ്ക്ക്. '? മൗനം."എങ്ങോട്ട് പോകുന്നു?" മൗനം. " എന്തു പറ്റി. "?മൗനമല്ലാതെ അവളിൽ നിന്നുമൊരു മറുപടി കിട്ടിയില്ല.
                 അവൾ ഓളപ്പരപ്പിലേക്ക് നോക്കിയിരുന്നു. നിലയില്ലാത്ത വെള്ളത്തിലേക്ക് അവളെത്തന്നെ അവൾ വലിച്ചെറിയുമോയെന്നയാൾ ഭയപ്പെട്ടു.
                  ' എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുട്ടി .അവൾക്കെന്താണ് സംഭവിച്ചത്? എങ്ങോട്ടാണ് പോകുന്നത്? ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾ അയാളുടെ മനസ്സിൽ ഉയർന്നു വന്നു .
               
                   മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും അയാൾ വീണ്ടും ചോദിച്ചു. " മോളെന്താണ് ഒറ്റയ്ക്ക്? " നിശബ്ദത. അവൾ ഇ മകളുയർത്തിയതേയില്ല.
                    അന്ന് - തോണിയിൽ അവളോടൊപ്പം ഉണ്ടായിരുന്ന ബന്ധുജനങ്ങളുടെ കൈവശം നിറയെ പെട്ടികൾ, വലിയ ഭരണികൾ, വലിയ ട്രങ്ക് പെട്ടി എന്നിവയായിരുന്നു. കൂടാതെ ഒരു സിന്ധിപ്പശുവും കിടാവും. അക്കാലത്ത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു ഇതൊക്കെ .കളിപ്രായം കഴിയാത്ത പെൺകൊടിയെ തല നരച്ച പൗരുഷത്തിന് അടിയറ വയ്ക്കുക, വർഷങ്ങളോളം ഉപയോഗിക്കാനുള്ള പാത്രങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും സ്ത്രീധനമായി കൊടുക്കുക.സ്ത്രീധനത്തോടൊപ്പം പശുവിനെ കൂടി ഉൾപ്പെടുത്തുന്നത് കൂടുതൽ അന്തസ്സാണ്.

                            അവൾക്കെതിരെയുള്ള പടിയിലിരുന്നു ആ മദ്ധ്യവയസ്ക്കൻ. പ്രൗഢഗംഭീരനായ അയാൾ വെറ്റില മുറുക്കി കൊണ്ടിരുന്നു. അയാൾ ഇടയ്ക്കിടെ തുപ്പിയപ്പോൾ പച്ച നിറമുള്ള വെള്ളത്തിൽ ചുവന്ന വികൃതങ്ങളായ എന്തോ രൂപങ്ങൾ തെളിഞ്ഞു വന്നു. അത് പിന്നെ.. വെള്ളത്തിലലിഞ്ഞ് ഇല്ലാതായി.
                    അയാളുടെ കൈയിലിരുന്ന പണക്കിഴി അയാൾ പടിമേൽ വച്ചു.പടി മേലിരുന്ന വെറ്റിലച്ചെല്ലം തുറന്ന് അയാൾ വെറ്റില തുമ്പുകീറി പുരികത്തിന് വശത്തായി ഒട്ടിച്ചു. അയാൾ അർത്ഥഗർഭമായി ചിരിച്ചുകൊണ്ടിരുന്നു. ചുണ്ണാമ്പ് തേച്ച് പുകയില കൂട്ടി വെറ്റില വായിൽ തിരുകുമ്പോൾ അയാളുടെ തീക്ഷ്ണമായ കണ്ണുകൾ അവളെ ഉഴിഞ്ഞു കൊണ്ടിരുന്നു. ശുഭ്ര വസ്ത്രധാരിയായ അയാൾ ഇടയ്ക്ക് തോളിൽ കിടന്നിരുന്ന വേഷ്ടിയഥാസ്ഥാനത്ത് ഒതുക്കിയിട്ടു കൊണ്ടിരുന്നു. അയാളുടെ വാല്യക്കാരൻ എന്നു തോന്നിച്ചിരുന്ന, ആളോട് സംസാരിക്കുന്നുണ്ടായിരുന്നു. അയാൾ ചിരിക്കുമ്പോൾ വെളിപ്പെട്ടിരുന്ന വെറ്റിലക്കറ പിടിച്ച നിരയൊക്കാത്ത പല്ലുകൾ ഒരു ക്രൂര ഭാവം അയാൾക്കു സമ്മാനിച്ചിരുന്നു.
അതെ . അയാൾ ക്രൂരനായിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ -
       മദ്ധ്യവയസ്ക്കൻ തോണിയൊഴുകിക്കൊണ്ടിരിക്കേ എഴുന്നേറ്റ് മുന്നോട്ട് കാലെടുത്ത് വച്ചു. തോണിയൊന്നിളകിയാടി. അയാൾ ഒരു കസർത്ത് കളിച്ച് അവൾക്കരികിൽ വന്നിരുന്നു. അയാൾ തന്റെ ഇടം കയ്യാൽ അവളെ സ്വ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു. മൃഗ രാജനെ  ഭയക്കുന്ന പേടമാന്റെ മിഴികളായിരുന്നു അവൾക്കപ്പോൾ.
     തോണി കരയ്ക്കടുക്കാറായപ്പോഴാണ് തോണിക്കാരൻ ഓർമ്മയിൽ നിന്നുണർന്നത്. തോണിക്കാരൻ ഉത്തരമില്ലാത്ത"" ഒരു ചോദ്യം കൂടി ഉതിർത്തു.
 " ഞാൻ മോളെ വീട്ടിലെത്തിക്കട്ടേ? " മൗനം.
         തോണിയിൽ നിന്നിറങ്ങിയ അവൾ, തിരിഞ്ഞു നോക്കാതെ, എങ്ങോട്ടെന്നില്ലാതെ, ഒരു ഭ്രാന്തിയെ പോലെ .....

Thursday, 11 February 2016

കള്ളൻ






                 കിടപ്പുമുറിയിൽ വേണ്ടതിലധികം പ്രകാശമുണ്ടായിരുന്നത് അയാളെ     അലോസരപ്പെടുത്തി.തെളിഞ്ഞു നിന്ന സീറോ ബൾബിന്റെ വെളിച്ചവും ചാർജ്ജു ചെയ്യാൻ വച്ച മൊബൈൽ ഫോണിന്റെ വെളിച്ചവും കൂടിച്ചേർന്ന് കിടപ്പുമുറിയുടെ രഹസ്യ സ്വഭാവത്തെ ഹനിക്കുന്നതായി അയാൾക്കു തോന്നി.

                 കിടപ്പുമുറിയിലെ ഡ്രസ്സിംഗ് ഏര്യയിലെ കർട്ടന് പിന്നിൽ അയാൾ നിന്നു. താഴ്ത്തിയിട്ട കൊതുകുവലയ്ക്കുള്ളിൽ മെത്തയിൽ സാറ്റിൻതുണി കൊണ്ടു  വെളുത്ത നൈറ്റി ധരിച്ച സ്ത്രീ ഉറങ്ങിക്കിടന്നു. അരണ്ട വെളിച്ചത്തിൽ മിനുമിനുത്ത അവളുടെ ശരീരം, ശോഭയാർന്നതായി കാണപ്പെട്ടു. ഒരു നിമിഷം അവളുടെ നഗ്നമേനി അയാൾ സങ്കൽപ്പിച്ചു. ഉടൻ തന്നെ കണ്ണുകൾ പിൻവലിച്ചു.

                അയാൾ ശബ്ദമുണ്ടാക്കാതെ അലമാരക്കടുത്തേക്ക് നീങ്ങി. ശബ്ദുണ്ടാകാതിരാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് അയാൾ അലമാര മെല്ലെ തുറന്നു. അവൾ ചെറിയ ഞരക്കത്തോടെ തിരിഞ്ഞു കിടന്നു. സാമാന്യത്തിലധികം വലുപ്പമുണ്ടായിരുന്ന അവളുടെ നിതംബം, ശില്പ സൗന്ദര്യത്തെ വെല്ലുന്നതായിരുന്നു. യൗവ്വനം അവളിൽ മുഴച്ചു നിന്നു.

                 അലമാരക്കകത്തെ പ്രത്യേക അറയുടെ താക്കോൽ അതിന്മേൽ തന്നെ തൂങ്ങി നിന്നിരുന്നു. അയാൾ ആ പ്രത്യേക അറ തുറന്നു. വിരലുകൾ അതിനുള്ളിൽ പരതി.

                 പെട്ടെന്ന് മുറിയിലിരുന്ന മൊബൈൽ ഫോണിൽ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു. അയാൾ ഞൊടിയിടയിൽ കർട്ടന് പിന്നിൽ മറഞ്ഞു.
         
അവൾ ഉണർന്നു. ഉറക്കച്ചടവോടെ മൊബൈൽ ഫോൺ പ്ലഗ്ഗിൽ നിന്നും അഴിച്ചെടുത്തു. അതിലേക്ക് ഉറ്റുനോക്കി.വന്ന സന്ദേശം വായിച്ചു. അവൾ നിദ്ര വിട്ട് ജാഗരൂക യായി കാണപ്പെട്ടു. അയാൾ പതുങ്ങി നിന്നു.
               
                   കിടക്കയിൽ നിന്ന് എഴുന്നേറ്റ അവൾ അഴിഞ്ഞു വീണ മുടിയിഴകൾ വീണ്ടും അലസമായി കെട്ടി വച്ച്, കിടപ്പുമുറി വിട്ട് പുറത്തേയ്ക്ക് പോയി.                            
                      അയാൾ തുറന്നു വച്ച അലമാരയുടെ പ്രത്യേക അറയും അലമാര തന്നെയും ചേർത്തടച്ചു. വീണ്ടും പഴയ സ്ഥാനത്ത് മറഞ്ഞു നിന്നു. തുറന്നു കിടന്ന അലമാര അവളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതോർത്ത് അയാൾ നിശ്വസിച്ചു.

              അവൾ എന്തിനായിരിക്കും മുറിക്ക് പുറത്ത് പോയത്? എപ്പോൾ തിരിച്ചു വരുമായിരിക്കും? എന്ത് സന്ദേശമായിരിക്കും ഫോണിൽ വന്നത്? ആരായിരിക്കും സന്ദേശമയച്ചിട്ടുണ്ടാകുക? ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ നിമിഷാർദ്ധത്തിനുള്ളിൽ അയാളുടെ മനസ്സിലൂടെ കടന്നുപോയി.

                    ഏതാനും നിമിഷങ്ങൾ കഴിഞ്ഞതേയുള്ളൂ, ഇളം നീല ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ ഒരു യുവാവ് അവളോടൊത്ത് ആ മുറിയിലേക്ക് കടന്നുവന്നു.യുവാവ് സുന്ദരനും അരോഗദൃഢഗാത്രനുമായിരുന്നു.യുവാവ് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു. അവർ ദീർഘമായ ഒരു ചുംബനത്തിലേർപ്പെട്ടു.
                     
                      കർട്ടനു പിന്നിൽ അയാൾ നിന്ന് വിയർത്തു. വല്ലാത്ത അവസ്ഥയിലാണല്ലോ താൻ വന്ന് പെട്ടത് എന്നയാൾ ഓർത്തു.യുവാവും സ്ത്രീയും  ഉറങ്ങിയാൽ മാത്രമേ തനിക്കീമുറിയിൽ നിന്നും മോചനമുള്ളൂ. അയാൾ തന്റെ പോക്കറ്റിൽ കയ്യിടുകയും കുറച്ചുനേരം മുമ്പ് അലമാരയിൽ നിന്നും കൈക്കലാക്കിയ ക്രഡിറ്റ് കാർഡുകളിൽ പിടിക്കുകയും . ഒന്നുകൂടി പോക്കറ്റിൽ തിരുകുകയും ചെയ്തു .കണ്ണിൽ തടഞ്ഞ നോട്ടുകെട്ടുകൾ യുവതിക്കു വന്ന മൊബൈൽ സന്ദേശത്തിന്റെ ശബ്ദത്തിന്റെ ഞെട്ടലിൽ, കൈയിലൊതുക്കാൻ കഴിയാഞ്ഞതിൽ അയാൾ ആത്മാർത്ഥമായും ഖേദിച്ചു.

                         യുവാവും സ്ത്രീയും കട്ടിലിലേക്ക് ചാഞ്ഞു. അവർ പരസ്പരം കെട്ടിപ്പുണർന്നു. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. നഗ്നരായി, പരിപൂർണ്ണ നഗ്നർ. ആദവും ഹവ്വയും.കർട്ടന് പിന്നിൽ ശ്വാസമടക്കി അയാൾ നിന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള മേളനം.സൃഷ്ടിയുടെ ആദ്യ ചുവട് വയ്പ്പ്. സർപ്പത്തെപ്പോലെ അവൾ യുവാവിനെ വരിഞ്ഞു ചുറ്റി.

                        യുവാവിന്റെയും യുവതിയുടേയും ശ്രദ്ധയിൽപ്പെടാതെ രണ്ടു കണ്ണുകൾ തിളങ്ങി. കണ്ണുകൾ പിൻവലിക്കാതെ തന്നെ അയാൾ ഒരു രക്ഷപെടലിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചു.യുവാവും യുവതിയും  നിദ്രയെ പുൽകിയതിനു ശേഷം അലമാരയിലെ പണം കൈക്കലാക്കി വന്ന വഴിയേ പുറത്തുകടക്കാം. അല്ലെങ്കിൽ അവർ ഉറക്കത്തിലമരും മുൻപ് തന്നെ കണ്ടുപിടിച്ചാൽ ബൽറ്റിൽ തിരുകിയ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി അവരുടെ കൈവശവും അലമാരയിലുമുള്ള പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ട് മുൻ വാതിലിലൂടെ ജേതാവിനെപ്പോലെ പുറത്തു പോകാം. കത്തികാണിച്ച് ഭീഷണിപ്പെടുത്തുമ്പോൾ യുവാവ് തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ ആത്മരക്ഷാർത്ഥം കത്തിയെടുത്ത് യുവാവിന്റെ നെഞ്ചിൽ ആഞ്ഞു കുത്തി കൈയിൽ കിട്ടുന്നതുമെടുത്ത് ഓടി രക്ഷപെടാം.

                        ചിന്തകൾ മനസ്സിലൂടെ കടന്നു പോകവേ, കോളിംഗ് ബെൽ ശബ്ദം. വീണ്ടുമൊരു ഞെട്ടൽ... അവർ ഇരുവരും കുതറി മാറുന്നത് അയാൾ കണ്ടു. ശരീരത്തിലെ രക്തസഞ്ചാരം നിലച്ച പോലെ യുവാവ് വിളറി വെളുത്തു .

                 " ഇന്ന് ഒഫീഷ്യൽ ടൂറിലാണെന്നും നാളെ വൈകീട്ടേ എത്തൂ എന്നുമാണ് എന്നോട് പറഞ്ഞിരുന്നത്"യുവതി കിതപ്പോടെ പറഞ്ഞു. ഇരുവരും ധൃതി യിൽ ഉരിഞ്ഞിട്ട വസ്ത്രങ്ങളെടുത്ത് അണിഞ്ഞു. സ്ഥാനം മാറിയിരുന്ന കിടക്കവിരി പെട്ടെന്ന് നേരെയാക്കി. കർട്ടനു പിന്നിൽ അയാൾ നിന്നു പരിഭ്രമിച്ചു.

                    യുവതി കർട്ടന്റെ ഭാഗത്തേക്ക്  കൈ ചൂണ്ടി.കർട്ടനു പിന്നിൽ, ബൽറ്റിൽ തിരുകിയ കത്തിയുടെ പിടിയിൽ, പിടിമുറുക്കി അയാൾ. അവൾ തിടുക്കത്തിൽ മുറി വിട്ട് പുറത്തുപോയി.യുവാവ് കർട്ടന് പിന്നിലേക്ക് നീങ്ങി. കർട്ടനു പിന്നിൽ തന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകൾ യുവാവിൽ ഞെട്ടലുളവാക്കി.യുവാവിന്റെ വായ് പൊത്തിപിടിച്ചു കൊണ്ട് അയാൾ..." നീ ?" യുവാവ് അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ടു ചോദിച്ചു" നീ കള്ളൻ......?"


                               " അതെ ഞാൻ പണം കക്കാൻ വന്ന കള്ളൻ. നീയോ?"ചില സംസാരങ്ങൾക്ക് ശേഷം അവർ ഒരു ഒത്തുതീർപ്പിലെത്തി. നാലുകണ്ണുകൾ കിടപ്പുമുറിയുടെ വാതിലിലേക്ക് ഉറ്റുനോക്കി നിന്നു.

                യുവതിയും കൂടെ സ്യൂട്ട് ധരിച്ച ഒരു പുരുഷനും മുറിയിലേക്ക് കടന്നുവന്നു. അയാൾ ഓവർകോട്ട് അഴിച്ച് കസേര മേൽ നിക്ഷേപിച്ചു. അയാൾ അഴിച്ചു നൽകിയ ടൈ, യുവതി കസേരയിന്മേൽഇട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റിയിട്ട് ഹാങ്ങറിൽ തൂങ്ങിയിരുന്ന നിശാവസ്ത്രമണിഞ്ഞു.

                    യുവതി അയാളെ കട്ടിലിലേക്ക് അനുഗമിച്ചു.ഇരുവരും കട്ടിലിലേക്ക് ചാഞ്ഞു. പുരുഷൻ ക്ഷീണിതനായിരുന്നു. കർട്ടനു പിന്നിൽ നിന്നും നാലു കണ്ണുകൾ അവരെ സാകൂതം നോക്കി. അയാൾ ഉറങ്ങുന്നതുംകാത്ത്......



                        അയാൾ ഉറങ്ങുന്നതും കാത്ത് അവളും................  
               

                     

Sunday, 10 January 2016

പഴയ പുസ്തകത്താളുകള്‍


                          

                  കളങ്കമറ്റ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി  .ഇളം ചൊടികൾ നിദ്രയിൽ ഇടയ്ക്കിടെ  പുഞ്ചിരി തൂകുകയും മറ്റു ചിലപ്പോൾ വിതുമ്പുകയും ചെയ്തു .
                   കുഞ്ഞ്  സ്വപ്നം കാണുകയാണ് .എന്ത് സ്വപ്നമായിരിക്കും കാണുന്നത്?മുജ്ജന്മത്തിലെ കാര്യങ്ങളോ,ഉദരത്തിനുള്ളിലെ അനുഭവങ്ങളോ ?സ്വപ്നങ്ങൾക്ക് അർത്ഥമുണ്ടോ ? പല ചിന്തകൾ മനസിലൂടെ കടന്നു പോയി.  ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും സ്വപ്നം ഒരു അദ്ഭുതമായിത്തുടരുന്നു .സ്വപ്‌നങ്ങൾ നമ്മെ അജ്ഞാതലോകത്തേക്ക്  കൂട്ടിക്കൊണ്ടുപോകുന്നു .പക്ഷെ സ്വപ്നം,സ്വപ്നം മാത്രമാണ് .
                      മധുരം ചാലിച്ച പുഞ്ചിരി,അവൾക്കു സന്തോഷമേകി . നിദ്രയിലാണെ ങ്കിൽ പോലും കുഞ്ഞ്  വിതുമ്പുന്നത് അവൾക്കു ഹൃദയഭേദകമായി. കുഞ്ഞിൻറെ  നെറുകയിൽ  ചുണ്ടു ചേർത്ത് പിൻവാങ്ങി അവനരികിൽ ഒരു കാവൽ  മാലാഖയെപ്പോലെയിരുന്നു അവൾ.
         
                       കാലം ആവർത്തനമില്ലാതെ നിമിഷങ്ങളായ് ,മണിക്കൂറുകളായ്, പിന്നെ വർഷങ്ങളായ്.....ഇങ്ങിനി  വരാത്തവണ്ണം  ശൂന്യതയിൽ ലയിക്കുന്നു.എന്തെല്ലാം മാറ്റങ്ങൾ .
                       ചിന്തകൾ  മനസ്സിൽ കടലിരമ്പലെന്നപോലെ .
                       പഴയ പുസ്തകങ്ങളുടെ ഗന്ധം അന്തരീക്ഷത്തിൽ ചൂഴ്ന്നു നില്ക്കുന്ന പോലെ .ആ പഴമയിൽ അവളെന്നും പുതുമ കണ്ടെത്തി.അത് അവളുടെ ജീവിതത്തിൻറെ ഭാഗമായി മാറി.കാലം മനസ്സിൽ കോറിയിട്ട് പോയ ചിത്രങ്ങൾ തേങ്ങലുകളായ് അവശേഷിച്ചു.
                       അന്ന് -
                       മേശമേൽ ചൂരൽവടിയുടെ പ്രഹരമേറ്റപ്പോൾ അവൾ ഞെട്ടി.കയ്യിലിരുന്ന പുസ്തകത്തിൻറെ ഒരേട്‌ കീറിപ്പോയി. ആനന്ദവല്ലി യുടേതാണ്  പുസ്തകം.
                      അധ്യാപികയോട്‌ ആനന്ദവല്ലി പരാതിപ്പെട്ടു."ഇന്ദുലേഖ എന്റെ   പുസ്തകം കീറി ടീച്ചർ ".അന്ന് ടീച്ചറുടെ തല്ലും ശകാരവും കിട്ടി .ഇനി മറ്റുള്ളവരുടെ പുസ്തകം കൈ കൊണ്ടു തൊട്ടു പോകരുതെന്നൊരു താക്കീതും .
                     പുത്തൻ പുസ്തകങ്ങളുടെ,പുതുമയുടെ ഗന്ധം അവൾക്കേറെയിഷ്ടമായിരുന്നു.പക്ഷെ പുതുമണമുള്ള പുത്തൻ പുസ്തകങ്ങൾ  അവൾക്കന്യമായിരുന്നു . ഒരു വർഷത്തിനു മുമ്പേ പിറന്നതുകൊണ്ടുമാത്രം,തൻറെ ചേച്ചിയായ,ചേച്ചി തന്നെയൊരു രണ്ടാമൂഴക്കാരിയാക്കി  മാറ്റി.ചേച്ചിയുടെ പഴയ പുസ്തകങ്ങളായിരുന്നു അവൾക്കു പുത്തൻ.
                        ഒരു വേനലവധിക്കാലത്ത് ചേച്ചിയുടെ പഴയ പാഠപുസ്തകത്തിൻറെ ഏടുകൾ അവൾ ഇളക്കി മാറ്റിയിട്ടു.ഇത്തവണ പുതിയ പാഠപുസ്തകം കിട്ടുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ.പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തികൊണ്ടു അടുത്ത ദിവസം മേശമേലിരിക്കുന്നു തുന്നിക്കെട്ടിയ പഴയ പുസ്തകം.
                        പെൻസിൽ കൊണ്ട് കോറിയിട്ടിരുന്ന ആ പഴയ കടലാസുകെട്ടിനെ മനോഹരമായ വർണക്കടലാസിനാൽ പൊതിഞ്ഞിട്ടും ഒരു ഏച്ചുകെട്ടൽ മുഴച്ചു നിന്നു .മഞ്ഞച്ച താളുകൾ അവളെ നോക്കി പല്ലിളിച്ചു.
                        അവളുടെ ഉള്ളിൽ ചേച്ചിയോടുള്ള അസൂയ,പക എന്നീ വികാരങ്ങൾ കിളിർത്തു  പൊങ്ങി. കുഞ്ഞു മനസ്സിനു താങ്ങാവുന്നതിനപ്പുറമായിരുന്നു അന്നാ  ദുഃഖം.താളുകൾ പഴകിയ ഗന്ധം,തൊട്ടാലൊട്ടുന്ന നിറം മങ്ങിയ താളുകൾ അവളുടെ ജീവിതത്തിൻറെ നിറം കെടുത്തി.ചേച്ചിക്ക് പൊക്കം കൂടിയപ്പോൾ, ചേച്ചിയുടെ വസ്ത്രങ്ങൾ  അവൾ ധരിച്ചു.   ഇനിയത്തെ ജന്മത്തിലെങ്കിലും ഒരു കടിഞ്ഞൂൽ സന്താനമായി ജനിപ്പിക്കണേ എന്നവൾ പ്രാർത്ഥിച്ചു .
                          പിന്നീടെപ്പോഴോ കാലപ്രവാഹത്തിൽ,വളർച്ചയുടെ ഏതോ ഘട്ടത്തിൽ,അവളുടെ ചിന്തകളുടെ,ആഗ്രഹങ്ങളുടെ നിസ്സാരത അവൾക്കു ബോധ്യപ്പെട്ടു.അതോർത്തവൾ  ചിരിച്ചു.
                          ഓർമ്മയുടെ  ഓളങ്ങളിൽ വിടവ് വീഴ്ത്തി, കുഞ്ഞിൻറെ ചിണുങ്ങൽ .ഒരു പഴയ താരാട്ടിൻറെ ഈണം മെല്ലെ മൂളി.മൃദു മേനിയിൽ മെല്ലെ താളം പിടിച്ചു.അവൻ അതിൽ ലയിച്ചു.സുഷുപ്തിയിലേക്കു വീണ്ടും.
                          ചിന്തകൾ വീണ്ടും അവളെ കടന്നു വന്ന വീഥികളിലേക്ക് കൊണ്ട് പോയി.അസുഖമെന്തെന്നു നിർണയിക്കപ്പെട്ടിരുന്നില്ല . ഇടയ്ക്കിടെയുള്ള തലചുറ്റലും വലതുഭാഗത്ത് വാരിയെല്ലുകൾക്കു കീഴിലായി ആയിരം കഴുകന്മാർ കൊത്തിപ്പറിക്കുന്ന പോലുള്ള വേദനയും.പ്രസവത്തിനു ശേഷം വയ്യായ്ക കൂടി വന്നു.

                                       ഒഴിവാക്കാനാവാത്തത് , മനുഷ്യനിയന്ത്രണങ്ങൾ ക്കതീതമായത് സംഭവിച്ചു.മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞ് നഷ്ടപ്പെടലിൻറെ വേദനയറിയാതെ മോണ കാട്ടി ചിരിച്ചു;നിഷ്കളങ്കമായി.
                              കുഞ്ഞ് അവൾക്കൊരു പ്രേരണയായി.
                              വീണ്ടുമൊരു രണ്ടാമൂഴം അവൾക്കായ് കാത്തിരുന്നു.ആ കുഞ്ഞിനവൾ അമ്മയായി,ചേച്ചിയുടെ ഭർത്താവിൻറെ പുതിയ ഭാര്യയായി വേഷം പകർന്നാടി .കുഞ്ഞിനെ അവൾ ജീവന് തുല്യം സ്നേഹിച്ചു.അവനു സ്നേഹം നിഷേധിക്കപ്പെടാതിരിക്കാൻ,സ്വാർത്ഥതയുടെ  മുള പൊട്ടാതിരിക്കാൻ, ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള ആഗ്രഹത്തെ അവൾ നുള്ളി മാറ്റി.
                                  ഭർത്താവ്  കൊണ്ടു  വന്ന മഞ്ഞ ജമന്തിപ്പൂക്കൾ മേശമേൽ ചില്ലുപാത്രത്തിലിരുന്ന് വിളറി ച്ചിരിച്ചു.മൂക്ക് തുളക്കുന്ന രൂക്ഷഗന്ധം.അത് പതുക്കെ പഴയപുസ്തകത്താളുകളുടെ മഞ്ഞച്ച ഗന്ധമായി മാറി അവളുടെ ഉള്ളിൽ  നിറഞ്ഞു.  
                            ജീവിതത്തിൽ വസന്തം വിരുന്നു വന്നു.വിരിഞ്ഞ പുഷ്പങ്ങൾക്കൊക്കെ പഴയ പുസ്തകത്തിൻറെ മണമായിരുന്നു.അതവളുടെ ജീവിതമായിരുന്നു.പഴമ എന്നും അവൾക്കു പുതുമയായി.
                          ഭർത്താവ് അവളോട്‌ ചോദിച്ചു."പോയ്‌ വരുമ്പോൾ എന്താണ് കൊണ്ടുവരേണ്ടത്?"
                          "പഴയ പുസ്തകത്താളുകൾ "അവൾ മൊഴിഞ്ഞു.

Saturday, 22 November 2014

Vairag

Vairag


Chaos ruled the world.
Discussions went on in the Devabhumi.
"Do something to save the mankind or witness the disaster."Said Devaguru.
"It's time for action.Who will take up the mission?"asked Devaraja.

That was destined.

A baby boy was born in the dark of a night.Thunder shower and heavy down pour occurred.
"VAIRAG" soon grew up to be a man of strength and gigantic figure.He could control the natural forces and create any forms of natural calamities or stop a running river or a waterfall.Such was his super natural powers.

His presence filled in the youngsters, extraordinary mental energy and they became his warriors.With his powers he made some people deaf,some dumb,some blind and some lame.He watched that,gradually even enemies started sharing and helping each other.It was proved that actions done for 21 days turns out to be a habit.This changed the world into a new one.Later VAIRAG cured everyone out of their incapacities.


Wednesday, 29 October 2014

പഴി

                                                                        പഴി

                                        ജ്യേഷ്ഠനായ്
                                        ജനിച്ചതാണെന്റെ   തെറ്റ്
                                        പഴിയെല്ലാമെനിക്ക്
                                        പിഴവെല്ലാമവന്റേത് .

Sunday, 5 May 2013

                                                                              


                           നേരം പുല൪ന്നു  . ഉറക്കച്ച ടവോടെ പാതി തുറന്ന കണ്ണുകളുമായി അവൾ  കിടന്നു . അവളുടെ വിരലുകൾ കിടക്കയിൽ   എന്തിനോ വേണ്ടി പരതി . കിടക്കമേൽ    ഒരു വശത്തായി അടുക്കു തെറ്റി വീണു കിടക്കുന്ന പുസ്തകങ്ങൾ  . പകുതി വായിച്ചു ,വായന നി൪ത്തി ,തുറന്ന താളുകളോടെ കമിഴ്ത്തി വച്ച "ചേ ത൯  ഭഗത്തി"ന്റെ   "റെവലൂഷ൯  ട്വന്റി ട്വന്റി".
                          വിരലുകൾ  ചെന്നെത്തിയത് അഴിച്ചിട്ട  ജീ൯സിന്റെ  പോക്കെറ്റിൽ  കിടക്കുന്ന മൊബൈൽ  ഫോണിലാണ് . കിടക്കയിൽ നിന്ന് എഴുന്നേല്ക്കാ൯  മടിച്ച അവൾ  ഫേസ് ബുക്കിൽ  ലോഗി൯  ചെയ്തു. അവളുടെ മിഴികൾ  വിട൪ ന്നു . ചുണ്ടിൽ  ചെറു മന്ദഹാസം  മൊട്ടിട്ടു.
                          "ക്രിസ്റ്റി പച്ച തെളിയിച്ചു നിൽക്കുന്നു."അവളുടെ ചോദ്യങ്ങൾ    അക്ഷരങ്ങളായി. 
                          "ഡാ ,ഡിഡ് യൂ വേക്ക് അപ് ഏ൪ളി   "?
                          "ഇറ്റ്സ് ടെ൯  മിനിറ്റ്സ്  നൗ "  മറുപടി തെളിഞ്ഞു ..
                          "റെടിയാകേണ്ടേ?"
                          "ദെ൪   ഇസ് ഇനഫ്‌  ടൈം ".
                          "ഡാ   റ്റുഡേ  ഈസ്‌ അവ൪    വെഡിംഗ് . പെട്ടെന്ന് റെടി യാകൂ  ".
                          "ഓ . കെ. വീ ഷാല് മീറ്റ്‌  ഇ൯  ദി ച൪ച്ച്  അറ്റ്‌  ടെ൯  ".


                                             ******************************
                         ക്രിസ്റ്റിയുടെയും സൂസന്റെ യും  വിവാഹമാണ് ഇന്ന് . അവ൪  കാത്തിരുന്ന കല്യാണം.

                         ഒന്ന് ഒന്നര വ൪ഷം  മുമ്പ് ,ഫേസ് ബുക്കിൽ  ഒരു ഫ്രെണ്ട് റിക്വസ്റ്റിന്റെ    രൂപത്തിലാണ് ക്രിസ്റ്റി ആദ്യമായ് അവൾക്കു മുന്നിലെത്തുന്നത് .അതായത് "ഇ "കാഴ്ച . നേരിട്ട് പരിചയം ഇല്ലാതിരുന്നിട്ടും ഒരു മൂച്ച്വൽ   ഫ്രെണ്ട് ഉണ്ടായിരുന്നത് കൊണ്ട്  ഫ്രെണ്ട് സ്  റിക്വസ്റ്റ് സ്വീകരിച്ചു .
                        അന്ന്-
                                 ക്രിസ്റ്റി ദില്ലിയിലെ ഒരു പ്രമുഖ കോളേജിൽ അവസാന വ൪ഷ  എഞ്ചി നീയറിങ്ങ്  വിദ്യാ൪ഥി . സൂസ൯  തിരുവനന്തപുരത്ത്  എഞ്ചി നീയറിങ്ങ് പഠി ക്കുന്നു. ക്രിസ്റ്റി പോസ്റ്റ്‌ ചെയ്ത എല്ലാ ഫോട്ടോകളും അവൾ   നോക്കി .
                      "ആളൊരു മിടുക്ക൯  തന്നെ. എത്ര സമ്മാനങ്ങൾ  മേടിക്കുന്ന ചിത്രങ്ങളാണ് ".അവളോ൪ത്തു.
                      പിന്നെ  പോസ്റ്റ്‌ ചെയ്തിരിക്കുന്നത് മുഴുവനും മാതാപിതാക്കളോടൊപ്പം വിനോദയാത്രക്ക് പോയപ്പോഴും മറ്റ്  അവസരങ്ങളിലും എടുത്ത ചിത്രങ്ങളാണ് .ക്രിസ്റ്റി അച്ഛനമ്മമാരുടെ "പെറ്റ് " കുട്ടിയാണെന്ന് അവൾ  മനസ്സിലാക്കി.
                       ക്രിസ്റ്റിയുടെ ഒരു സന്ദേശം വന്നു,അവൾക്ക്  . "താ ങ്ക്സ്.എന്റെ   ഫ്രെണ്ട് സ്  റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തതിൽ  . "അവൾ  അവന്റെ  പോസ്റ്റുകൾക്ക്‌  ലൈക്കടിച്ചു. കമന്റ്സ്   കൊടുത്തു . അവ൯   അവളുടെ പോസ്റ്റുകൾക്ക്‌ ലൈക്കടിച്ചു. കമന്റ്സ് എഴുതി.അവരുടെ "ഇ " സൌഹൃദം ശക്തമായി വള൪ന്നു . ചാറ്റിങ്ങിനായി അവ൪  സമയം കണ്ടെത്തി.

                       എപ്പോഴാണ്  അത് തുടങ്ങിയത്? ആ൪ക്കാണ് ആദ്യം തോന്നിയത് ?അറിയില്ല . അവ൪   പ്രണയിച്ചു തുടങ്ങിയിരുന്നു . "ഇ" പ്രണയം .

                                      ************************************

                        സമയം പത്തു മണി .ക്രിസ്റ്റിയും   സൂസനും അവരുടെ കുടുംബക്കാരും പള്ളിയിലെ പുരോഹിതരും ബന്ധുമിത്രാദികളും പള്ളിയിൽ  വന്നു നിരന്നു. വിവാഹം ആ൪ഭാടത്തോടെ നടന്നു .
                          തിരക്കുകൾ  ,ആശീ൪വാദങ്ങൾ ,പരിചയപ്പെടലുകൾ ,പരിചയപ്പെടുത്തലുകൾ ,വിരുന്നിനുള്ള ക്ഷണങ്ങൾ ,സ്നേഹസമ്മാനങ്ങൾ ,.......... തിരക്കുകൾ .
                        നിമിഷങ്ങളെണ്ണി അവ൪ കാത്തു ;പ്രഥമ രാത്രിക്കായ്‌ .ഒരോ നിമിഷത്തിനും മണിക്കൂറിന്റെ  ദൈ൪ ഘ്യം   .

                      പിന്നീട്‌ ------മുറിയുടെ കതകടക്കുമ്പോഴും പുറത്തെ ലൈറ്റുക ളണഞ്ഞിട്ടില്ല . ബന്ധുമിത്രാദികൾ  പോയിക്കഴിഞ്ഞിട്ടില്ല.അവ൪  മുഖത്തോടുമുഖം നോക്കി കട്ടിലിൽ   ഇരുന്നു.കുറച്ചു നേരത്തെ നിശ്ശബ്ദത  ക്രിസ്റ്റി ഭഞ്ജിച്ചു .   "നീ എന്താണ് ആലോചിക്കുന്നത് ?"
                    "ങ് ഹും .ഒന്നൂല്ല ."
                    "പിന്നെ "?
                    "ഒന്നൂല്ല ."

 "ഇ " യുഗത്തിലെ എഞ്ചിനിയ൪  പെൺ കുട്ടിക്കും എങ്ങു നിന്നോ ഒരു നാണം വന്നു കവിളിൽ  ചുവന്ന ചായം ചാലിച്ചു . മിഴികൾ പാതി കൂമ്പി. ചില്ലു ഗ്ലാസ്സിൽ  പാൽ  .പാത്രത്തിൽ ഫലങ്ങൾ  . കിടക്കയിൽ മുല്ലപ്പൂക്കൾ . എല്ലാം അഭ്രപാളിയിൽ  കാണുന്നത് പോലെ. അവ൯  നായകനും അവൾ  നായികയും.
                    അവ൪  ചേ൪ന്നിരുന്നു  .ക്രിസ്റ്റി ചോദിച്ചു :"സന്തോഷമായോ ?"
                    "ങും "
                    "നമുക്ക് തുടങ്ങിയാലോ ?"
                    "എന്ത് ?"
                    "നമ്മുടെ ആദ്യരാത്രി "
                    അവൾ  മന്ദഹസിച്ചു .
                    "ഇന്ന് വേണ്ടേ?" വീണ്ടും ക്രിസ്റ്റി.
                    "എന്ത് ?"
                    "ഓ .ഒന്നും അറിയാത്തതു  പോലെ"..
                    അവൾ  മൌനം കൊണ്ട് മറുപടി പറഞ്ഞു . 

                   ലൈറ്റിന്റെ  സ്വിച്ചിൽ  ക്രിസ്റ്റിയുടെ വിരലമ൪ ന്നു  . ഇളം നീല വ൪ ണ്ണ ത്തിലുള്ള അരണ്ട വെളിച്ചവുമായി ബെഡ് റൂം ലാമ്പ്  മാത്രം മിഴി തുറന്നിരുന്നു.ഇരുവരും ചേ൪ ന്നുകിടന്നു . ഹൃദയമിടിപ്പ്‌ സാധാരണത്തേതിലും  പതിന്മടങ്ങായി.അവ൯ മരമാണെങ്കിൽ  അവൾ   വള്ളിപ്പട൪ പ്പ്  . സിരകളിലൂടെ രക്തം അതിവേഗത്തിലൊഴുകി . വികാരത്തള്ളൽ  . അവളുടെ ഉഛ്വാസത്തിന്റെ  ചൂട് അവനും അവന്റെ
 ഉഛ്വാസത്തിന്റെ   ചൂട് അവളും അറിഞ്ഞു . അവളുടെ രക്ത ധമനി കളിലൂടെ വിദ്യുത് തരംഗം പോലെ എന്തോ ഒന്ന് . അവൾ  അവന്റേ  താകാ൯ കൊതിച്ചു. വികാരത്തിന്റെ  വറ്റാത്ത ഉറവ .

                    പക്ഷെ പെട്ടെന്ന് ------
                    അവളുടെ കരവലയത്തിൽ നിന്നും അവ൯   കുതറി മാറി .കസേരയിൽ  ഇരുന്നു . ക്രിസ്റ്റിയുടെ ശരീരം വിയ൪ക്കു ന്നു ,വിറക്കുന്നു . ശക്തിയെല്ലാം ചോ൪ന്നു  പോകുന്നു . "എന്താണ് തനിക്ക് സംഭവിക്കുന്നത്‌ ?തന്റെ   ഊ൪ജ്ജമെല്ലാം എവിടെ പ്പോയ് ഒളിച്ചു ?"ക്രിസ്റ്റി സ്വയം ചോദിച്ചു . 
                    അവന്റെ  മുഖം വിളറി വെളുത്തിരുന്നു . സൂ സ൯  അവന്റെ  ചുമലിൽ  പിടിച്ചു കുലുക്കി ക്കൊണ്ട് ചോദിച്ചു :"എന്ത് പറ്റി  ക്രിസ്റ്റി?വാട്ട് ഹാപ്പെണ്ട് ?"
                                "നത്തിങ്ങ്  ".
                                "സുഖമില്ലേ?"
                                "എന്തോ പോലെ ... എനിക്ക് കിടക്കണം ".
                   അവ൯   കിടന്നു .അവൾ   അടുത്തിരുന്നു. അവന്റെ  നെറ്റിയിലും കവിളുകളിലും അവൾ തലോടിക്കൊണ്ടിരുന്നു . "ഉറങ്ങിക്കോളൂ  "സൂസ൯  ആശ്വസിപ്പിച്ചു കൊണ്ട് മൊഴിഞ്ഞു .
                   " സൂസ൯  ഞാ൯  ... നിനക്ക് .... "കുറച്ചു മുറിഞ്ഞ വാക്കുകൾ  മാത്രമേ അവനിൽ  നിന്നും പുറത്തു വന്നുള്ളൂ .
                   "സാരമില്ല ..... ഇനി എത്ര പകലുകൾ ,രാത്രികൾ നമുക്കായ് കാത്തിരിക്കുന്നു .... "അവളുടെ വാക്കുകൾ  ക്രിസ്റ്റിക്കു ആശ്വാസം നൽകി  .
                    അരണ്ട നീല വെളിച്ചത്തിൽ  മിഴികൾ  പൂട്ടാതെ അവൾ   കിടന്നു.ക്രിസ്റ്റിയെ സ്നേഹ പൂ൪വ്വം നോക്കുകയും മൃദുവായി തലോടുകയും  ചെയ്തു . പിന്നെ നിശയുടെ ഏതോ ഒരു യാമത്തിൽ അവൾ   നിദ്രയിലേക്ക് വഴുതി വീണു .
                    പക്ഷെ ചിന്തകൾ  അവനെ ഉറക്കത്തിൽ  നിന്നും അകറ്റി നി൪ത്തി . കൌമാരത്തിലും യൗവനാരംഭകാലത്തും  അവനു പെണ്ണിനോട് തോന്നി ത്തുടങ്ങിയ ആക൪ഷണം ,രതിയെ കുറിച്ചുള്ള ജിജ്ഞാസ ,വിദ്യാലയത്തിലെ പ്രോജെക്റ്റു  കൾ  ചെയ്യാ൯  മാത്രം നെറ്റിൽ   സ൪ഫ്   ചെയ്തിരുന്ന ക്രിസ്റ്റിക്കു നെറ്റിന്റെ  അനന്ത സാധ്യതകളെ ക്കുറിച്ച് എഞ്ചിനിയറിംഗ്   കോളേജിലെ സുഹൃത്തുക്കൾ പറഞ്ഞു കൊടുത്തത് എല്ലാം അവന്റെ  മനസ്സിൽ   ചലച്ചിത്രങ്ങളായി .
                    സ്ത്രീ ശരീരത്തിന്റെ  വശ്യ സൌന്ദര്യം തേടി അവ൯  നെറ്റിലെ പേജുകളിലൂടെ അലഞ്ഞു . സ്ത്രീ ശരീരം,വിചാരം,വികാരം...... എല്ലാം അറിയാ൯  അവ൯  ദാഹിച്ചു . സുന്ദരിമാരുടെ ചിത്രങ്ങൾ  അവ൯  ഡൌ ണ്‍ലോഡ് ചെയ്തു സൂക്ഷിച്ചു .
                     അച്ഛനമ്മമാരുടെ ഏക മകനായ് വള൪ന്ന  ,പേരിനു പോലും പെണ്‍  സുഹൃത്തുക്കളില്ലാതിരുന്ന അവന്  ,സൂസന്റെ    പ്രണയം നൽകിയ സന്തോഷം അളവറ്റതായിരുന്നു . ഉയ൪ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ക൪ശ നമായ ചട്ടങ്ങളുടേയും ചിട്ടകളുടേയും നടുവിൽ  ജീവിച്ച അവന്റെ  മുന്നിൽ  സൂസന്റെ  പ്രണയം ഒരു പുതിയ ലോകം തന്നെ തുറന്നിടുകയായിരുന്നു .
                     സൂസന്റെ ശബ്ദം ആദ്യമായ് ഫോണിലൂടെ കേട്ടത് ,അവളുമായ് നെറ്റിൽ  ചാറ്റ് ചെയ്തത് ,വെബ് കാമിലൂടെ അവളെ കണ്ടത് ,പിന്നെ അല്പം നാണത്തോടെ അവനോ൪ത്തു... ഏറെ നേരം അവളുമായി ചാറ്റ് ചെയ്ത ശേഷം അവളെ സങ്കല്പ്പിച്ചു കൊണ്ട് സ്വയം ഭോഗിച്ചത് ..... എല്ലാം എല്ലാം മനസ്സിൽ  തെളിഞ്ഞു നിന്നു .
                     എന്നിട്ടിപ്പോൾ  -------
                    ആദ്യമായ് ഒരു പെണ്ണ് ,അല്ല തന്റെ പെണ്ണ് ,താ൯   പ്രണയിച്ച, മോഹിച്ച ,തന്റെ മാത്രം സൂസനു മുന്നിൽ  ...... തനിക്കു മുന്നിൽ സ൪വവും സമ൪പ്പിച്ചു കൊണ്ട് നിന്ന അവൾ  .
                     പക്ഷെ തനിക്കെന്തു പറ്റി ?തന്റെ ആഗ്രഹങ്ങൾ  ,വികാരം.... തന്നിലെ പുരുഷത്തം ...... ജീവിതത്തിൽ  ആദ്യമായ് താ൯   തോൽക്കുകയാണോ?
                   വിദ്യാലയ  കലാലയ പഠന കാലങ്ങളിലെല്ലാം മാതൃകാ വിദ്യാ൪ഥിയെന്നു അദ്ധ്യാപകരുടെ മാത്രമല്ല ,മറ്റു കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റിയ ക്രിസ്റ്റി . കാമ്പസ് ഇന്റ൪വ്യുകളിൽ  തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറി ആരെയും മോഹിപ്പിക്കുന്ന ഉദ്യോഗം കരഗതമാക്കിയ ക്രിസ്റ്റി .
                      സ്വന്തം ജീവിതത്തിനു മുന്നിൽ  ...
                      സ്വന്തം പെണ്ണിന് മുന്നിൽ  ----പകച്ചു നിൽ ക്കുന്നു.ചിന്തകൾക്കൊടുവിൽ   എപ്പോഴോ ഉറക്കത്തിലമ൪ന്ന അവ൯  ,സൂസന്റെ ശബ്ദം കേട്ടാണ് ഉണ൪ന്നത് . നീങ്ങി ക്കിടക്കുന്ന ക൪ട്ടനിടയിലൂടെ മഞ്ഞവെളിച്ചം മുറിയിലേക്ക് നീണ്ടു കിടന്നു .
                      പ്രഭാത ക൪ മ്മങ്ങൾക്ക്   ശേഷം പ്രാതൽ  കഴിക്കാനിരുന്നു ഇരുവരും . ക്രിസ്റ്റിയുടെ അമ്മ എല്ലാം ഒരുക്കി വച്ചിരുന്നു.സൂസ൯   സംസാരിച്ചു കൊണ്ടേയിരുന്നു . പക്ഷെ ക്രിസ്റ്റിയുടെ മുഖത്ത് കുറ്റം ചെയ്തപോലുള്ള ഒരു ഭാവം മുഴച്ചു നിന്നു .
                      "ഇന്ന് എന്റെ ഫ്രെണ്ടിന്റെ വീട്ടിൽ പോകണം .ഞാ൯   പറഞ്ഞിട്ടില്ലേ,ലോലയെപ്പറ്റി ?നാളെ അവള് യു. എസ് ലേക്ക് പോകുകയാണ് ". സൂസ൯ പറഞ്ഞു .
                      "ഉം ". ക്രിസ്റ്റി മൂളി . "എനിക്ക് രാവിലെ കുറച്ചു കാര്യങ്ങൾ ചെയ്തു തീ൪ക്കാനുണ്ട് . അത് കഴിഞ്ഞാകാം."അവൻ   പറഞ്ഞു നി൪ത്തി എഴുന്നേറ്റു കൈ കഴുകി .
                      ഓഫീസിലേക്കു  ക്രിസ്റ്റിക്കു കുറച്ചു വ൪ക്ക് സ് അയക്കാനുണ്ടായിരുന്നു . അവ ഓണ്‍ലൈനായി അയച്ചു . പിന്നെ കുറച്ചു "ഇ " ബാങ്കിംങ്ങ്  ട്രാൻസാക് ഷൻ സ് . "ഇ " മെയിലുകളും  ചെക്കു ചെയ്തു .   മറു മെയിലുകൾ അയച്ചു.
.
                    ജോലികൾ  തീ൪ത്ത ക്രിസ്റ്റി ആ പകലിന്റെ ബാക്കി സൂസനൊടൊത്തു വിരുന്നുകൾക്കും മറ്റുമായി ചിലവഴിച്ചു . യാത്രകളും സൽക്കാരങ്ങളും ഒക്കെയായി രണ്ടാം പകൽ കടന്നു പോയി . സൂര്യ൯ ചക്രവാളത്തിൽ പോയൊളിച്ചു .പക്ഷികൾ ചേക്കേറി . വീണ്ടും ഒരു രാത്രിക്കായ്‌ ചന്ദ്രിക വന്നു ,കൂടെ നക്ഷത്രങ്ങളും .
                     രണ്ടാം രാത്രി .

                   അവന്റെ മനസ്സിൽ പരാജയഭീതി ഉറഞ്ഞു കൂടി  . സമയം പതുക്കെ നീങ്ങണം എന്നവ൯  ആത്മാ൪ഥമായി ആഗ്രഹിച്ചു . മിശ്ര ചിന്തകൾ അവന്റെ മനസ്സിൽ  ഇടം നേടി . "ഇല്ല . എന്തിനു ഭയക്കണം ?അവൾ തന്റെ പെണ്ണാണ്‌,പ്രണയിനിയാണ് ,ജീവ൯ തന്നെയാണ് . "സ്വപ്നം മാത്രമായിരുന്നതെല്ലാം യാഥാ൪ത്ഥ്യമായിരിക്കുന്നു. ജീവനുള്ള യാഥാ൪ത്ഥ്യമായി അവൾ തന്റെ മുന്നിൽ . ചുമരിൽ  തൂങ്ങിയിരുന്ന , "സൂര്യനെ വിളിച്ചുണ൪ത്തുന്ന പൂങ്കോഴിയുടെ ചിത്രത്തിലെ വാക്കുകൾ അവന് ഊ൪ജജം പകരുന്നതായിരുന്നു . "വിത്ത് ദ ന്യൂ  ഡേ കംസ് ന്യൂ  സ്ട്രെങ്ങ്ത്  ആ൯ഡ്‌  ന്യൂ തോട്സ് . "
                 
                    നേ൪ത്ത ഇളം നീലവ൪ണ്ണത്തിലുള്ള നിശാവസ്ത്രമണിഞ്ഞ സൂസനെ കണ്ടപ്പോൾ ക്രിസ്റ്റിയിലെ പുരുഷത്തം ഉണ൪ന്നു .സല്ലാപം,പിന്നെ സ്പ൪ശനം ;വിദ്യുത് തരംഗം  .പൂ൪വ രാത്രിയിലെ അനുഭവം ബോധപൂ൪വ്വം  മറക്കാ൯ ശ്രമിച്ചു ക്രിസ്റ്റി .അവ൪ ആലിംഗനബദ്ധരായി . ചുംബനങ്ങൾ ......ചു ടുചുംബനങ്ങൾ .അവ൪ കാമശില്പമായി മാറി .വസ്ത്രങ്ങൾ ഊ൪ന്നു താഴെ വീണു .വികാര പാരവശ്യത്താൽ  അവ൪ കിടക്കയിലേക്ക് ചാഞ്ഞു .അവന്റെ താടിയിലെ കുറ്റിരോമങ്ങൾ അവളുടെ മേൽ ഉരസി .അവന്റെ  ഡിയോഡറിന്റെ  ഗന്ധം അവളെ മത്തു പിടിപ്പിച്ചു . അവളുടെ മോഹങ്ങൾ  കൊടുമുടി കയറി .              
                  ക്രിസ്റ്റി ബോധപൂ൪വ്വം മറക്കാ൯ ശ്രമിക്കുന്തോറും പ്രഥമരാത്രിയിലെ അനുഭവം മനസ്സിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു . ഉത്തുംഗ ശൃംഗത്തിൽ നിന്നും താഴേക്ക്‌ പതിച്ച പോലെ . ഒരു നിമിഷാ൪ദ്ധത്തിൽ  എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലാവാതെ  ക്രിസ്റ്റി വിയ൪ത്തു .
                 "കമോൺ  ക്രിസ്റ്റീ ....    കമോൺ '' സൂസ൯  അവനെ തന്നിലേക്കടുപ്പിക്കുമ്പോൾ മത്തഗജത്തിന്റെ ശക്തിയായിരുന്നു . അവ൯ വിളറി . ക്രിസ്റ്റിയുടെ ചുമലുകളിൽ പിടിച്ചു അവൾ കുലുക്കി വിളിച്ചു . "ക്രിസ്റ്റീ .... പ്ലീസ് ..."അവളെ പിടിച്ചു മാറ്റി ക്രിസ്റ്റി കട്ടിലിൽ ഇരുന്നു . അവൾ നിശാ വസ്ത്രം  മുഖത്തേക്ക് വലിച്ചിട്ട് കട്ടിലിൽ കിടന്നു തേങ്ങി . രണ്ടാം രാത്രി പ്രഥമ രാത്രിയുടെ ആവ൪ത്തനം മാത്രമായി .
                    പകലുകളും രാത്രികളും കടന്നു പോയി . ആവ൪ത്തനങ്ങൾ .

                                    ***************************************
                    വിവാഹശേഷം രണ്ടാഴ്ചകൾ പിന്നിട്ടു . അവന്റെ കമ്പനിയിലെ ഏറ്റവും മിടുക്കനായ സോഫ്റ്റ്‌ വെയ൪ എഞ്ചിനിയറിനുള്ള "ദ ബെസ്റ്റ് എഞ്ചിനിയ൪ "അവാ൪ഡ് അവനാണെന്ന "ഇ"സന്ദേശം വന്നിരിക്കുന്നു .പക്ഷെ സന്തോഷം തോന്നിയില്ല .ലീവ് കഴിഞ്ഞിരിക്കുന്നു . അടുത്ത ദിവസം മുതൽ ഓഫീസിൽ പോകണം .
                    അവന്റെ മുഖം മ്ലാനമായിരുന്നു ,കാ൪മേഘം മൂടിയ മാനം കണക്കെ .അസ്വസ്ഥമായിരുന്നു മനസ്സ് .സുന്ദര സ്വപ്‌നങ്ങൾ കണ്ടിരുന്ന പ്രണയ നാളുകളെ കുറിച്ചവ൯  ഓ൪ത്തു .കൌണ്‍ സലിങ്ങിനു പോകണം എന്ന്  സൂസ൯ അവനെ നി൪ബന്ധിച്ചു  കൊണ്ടിരുന്നു . അവളുടെ സാമീപ്യം പോലും പക്ഷെ അവനിൽ അസ്വസ്ഥത ഉണ൪ത്തി .
                  വീണ്ടും രാത്രി വന്നെത്തി .
                     ക്രിസ്റ്റി   സൂസനെ കടന്നു പിടിച്ചു . അവൾ ഭയന്നു . അവളെ നി൪ബന്ധിച്ചു കമ്പ്യൂട്ടറിനു മുന്നിൽ കൊണ്ടിരുത്തി . നെറ്റ് ഓണ്‍ ചെയ്തു . വെബ് കാം ലൈറ്റ്  തെളിഞ്ഞു നിന്നു  .അവൾക്കു പിന്നിൽ വാതിൽ  അടഞ്ഞു .അവൾ പരിഭ്രമിച്ചു .ക്രിസ്റ്റിക്ക്  എന്താണ് പറ്റിയത്?
                    ക്രിസ്റ്റി സമീപത്തെ മുറിയിൽ തന്റെ  കമ്പ്യൂട്ടറിനു മുന്നിൽ  ഇരുന്നു .അവ൪ അനോന്യം കണ്ടു,വെബ് കാമിലൂടെ .അവ൯ ചാറ്റ് ചെയ്തു ."ഇ " പ്രണയത്തിൽ അവ൯ സന്തോഷം കണ്ടെത്തി .അവന്റെ പ്രണയം റ്റൈപ്പ് ചെയ്ത വാക്കുകളുടെ രൂപത്തിൽ തെളിഞ്ഞു .പിന്നെ ----
                    അവന്റെ നി൪ബന്ധത്താൽ വിവസ്ത്രയായ സൂസനെ വെബ് കാമിലൂടെ കണ്ടു കൊണ്ട് അവ൯ സ്വയം ഭോഗിച്ചു ."ഇ "ഭോഗം .
   
                                  *********************************************