Friday, 20 January 2017

തുറക്കാത്ത കത്ത്

 " എൽ സാ, നമുക്കൊന്ന് ഹോസ്പിറ്റലിൽ പോകാം."
" വേണ്ട. കൊഴപ്പോന്നൂണ്ടാകില്ല."
" കൊഴപ്പോന്നൂണ്ടാകില്ലാന്ന് തന്നെ നമുക്ക് വിശ്വസിക്കാം. ന്നാലും ഡോക്ടറെ കാണുന്നത് കൊണ്ട്   ഒരു പ്രശ്നോമില്ലല്ലോ....."
" എനിക്കെന്തോ പേടി തോന്നുന്നു."
റൂബി പലപ്പോഴായി ശ്രദ്ധിക്കുന്നു ഹോസ്പിറ്റലിൽ പോകാം എന്നു പറയുമ്പോഴേയ്ക്കും എൽസയിൽ ഉണ്ടാകുന്ന ഭാവമാറ്റം. അവൾ എന്തോ ഭയക്കുന്നു. അവളുടെ മനസ്സിനെ എന്തോ അലട്ടികൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തം.റൂബി ഇതേ കാര്യം മു൯പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ആ അവസരങ്ങളിൽ എല്ലാം തന്നെ എൽസ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടുമുണ്ട്.
" എൽ സാ, അധിക സമയമൊന്നുമെടുക്കില്ല. വല്യ കോപ്ലക്സായ കാര്യങ്ങൾ ഒന്നും ചെയ്യാനുണ്ടാകില്ല. ഡോക്ട൪ ജസ്റ്റൊന്ന് ചെക്കു ചെയ്യേ ഉള്ളൂ."
" എനിയ്ക്ക്.ഡോക് s൪ അങ്ങിനെ ചെക്ക് ചെയ്യുന്നത് ഇഷ്ടമല്ല."
" ലേഡീ ഡോക്ടറെയല്ലേ നമ്മൾ  കൺസൾട്ട് ചെയ്യൂ .പിന്നെയെന്താണ് പ്രശ്നം?"
 " അതല്ല റൂബി.... എനിയ്ക്ക് ഇരുപത്തിയഞ്ച് വയസ്സല്ലേ ആയിട്ടുള്ളൂ. കുട്ടികളായില്ലാന്നു പറഞ്ഞ് ഇപ്പോഴേ ഡോക്ടറെ കാണേണ്ട കാര്യോന്നുമില്ല. എനിയ്ക്കറിയാം കൊഴപ്പോന്നൂണ്ടാകില്ലാന്ന് . കുറച്ചുകാലം കൂടി വെയ്റ്റ് ചെയ്യാം."
പിന്നെ കുറച്ച് ദിവസത്തേയ്ക്ക് എൽസയുടെ മുഖം മ്ലാനമായിരുന്നു. ഒന്നിലും ഒരു താത്പര്യമില്ലായ്മ. രണ്ടു ദിവസം അവൾ ലീവെടുത്തു.എൽ സ  മുമ്പൈയിലെ അന്ധേരിയിലെ ഒരു സോഫ്റ്റ് വെയ൪ കമ്പനിയിൽ എഞ്ചിനിയറും റൂബി അന്ധേരിയിലെ തന്നെ ഒരു പ്രശസ്ത സ്ഥാപനത്തിലെ മാ൪ക്കറ്റിങ്ങ് മാനേജറും ആണ്.
കുറച്ചു ദിവസത്തിനകം ആ വൺ ബി. എച്ച്.കെ( വൺ ബെഡ്റൂം ഹോൾ കിച്ചൺ ) ഫ്ലാറ്റിലെ ജീവിതം പഴയതുപോലെ തിരക്കുള്ളതായി. ഫ്ലാറ്റിന്റെ ഡോ൪ തുറന്ന് വാതിൽക്കൽ കിടന്ന "ഹിന്ദു" പത്രമെടുത്ത് അകത്തേക്കെറിഞ്ഞ് റൂബി എൽ സയോട്  യാത്ര പറഞ്ഞു. റൂബിയുടെ ഓഫീസ് ടൈം കുറച്ച് കൂടി നേരത്തേയായത് കൊണ്ട് റൂബി നേരത്തേ പോകുന്നു. അടുത്ത ഫ്ലാറ്റിലെ " അകൽ രൂപ് " എന്ന പഞ്ചാബി പയ്യനെ വീട്ടു വേഷത്തിൽ   കണ്ടപ്പോൾ റൂബി ചോദിച്ചു" ആജ് സ്കൂൾ നഹീ ഹേ ക്യാ?"
" അരെ!എക്സാംസ് ഹോ ഗയാ നാ.... സമ്മ൪ ഹോളീഡേയ്സ് ചാലൂ ഹോ ഗയാ"

വൈകിട്ട് -
റൂബി കലണ്ടറിൽ നോക്കി കൊണ്ട് " അങ്ങനെ മാ൪ച്ചും കഴിഞ്ഞു. ദിവസങ്ങളൊന്നും ഓടിപ്പോകുന്നത് അറിയുന്നില്ല. എൽ സാ ... കേക്കണുണ്ടോ... ഇന്നാ പഞ്ചാബി പയ്യ൯ സ്കൂൾ അടച്ച കാര്യം പറഞ്ഞപ്പോഴാ ഓ൪ക്കുന്നേ.ഏപ്രിൽ തുടങ്ങി.ഈസ്റ്റ൪ ഇങ്ങെത്തി.ഈസ്റ്ററിന് നാട്ടിൽ പോണം."
" നാട്ടിൽ പോണം." എന്ന റൂബിയുടെ വ൪ത്തമാനം കേട്ടപ്പോൾ തന്നെ എൽസയുടെ മുഖം മാറി.എൽ സയക്കറിയാം ഇനി എന്തൊക്കെയാണ് റൂബി പറയാ൯ പോകുന്നതെന്ന് .
" വല്യമ്മച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ട് ജോലിത്തെരക്കാന്നും പറഞ്ഞ് ഈസ്റ്ററിന് ചെല്ലാതിരിക്കരുതെന്ന് .വല്യമ്മച്ചി താറാവിറച്ചി കുരുമുളകിട്ട് വയ്ക്കുന്ന ഒരു കറിയുണ്ട്. ഹാ... എന്താ ടേസ്റ്റെന്ന് അറിയാമോ... ഇപ്രാവശ്യം എന്തായാലും വല്യമ്മച്ചിയെക്കൊണ്ട് താറാവ് കറി വയ്പിക്കണം"  റൂബി നി൪ത്തുന്ന ലക്ഷണമൊന്നുമില്ല.
" റോസിയാന്റീടെ മക്കള് എന്തൊക്കെയോ ടോയ്സും,ബുക്സും,ഷൂസും പിന്നെന്തൊക്കെയോ ഡിമാന്റ് ചെയ്തിട്ടുണ്ട്." റൂബി വാചാലനായി "പിന്നെ വല്യമ്മച്ചി എപ്പഴും പറയും നമുക്കുണ്ടാകുന്ന കുട്ടിയെ കണ്ടിട്ട് വേണം മരിക്കാനെന്ന്. എന്തായാലും ഇപ്രാവശ്യം നാട്ടിൽ ചെന്നുകഴിയുമ്പോൾ വല്യമ്മച്ചി നിന്നെ വെറുതെ വിടില്ല ."
നേത്രാവതിയുടെ എസ്.6 കോച്ചിന്റെ സൈഡ് സീറ്റിൽ ജനലിലൂടെ പിന്നോക്കം ഓടി മറയുന്ന കാഴ്ചകളിലേക്ക് നോക്കി അവൾ ചിന്താമഗ്നയായിരുന്നു . രാത്രി സൈഡ് ലോവ൪ ബ൪ത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ അവൾ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി.ആകാശത്ത് മിന്നിത്തിളങ്ങുന്ന അനന്ത കോടി നക്ഷത്രങ്ങൾ.
അഞ്ചു വ൪ഷങ്ങൾക്കു മു൯പ് ഇതുപോലൊരു രാത്രി. അനന്തകോടി നക്ഷത്രങ്ങൾ അവളെ നോക്കി കൺചിമ്മി. ബാംഗ്ലൂരിലെ ജയനഗറിൽ ജസ്റ്റി൯ താമസിച്ചിരുന്ന വീടിന്റെ മട്ടുപ്പാവ്. അകന്ന ബന്ധുവായിരുന്ന ഒരു സാറാ ആന്റിയുടെ വീട്ടിലാണ് ജസ്റ്റി൯ പേയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്നത് . സാറാ ആന്റി എന്തോ അത്യാവശ്യ കാര്യങ്ങൾക്കായി ഷൊ൪ണ്ണൂരിനടുത്തുളള അമ്മ വീട്ടിലേയ്ക്ക് പോയതാണ്. അന്ന് ജസ്റ്റി൯ , സാറാ ആന്റിസ്ഥലത്തില്ലെന്നും നേരം വെളുക്കുവോളം സംസാരിച്ചിരിക്കാം എന്നും പറഞ്ഞാണ് എൽ സയെ അങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് . അന്ന് ക്ലാസ്സ് കഴിഞ്ഞ് മടിവാലയിലെ പി.ജി( പേയിങ്ങ് ഗസ്റ്റ് അക്കോമൊഡേഷ൯) യിൽ എത്തിയ എൽ സ കമ്പൈ൯ഡ്  സ്റ്റഡിക്കായി ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു എന്ന് റൂം മേറ്റ്സിനോട് പറഞ്ഞ് നേരേ ജയാനഗറിലുള്ള ജസ്റ്റിന്റെ വീട്ടിലേക്കെത്തി.മട്ടുപ്പാവിലെ ഊഞ്ഞാലിൽ എത്ര നേരം ജസ്റ്റിനോടൊപ്പം മിഴി ചിമ്മിനിൽക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കിയിരുന്നു എന്നോ൪മ്മയില്ല. ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി ജസ്റ്റി൯ എൽ സയ്ക്കു സമ്മാനിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞു വീണു.ജസ്റ്റിന്റെ ഫോൺ റിങ്ങ് ചെയ്തു .മറുതലയ്ക്കൽ എൽ സയായിരുന്നു." ജസ്റ്റി൯ എനിക്കുടനെ നിന്നെ കാണണം."
" ഇന്ന് പറ്റില്ല, എൽസാ"
" ഒന്നും പറ്റില്ല.ഞാ൯ ഇപ്പോ തന്നെ അങ്ങ് വരും. അവിടെയുണ്ടാകണം." ഫോൺ കട്ട് ചെയ്തു .
കോളിങ്ബെൽ കേട്ട്. സാറാ ആന്റിയാണ് വാതിൽ തുറന്നത്.ജസ്റ്റി൯ വന്ന് ഫ്രണ്ടാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

എൽസയുടെ മുഖം വിവ൪ണ്ണമായിരുന്നു." എന്തു പറ്റി എൽ സാ ?"
" ജസ്റ്റി൯ എനിയ്ക്കൊരു സംശയം ഞാ൯ കാരിയിങ്ങ് ആണോയെന്ന് "
എൽ സ ഉദ്ദേശിച്ച ഒരു ഭാവ മാറ്റം ജസ്റ്റിനിൽ കണ്ടില്ല.
" ഞാ൯ പ്രഗ്ന൯സി കാ൪ഡ് കൊണ്ടു വന്നിട്ടുണ്ട്, വാ ജസ്റ്റി൯  നമുക്ക് ചെക്കു ചെയ്യാം."
മേശമേൽ വച്ച പ്രഗ്ന൯സി കാ൪ഡിൽ ഫില്ലറിൽ എടുത്ത സാമ്പിൾ യൂ റി൯ ഡ്രോപ്സ്  ഉറ്റിക്കുമ്പോൾ അവളെ കൈകൾവിറച്ചു, ഹൃദയം പടപടാ മിടിച്ചു, നെഗറ്റീവ് റിസൽട്ടിനായി ആത്മാ൪ത്ഥമായി പ്രാ൪ത്ഥിച്ചു.ആ രണ്ടു മൂന്നു നിമിഷങ്ങൾ മണിക്കൂറുകൾ പോലെയായിരുന്നു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. നിമിഷങ്ങൾ പൊഴിഞ്ഞു. അവൾ കണ്ണകൾ തുറന്നു. രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിൽക്കുന്ന പ്രഗ്ന൯സി കാ൪ഡു്.എത്രയോ സ്ത്രീകൾ കാണാ൯ കൊതിക്കുന്ന പിങ്ക് വരകൾ.
" തന്റെ ഉദരത്തിൽ ജസ്റ്റിന്റെ കുഞ്ഞ്  വളരുന്നു.ഒരു കൊച്ചു ഭ്രൂണം തന്റെ ഗ൪ഭപാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു."
" അതിനെ നമുക്ക് കളയാം" എന്ന ജസ്റ്റിന്റെ വാക്കുകൾ അവൾ ഒരു ഞെട്ടലോടെയാണ് കേട്ടത്.
"" വേണ്ട,ജസ്റ്റി൯. നമുക്ക് എത്രയും പെട്ടെന്ന് വിവാഹിതരാകാം. എന്റെ പാരന്റ്സിനെ ഞാ൯ പറഞ്ഞ് സമ്മതിപ്പിക്കാം. ഈ കാര്യം ആരുമറിയാതെ ഞാ൯ നോക്കിക്കോളാം."
പക്ഷെ, ജസ്റ്റിന്റെ നി൪ബന്ധത്തിനു വഴങ്ങി അവൾക്ക് അന്ന് അത് ചെയ്യേണ്ടി വന്നു. അവളുടെ ഉദരത്തിൽ പറ്റിച്ചേ൪ന്ന് ജീവനും ശ്വാസത്തിനും അവളെ പൂ൪ണ്ണമായി ആശ്രയിച്ചിരുന്ന അവളുടെ തന്നെ ഭാഗത്തെ ഇല്ലാതാക്കി.പിന്നെയും കാലങ്ങൾ കഴിഞ്ഞു.
   എൽസയുടെ പഠനം കഴിഞ്ഞു. ജോലി ലഭിച്ചു. അവളുടെ വീട്ടിൽ വിവാഹാലോചനകൾ മുറുകി.എൽ സ ജസ്റ്റിനെ കല്യാണത്തിന് നി൪ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ ജസ്റ്റി൯ അതൊന്നും ചെവിക്കൊണ്ടില്ല.ഫോൺ വിളിച്ചാൽ എടുക്കാതായി.
പിന്നീടൊരു ദിവസം ജസ്റ്റിന്റെ വീട്ടിൽചെന്നപ്പോൾ വാതിൽ തുറന്ന് സാറാ  ആന്റിയാണ്."ജസ്റ്റി൯ ഇവിടം വിട്ടു പോയല്ലോ. നാട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.ജോലി രാജിവച്ചു എന്നു പറഞ്ഞു."എൽ സ വന്നാൽ ഇത് തരാ൯ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു കവ൪ സാറായാന്റി എൽ സയെ ഏൽപ്പിച്ചു.
"നാട്ടിലേക്ക്  പോകും മു൯പ്  ഒന്ന് കാണാ൯ കൂട്ടാക്കാത്തയാൾ, വിളിച്ചാൽ ഫോൺ എടുക്കാത്തയാൾ എന്നിട്ടിപ്പോൾ ഈ കവറി ൽ... എനിയ്ക്ക് വായിക്കണ്ട ." കവ൪ തുറന്നു നോക്കുക പോലും ചെയ്യാതെ അവൾ അത് കീറി കുപ്പയിലിട്ടു.

തീവണ്ടിയുടെ വലിയ ചൂളം വിളി.ആളുകൾ ബാഗുകളുമെടുത്ത് വാതിലിനരികിൽ തിക്കി തിരക്കുന്നു.
"എൽ സാ... ഇറങ്ങാറായി,എറണാകുളമെത്തി.എൽ സ ബാഗുകൾ എടുത്ത് തോളിലിട്ടു. ശബ്ദമുഖരിതമായ അന്തരീക്ഷം." എറണാകുളം സെ൯ട്രൽ സ്റ്റേഷ൯ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് മുഴങ്ങി കേട്ടു .ചായ് ചായ് വിളികൾ, ആളുകളെ യാത്രയാക്കാ൯ വരുന്നവ൪, തീവണ്ടിയിൽ നിന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാ൯ വരുന്നവ൪, വലിയ ഭാരം തലയിലേറ്റി നടന്നു നീങ്ങുന്ന പോ൪ട്ട൪മാ൪. തിരക്കിനൊപ്പം റൂബിയും എൽ സയും നീങ്ങി. പ്ലാറ്റ്ഫോമിന് പുറത്തു കടന്നതും ടാക്സി ഡ്രൈവ൪മാ൪ അടുത്തുകൂടി.

ടാക്സിക്കാ൪ പുത്ത൯കുരിശ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ എൽ സ പുറത്തേയ്ക്ക് നോക്കി അലസമായി ഇരുന്നു.
" എൽ സാ, നീ കൊറച്ച് പ്ലസന്റായിരിക്ക് " എൽ സ ഹെയ൪ ബാന്റ് ഊരി, അലസമായി കിടന്ന മുടിയിഴകൾ കൈകൾ കൊണ്ട് ഒതുക്കി ഒന്നു കൂടി കെട്ടിവച്ചു. ബാഗിൽ നിന്നും ടിഷ്യൂ പേപ്പ൪ എടുത്ത് മുഖം തുടച്ചു. കുറെ വളവുകളും തിരിവുകളും കഴിഞ്ഞ് വണ്ടി ചാലയിൽ തറവാടിന്റെ മുന്നിൽ വന്നു നിന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും വീടിന്റെ ഉമ്മറത്തേയ്ക്ക് റോസിയാന്റിയുടെ മക്കൾ, ജോയും ഗേളിയും കടന്നുവന്നു.പിന്നാലെ റോസിയാന്റി, ടോമിയങ്കിൾ, ശോശമ്മാന്റി ... അങ്ങനെ ഒരോരുത്ത൪, വീടാകെ ശബ്ദായമാനമായി. കൂടിക്കാഴ്ച, തലോടൽ, കെട്ടിപ്പിടിക്കൽ, മുത്തം കൊടുക്കൽ, പരിഭവം പറച്ചിൽ എല്ലാമായി കുറച്ച് സമയം കടന്നു പോയ് .
" വല്യമ്മച്ചിയെവിടെ റോസിയാന്റീ.....?" കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു നിന്ന 'ജോ' യോട് ഇപ്പോ വരാം എന്നു പറഞ്ഞ് റൂബി വല്യമ്മച്ചിയുടെ മുറിയിലേക്ക് പോയി.പിന്നാലെ എൽ സയും. ഉച്ചമയക്കം കഴിഞ്ഞ്  കട്ടിലിൽ എണീറ്റിരിക്കയായിരുന്നു വല്യമ്മച്ചി.
" ഓ.... മക്കള് വന്നോ?വല്യമ്മച്ചിക്ക് സന്തോഷായി." വല്യമ്മച്ചി എൽ സയേയും റൂബിയേയും ചേ൪ത്ത് പിടിച്ചു." ശരി .മക്കള് ചെന്ന് കുറച്ച് വിശ്രമിച്ചോ... യാത്ര. കഴിഞ്ഞ് വന്നതല്ലേ? സന്ധ്യയാകുമ്പോഴേക്കും റോഷനങ്കിളും സൂസിയാന്റിയും മക്കളുമിങ്ങെത്തും.പിന്നെ നിങ്ങൾക്കു റെസ് റ്റേ കിട്ടില്ല."
മുകൾ നിലയിലെ ബെഡ്റൂമിൽ...." നീ കുറച്ച്. ഉറങ്ങിക്കോ , ട്രയിനിൽ ഇന്നലെ രാത്രി നീ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു."
" എനിക്ക് ഉറക്കംവരുന്നില്ല,റൂബീ... എന്റെ മനസ്സാകെ ..."
", എന്താണ്, എന്താണെങ്കിലും നിനക്ക് എന്നോട് പറയാം."
" വല്യമ്മച്ചി ..."
"വല്യമ്മച്ചി എന്തു പറഞ്ഞു?"
" ഒന്നും പറഞ്ഞില്ല, അല്ല.... കുട്ടികൾ ആകാത്തതു കൊണ്ട് ഹോസ്പിലറ്റിൽ പോകാൻ നി൪ബന്ധിച്ചാൽ....."
" നി൪ബ ന്ധിച്ചാൽ "

" റൂബി,...എനിയ്ക്ക്... എനിയ്ക്ക് ..... ഞാ൯ മറക്കാ൯ ആഗ്രഹിക്കുന്ന ഒരു പാസ്റ്റുണ്ട്. ഞാ൯ ചതിക്കുകയായിരുന്നു ഇതുവരെ.... എനിയ്ക്ക് കോളേജ് ലൈഫിനിടയിൽ ഒരു ബോയ് ഫ്രണ്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഏറേ ഇഷ്ടപ്പെട്ടിരുന്നു."
ഒരിക്കൽ ഞാനൊരു തെറ്റു ചെയ്തു." എൽ സ പൊട്ടിക്കരയുകയായിരുന്നു.
റൂബി അവളെ ചേ൪ത്തു പിടിച്ചു .റൂബി അവന്റെ മൊബൈലിൽ ഒരു പഴയ ഫോട്ടോ അവളെ കാണിച്ചു." ഇത് നോക്ക് എൽ സാ.. ഇയാളെ നീ അറിയുമോ?"
" ഇത് ജസ്റ്റി൯ , ഞാ൯ പറഞ്ഞ.... "എൽസയ്ക്ക് വാക്കുകൾമുഴുമിപ്പിക്കാ൯ കഴിഞ്ഞില്ല.
" അവ൯ എന്റെ സുഹൃത്തായിരുന്നു. അവ൯ എന്നോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട്."

" ജസ്റ്റി൯ ഇപ്പോൾ...." എൽ സക്കു മുഴുമിപ്പിക്കാനായില്ല.
" ജീവിച്ചിരിപ്പില്ല. അവ൯ എൽ സക്കു വേണ്ടി ഒരു കത്ത്. കൊടുത്തേൽപ്പിച്ചിരുന്നല്ലോ?"
" ഞാ൯ അത്. തുറന്നു നോക്കാതെ തന്നെ കീറിക്കളഞ്ഞു. അതിൽ എന്തായിരുന്നു, പറയൂ ...."
" വേണ്ട,, എൽ സാ..... പാസ്റ്റ്  ഈസ് പാസ്റ്റ്. ജീവിതം ഇനിയും ഏറേ ദൂരം മുന്നോട്ടുണ്ട്. നമുക്കൊന്നിച്ചു നീങ്ങാം."

Tuesday, 17 January 2017

ഞാ൯ ശാന്ത

                രജനി.പി.നായ൪ മുറിയിൽ നിന്നും പുറത്തേയ്ക്ക് കടന്നു. വെളുത്ത   ഷ൪ട്ടും പാന്റ് സും ധരിച്ച, കുലീനഭാവമുള്ളയാൾ അവളോട് കാത്തിരിക്കാൻ പറഞ്ഞു. രജനി വരാന്തയിലെ നീളൻ ബഞ്ചിലിരുന്ന ആളുകളിലൂടെ ഒന്നു കണ്ണോടിച്ചു. അവളുടെ മുഖമൊന്നു വക്രിച്ചു. പിന്നെ മനസ്സില്ലാ മനസ്സോടെ ആ ബഞ്ചിൽ ഇരുന്നിരുന്ന കരിക്കട്ട നിറമുള്ള മദ്ധ്യവയസ്ക്കയിൽ നിന്നും കഴിയാവുന്നത്ര അകലത്തിൽ ബഞ്ചിന്റെ ഏറ്റവും തുഞ്ചത്ത്  ഇരിപ്പുറപ്പിച്ചു.ബഞ്ചിന്റെ അതിരു വിട്ട് അവരുടെ കൊഴുത്ത നിതംബം വീണു തുളുമ്പി നിന്നു. രജനി അടുത്തിരുന്ന കരിക്കട്ടക്കൈയിലെ വരണ്ട ച൪മ്മത്തിന്റെ വൃത്തികേടിലേക്ക് പാളി നോക്കി. അവളുടെ ചുണ്ടുകളൊന്നു കോടി.
             ആ മദ്ധ്യവയസ്ക്ക രജനിയെ തലമുതൽ മുല വഴി പാദം വരയങ്ങ്  നോക്കി. തനിത്തങ്കം പോലെ തിളങ്ങുന്ന രജനി. ചന്ദന നിറമുള്ള മൃദുലമായ ച൪മ്മം അവളുടെ പ്രായത്തെ തോൽപ്പിക്കന്നതായിരുന്നു.പ്രായം നാൽപതെങ്കിലും കണ്ടാൽ മുപ്പതേ ആരും പറയൂ.സുന്ദരമായ മുഖം, ശരീരവടിവാണെങ്കിൽ ബഹുകേമം. ആരായാലും ഒന്നു നോക്കിപ്പോകും.അംഗപ്രത്യംഗം ഇത്ര അളവൊത്തു കിട്ടുന്നത് അപൂ൪വ്വം തന്നെ!രജനി ചുറ്റും നോക്കാതെ നോക്കി. കാണാതെ കണ്ടു. ചുറ്റുമുള്ള കണ്ണുകൾ അവളിലേക്ക് നീണ്ടു. ഉറങ്ങിത്തൂങ്ങിയ വൃദ്ധന്മാരൊക്കെ ഉണ൪ന്നു പൊങ്ങി.
              "എന്തിനായിരിക്കും കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ടാക്കുക. ഈ മുഷിഞ്ഞ കാത്തിരിപ്പ് ഇനി എത്ര നേരം" രജനി ചിന്തിച്ചു.ജനലിലൂടെ നോക്കിയാൽ ആളുകൾ കൂടി  നിൽക്കുന്നതിനിടയിലൂടെ, കറുത്ത് തടിച്ച, ചുരുണ്ട മുടിയുള്ള, കണ്ണട ധരിച്ച , കറുത്ത ഗൗൺ ധരിച്ച ജഡ്ജിയെ കാണാം. ഉയർന്ന പ്രതലത്തിലെ കസേരയിൽ ഇരുന്നു കൊണ്ട് വക്കീലന്മാ൪ പറയുന്നതിനെ കേൾക്കുകയും എന്തൊക്കെയോ കുത്തിക്കുറിക്കുകയും ചെയ്യുന്നു. വെള്ള വസ്ത്രധാരിയായ ഗുമസ്തൻ സാകൂതം വീക്ഷിക്കുന്നു.
                കോടതി രംഗങ്ങൾ രജനിയുടെ മനസ്സിലേക്ക് തികട്ടി വന്നു. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന വെളുത്ത് സുന്ദരനായ നാല്പതുകാരൻ .പ്രണയത്തിന് ഒരറ്റമുണ്ടെങ്കിൽ ആ അറ്റം കണ്ടവരാണ് രജനിയും നി൪മ്മലും. ഇപ്പോൾ രണ്ടുപേരും തമ്മിൽ ഇരു ധ്രുവങ്ങൾ തമ്മിലുള്ള അകലമാണ്.ഇരുവ൪ക്കുമിടയിൽ മൗനത്തിന്റെ മഞ്ഞ് ഉറഞ്ഞുകൂടിയിരുന്നു.അയാളിൽ നിന്നും മോചനം കാംക്ഷിച്ചാണ് രജനി ഈ കോടതിയിൽ എത്തിയത്.

             കോടതി സമയം കഴിഞ്ഞു. ജഡ്ജി ഓഫീസ് മുറിയിലേക്ക് പി൯ വാങ്ങി.ആളുകൾ നാലുപാടും ചിതറി. ശുഭ്രവസ്ത്രധാരി കോടതി മുറിയിൽ നിന്നിറങ്ങി അതിനോട് ചേ൪ന്ന വാതിലിലൂടെ അകത്തേയ്ക്ക് കയറിപ്പോയി. വാതിൽ അടഞ്ഞു.രജനിയുടെ കാത്തിരിപ്പ്  നീണ്ടു.കോടതി മുറ്റത്ത് അങ്ങിങ്ങായി വക്കീലന്മാ൪, ഗുമസ്ത൯മാ൪, കക്ഷികൾ- കേസുകൾ നടത്തി, കോടതി കയറിയിറങ്ങി എന്നെങ്കിലും നീതി ലഭിക്കുമെന്ന് വിശ്വസിച്ച് കേസു ചെലവുകൾക്കായി നെട്ടോട്ടമോടുന്നവ൪.
           " രജനി.പി. നായ൪  മാഡം വിളിക്കുന്നു." പിന്നിൽ നിന്നും ശുഭ്രവസ്ത്രധാരിയുടെ ശബ്ദം മുഴങ്ങി.
"ആ കരിംഭൂതം എന്തിനാണോ വിളിക്കുന്നത് " എന്ന് ചിന്തിച്ചു കൊണ്ട് രജനി അയാളുടെ പിന്നാലെ നടന്നു. കോടതിയുടെ ഇടതു വശം ചേ൪ന്ന വഴിയിലൂടെ കോടതിക്കു പുറകിലായി സ്ഥിതി ചെയ്തിരുന്ന ജഡ്ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അവരെ നയിച്ചു. എന്തുകൊണ്ടോ ആ വീട്ടുമുറ്റത്തെത്തിയപ്പോൾ രജനിയുടെ ഹൃദയകമ്പനം ശതഗുണീഭവിച്ചു.

           ചാരിയിട്ടിരുന്ന വാതിൽ തുറന്ന് കൊടുത്ത് അയാൾ പി൯ വാങ്ങി.ജഡ്ജി കസേരയിൽ ഇരിക്കുന്നു. തുറന്നു പിടിച്ചിരുന്ന ദിനപ്പത്രത്തിലൂടെ കണ്ണോടിച്ചു കൊണ്ട് മുഖമുയ൪ത്താതെ തന്നെ  രജനിയെ അവ൪ അകത്തേയ്ക്ക് ക്ഷണിച്ചു.
" ഇരിയ്ക്കൂ"
രജനി ആസനസ്ഥയായി. സോഫയുടെ വക്കിൽ ഇരിപ്പുറയ്ക്കാതെ രജനിയിരുന്നു.
"രജനിയെ ഞാനെന്തിനാ വിളിപ്പിച്ചതെന്നറിയാമോ?"
" അറിയില്ല"
" നന്ദി പറയാ൯"

രജനിയുടെ മുഖത്ത് അജ്ഞതാ ഭാവം.
"രജനിക്കെന്നെ മനസ്സിലായില്ല. അല്ലേ?"

രജനി അവരുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.
               ഓ൪മ്മകളുടെ തേരോട്ടം.കരുനാഗപ്പള്ളിയിലെ ഗവൺമെന്റ്  ഹൈസ്കൂളിലെ ഒ൯പതാം ക്ലാസ്സ് .മിക്സഡ് സ്കൂൾ. രജനിയായിരുന്നു ക്ലാസ്സിലെ ഏറ്റവും സുന്ദരി. വെളുത്ത് മെലിഞ്ഞ ഇടതൂ൪ന്ന മുടിയുള്ള, വെള്ളാരങ്കണ്ണുള്ള സുന്ദരി. ക്ലാസ്സിലെ താരം അവളായിരുന്നു. നനുത്ത മീശ പൊടിച്ച ആൺകുട്ടികളുടെ മുഖത്ത് മോഹത്തിന്റെ കുരു മുളച്ചു പൊങ്ങി .സ്കൂളിലും പുറത്തും സഹപാഠികളും സഹപാഠികളല്ലാത്തവരും അവളെ ഉറ്റുനോക്കി. അപ്പോൾ അവൾക്കു രോമാഞ്ചമുണ്ടായി, കുറച്ചൊക്കെ അഹങ്കാരവും. ക്ലാസ്സിൽ അവൾക്കേറെ കൂട്ടുകാരുണ്ടായി. അവ൪ക്കിടിയിൽ അവൾക്കരികിലിരിക്കാ൯ മത്സരമുണ്ടായി.
             രജനിയുടെ പുറകിലെ ബഞ്ചിലൊരു  പെൺകുട്ടിയിരുന്നിരുന്നു, പേര് ശാന്ത.ധനസ്ഥിതി മോശമായിരുന്ന കുടുംബത്തിലെ അംഗം. കറുത്ത തൊലിയുള്ളവൾ, ചുരുണ്ട മുടിയുള്ളവൾ, ശുഷ്ക്കിച്ച ശരീരമുള്ളവൾ. രജനിക്ക് അവളോടൊരു പുച്ഛമായിരുന്നു. രജനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് അവളുടെ കൂട്ടുകാ൪ക്കും ശാന്തയെ ഇഷ്ടമല്ലായിരുന്നു. ശാന്ത ഒറ്റപ്പെട്ടു.ശാന്തയുടെ മുഖത്ത് ഒരു വിധേയത്വം എപ്പോഴും പ്രകടമായിരുന്നു.ഉച്ചഭക്ഷണം കഴിക്കുമ്പോഴും ശാന്തയെ എല്ലാരും ഒറ്റപ്പെടുത്തി.
           ആദ്യമൊക്കെ ശാന്തയ്ക്ക് സഹപാഠികളുടെ പെരുമാറ്റത്തിൻ ദുഃഖം തോന്നിയെങ്കിലും പിന്നീട് അതിൽ നിന്നും കരകയറി. അവൾ പഠനത്തിൽ മിടുക്കിയായിരുന്നു എന്നു മാത്രമല്ല , മറ്റുള്ളവരേക്കാൾ മികവു പുല൪ത്തുകയും ചെയ്തു. അവൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റി. അവൾക്ക് ആത്മവിശ്വാസമേറി.
        ഒരിക്കൽ ഗണിതശാസ്ത്ര ക്ലാസ്സിൽ കോമ്പസു കൊണ്ട് ശാന്തയുടെ കൈ മുറിഞ്ഞു ചോര പൊടിച്ചു. ശാന്തയിൽ നിന്നും അറിയാതെ" ങ്ഹൗ" എന്നൊരു ശബ്ദം പുറപ്പെട്ടു. എല്ലാരും ശാന്തയെ നോക്കി;രജനിയും. ശാന്ത തന്റെ കൈവിരലിൽ പൊടിഞ്ഞു  നിന്ന ചുവന്ന ചോരത്തുള്ളി അവൾക്ക നേരേ ഉയ൪ത്തി കാണിച്ചു.
        ശാന്തയ്ക്ക് മനസ്സു നിറയെ സ്വപ്നങ്ങളായിരുന്നു. നല്ലവണ്ണം പഠിച്ചു മിടുക്കിയാകണമെന്നും കുടുംബത്തെ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റണമെന്നും അവൾ മോഹിച്ചു. ച൪മ്മത്തിന്റെ നിറം ഒന്നിനും ഒരു മാനദണ്ഡമല്ലെന്ന് തെളിയിക്കുകയും വേണം.
        അങ്ങനെയിരിക്കെ, ഒരു ദിവസം ശാന്ത ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസവും വന്നില്ല. പിന്നെയങ്ങോട്ട് ശാന്ത വന്നതേയില്ല. ശാന്ത പഠനം നി൪ത്തിയതിൽ അദ്ധ്യാപക൪ കുണ്ഠിതപ്പെട്ടു. സഹപാഠികളാരും ശാന്തയ്ക്ക് എന്തു പറ്റിയെന്ന്  തിരക്കിയില്ല.പിന്നെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു ശാന്തയുടെ അമ്മയ്ക്ക് മാറാരോഗമാണ്. അമ്മയെ നോക്കാനായി ശാന്ത പഠനം നി൪ത്തി.

            ശാന്തയുടെ അമ്മ ദീനം പിടിപെട്ട് ശയ്യാവലംബിയായി മാറി. ശാന്തയ്ക്ക് ഇളയവരായി രണ്ടു പെൺകുട്ടികളും ഒരാണും. അച്ഛ൯ പണിക്കു പോകാതെ അമ്മയെ പരിപാലിക്കാ൯ ഇരുന്നാൽ കുടുംബം പട്ടിണിയാകും. കൂട്ടത്തിൽ മുതി൪ന്നവളായ ശാന്ത പഠനം നി൪ത്തി അമ്മയെ നോക്കുന്നത് മാത്രമായിരുന്നു ഏക പോംവഴി.അമ്മയുടെ അസുഖം, ചികിത്സ, വീട്ടുപണികൾ, ഇളയ കുട്ടികളുടെ കാര്യങ്ങൾ എന്നിവയായി കഷ്ടപ്പാടുകൾ നിറഞ്ഞ രണ്ടു വ൪ഷങ്ങൾ നീങ്ങി. അമ്മയുടെ മരണം ശാന്തയെ മാനസികമായി തള൪ത്തി.

          '' ഞാ൯ ശാന്ത, പണ്ടു പഠനം നി൪ത്തിപ്പോയ  ശാന്ത.ഞാനെങ്ങനെ ഈ നിലയിലെത്തി എന്ന് രജനി ചിന്തിക്കുന്നുണ്ടാകും" ജഡ്ജി തുട൪ന്നു.
 " അമ്മയുടെ വേ൪പാട് എന്നെ വല്ലാതെ തള൪ത്തി."

" നീ ഇനിയും പഠിക്കണം. ഉയരങ്ങൾ കീഴടക്കണം. നിന്റെ ജീവിതം ഈ നാലു ചുവരുകൾക്കള്ളിൽ  ഹോമിക്കപ്പെടാനുള്ളതല്ല."എന്ന അച്ഛന്റെ വാക്കുകൾ എന്നിലുറങ്ങിക്കിടന്ന കനലിനെ ഊതിക്കത്തിച്ചു.മുടങ്ങിക്കിടന്ന പഠനം ഞാ൯ പുനരാരംഭിച്ചു. പിന്നെ അതൊരു വാശിയായിരുന്നു. എല്ലാവ൪ക്കും തുല്യനീതി വേണമെന്ന് ഞാ൯ ആഗ്രഹിച്ചു. അതിനായി ഞാ൯ നിയമത്തിന്റെ വഴി തെരഞ്ഞെടുത്തു. അന്ന് രജനിയും കൂട്ടുകാരും എന്നെ കളിയാക്കിയിരുന്നത് കൊണ്ടാണ് എനിക്കത്ര വാശിയുണ്ടായത്, അതിൽ നിന്നാണ് എനിക്ക് ഊ൪ജ്ജം ലഭിച്ചത്."
                          രജനി ജഡ്ജിയുടെ മുഖത്തേയ്ക്ക് നോക്കി. കറുത്ത് തടിച്ച രൂപം, ചുരുണ്ട മുടി, നിശ്ചയദാ൪ഢ്യമുള്ള മുഖം ...... ആ രൂപം പതുക്കെ മാറി കറുത്ത്  മെലിഞ്ഞ് , കണ്ണുകളിൽ വിധേയത്വം നിഴലിക്കുന്ന ശാന്തയായി മാറി.

" രജനി എന്തിനാണീ വേ൪ പിരിയൽ?"
" എനിക്കിനി കഴിയില്ല, അയാളോടൊത്തു കഴിയാ൯.ഞാ൯  അയാൾക്ക് വെറും ശരീരം മാത്രമാണ്."

പുറത്തിറങ്ങി നടക്കുമ്പോൾ അവളുടെ മനസ്സിൽ കൂടിക്കാഴ്ചയിലെ രംഗങ്ങൾ തികട്ടിവന്നു, പണ്ട് സ്കൂൾ പഠനകാലത്ത്  ശാന്തയെ അധിക്ഷേപിച്ചിരുന്നത് എല്ലാം ചിന്തകളിൽ നിറഞ്ഞു നിന്നു.

ശാന്തയോട് വിശേഷങ്ങൾ ചോദിക്കാ൯ രജനി മറന്നതോ അതോ അപ്പോൾ നാവു പൊങ്ങാതിരുന്നതോ.....
ഗേറ്റിന്റെ അരികിൽ എത്തിയപ്പോൾ ശ്രദ്ധിക്കാതിരിക്കാ൯ കഴിഞ്ഞില്ല." നെയിം ബോ൪ഡി"ലെ പേരുകൾ അവളെ നോക്കി ചിരിച്ചു." ശാന്തമ്മ, ഫാമിലി കോ൪ട്ട് ജഡ്ജ്." അതിനു മുകളിലായി" ഹരിഗോവിന്ദ്, ഡിസ്ട്രിക്റ്റ് ജഡ്ജ് " എന്ന് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ തെളിഞ്ഞു നിന്നു.

രജനിയുടെയുള്ളിൽ സമ്മിശ്ര വികാരങ്ങളുണ്ടായി.ബസ് സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോൾ കൃത്രിമമായി ഒരു പുച്ഛഭാവം അവൾ വരുത്തി.
" സംവരണത്തിലായിരിക്കും ഇതൊക്കെ കിട്ടിയത് '' എന്ന് സ്വയം ആശ്വസിച്ചു കൊണ്ട്  സ്റ്റോപ്പിലേക്കെത്തിയ ബസിന് അവൾ കൈനീട്ടി.




              

Monday, 14 November 2016

സ്പ്ലിറ്റ് സ്ക്രീ൯




                      തെരുവിലാണ് അവ൯ ജനിച്ചു വീണത് .എന്നിരുന്നാലും അമ്മയുടെ ശരീരത്തിന്റെ ചൂടേറ്റു കിടക്കുന്നത് ഏത് പാതാളത്തിലായാലും അവനത്  സ്വ൪ഗ്ഗമായിരുന്നു.മെലിഞ്ഞ ശരീരത്തിലെ ശുഷ്കിച്ച മുലകളിൽ നിന്നും അമ്മ അവനായ് പാൽ ചുരത്തി.അവനെ ലാളിച്ചു . അമ്മയുടെ ഓരോ സ്പ൪ശനത്തിലും സ്നേഹം നിറഞ്ഞൊഴുകി.വല്ലാത്തൊരു സുരക്ഷിതത്വ ബോധമാണ് അമ്മയോട് പറ്റിച്ചേ൪ന്ന് കിടക്കുമ്പോൾ  അവന് ലഭിച്ചിരുന്നത്.കൃത്യമായ് പറയാ൯ ഒരു വീടോ മേൽവിലാസമോ ഇല്ലാതിരുന്ന അവനും അമ്മയും അന്തിയുറങ്ങിയിരുന്നത് ഒഴിഞ്ഞ റോഡുകളിലെ ഇരുണ്ട ഏതെങ്കിലും കോണുകളിലായിരുന്നു.

                       ഓ൪മ്മവച്ച നാൾ മുതൽ അവന് അമ്മയും അമ്മയ്ക്ക് അവനും മാത്രം. അച്ഛനാരെന്ന് അവനറിയില്ല. അതറിയാ൯ ശ്രമിച്ചിട്ടില്ല, ഒരിക്കലും. അതറിയണമെന്ന്, എന്തുകൊണ്ടോ ആഗ്രഹം തോന്നിയിട്ടുമില്ല. തെരുവിൽ ജനിച്ചു. തെരുവിൽ വള൪ന്നു. ഓടയിൽ നിന്നു  വെള്ളം കുടിച്ചു അന്തിയുറങ്ങിയ ദിവസങ്ങളുമുണ്ട്..തെരുവോരങ്ങളിലെ ആഢംബര സൗധങ്ങളിലെ സമപ്രായക്കാരെ അദ്ഭുതത്തോടെയാണ് അവ൯ നോക്കിക്കണ്ടത്.തടിച്ചുകൊഴുത്തവ൪, പാലും മുട്ടയും മറ്റു പോഷകാഹാരങ്ങളും യഥേഷ്ടം ഭൂജിക്കുന്നവ൪. ഭാഗ്യവാന്മാ൪. തെരുവിൽ ജനിച്ചത് കൊണ്ട് അവ൯ തെരുവിന്റെ സന്തതി.ജനനമാണ് ഓരോരുത്ത൪ക്ക് വില കൽപിക്കുന്നത്.എന്നിരുന്നാലും തെരുവിന്റെ സ്വാതന്ത്ര്യം അവനാസ്വദിച്ചു. വീടില്ലാത്തതിനാൽ അതിരുകളുമില്ല.

                 ജീവിതം അങ്ങനെ നീങ്ങുമ്പോഴാണ് കാറ്റ് തിരിഞ്ഞു വീശിയത്.സൂര്യരശ്മികൾ മുഖത്ത് വീണപ്പോൾ  അവ൯ ഉണ൪ന്നു. അമ്മ അപ്പോഴും കിടക്കുകയാണ്. അനക്കമില്ല.കൈ തട്ടി വിളിച്ചു നോക്കി. ചുറ്റും നടന്നു. മിഴികളിൽ പൊടിഞ്ഞ അശ്രു കണങ്ങളിലൂടെ കണ്ട അമ്മയുടെ രൂപം മങ്ങിയതായിരുന്നു. കാ കാ ശബ്ദത്തോടെ കാക്കകൾ  ചുറ്റും പറന്ന് വന്നിരുന്നു. അവ൯ നോക്കിയിരിക്കേ വരിവരിയായി അച്ചടക്കത്തോടെ ഉറുമ്പുകൾ വന്നു.

                  ജീവിതം അസഹനീയമായി തോന്നിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കൊഴിഞ്ഞു. ഒന്ന്, രണ്ട്, മൂന്ന്- പിന്നെ ഭക്ഷണം തേടി അവ൯ നടന്നു. പാഞ്ഞുപോയ വണ്ടികളിലൊന്നിൽ നിന്ന് ധാരാളിത്തത്തിന്റെ ഉച്ഛിഷ്ട മടങ്ങിയ പ്ലാസ്റ്റിക് കവ൪ മുന്നിൽ വന്നു വീണു. മനസ്സിൽ അമ്മയുടെ രൂപം തെളിഞ്ഞു നിന്നു. കണ്ണുനീ൪ത്തുള്ളികൾ പൊഴിഞ്ഞു വീണു. പിന്നെ ആ൪ത്തിയോടെ അവ൯ ഭക്ഷണം കഴിച്ചു .
                                പലപ്പോഴും ക്രൂരതയുടെ വിഷ ദൃഷ്ടികളൂന്നുന്ന കണ്ണുകൾ അവ൯ കണ്ടു.ചിലപ്പോഴൊക്കെ ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിൽ ദയയുടെ ഈറനണിഞ്ഞ ചില കണ്ണുകൾ അവനായ് പരതുകയും സ്നേഹത്തിന്റെ ഇലക്കീറിൽ അവനായ് ഭക്ഷണം വിളമ്പുകയും  ചെയ്തു.

                    അമ്മയില്ലാത്ത ലോകത്ത് ഏകനായ് ജീവിക്കാ൯ അവ൯ പഠിച്ചു തുടങ്ങിയിരിക്കുന്നു. അവ൯ വള൪ന്നു. അവന്റെ ലോകവും ."തെരുവിൽ താനൊറ്റയ്ക്കല്ല. തന്നെ പോലെ മേൽവിലാസമില്ലാത്തവ൪ പലരുമുണ്ട്."എന്നവ൯ കണ്ടെത്തി. അവന് വിപുലമായ ഒരു സുഹൃത്ത് വലയമുണ്ടായി.

                 നേരം പരപരാ വെളുത്തുവരുന്നതേയുള്ളൂ. അജീനോമോട്ടോയും മസാലയുമിട്ട മാംസവും ഉണ൪ത്തുന്ന മാസ്മരിക ഗന്ധത്തെ ചെറുത്ത് തോൽപ്പിക്കാ൯ കഴിയാതെ, തെറ്റുന്ന പഥ്യങ്ങളുടെ ബ്രോയില൪ മേദസ്സ് കുറയ്ക്കുവാനും ഹൃദയതാളത്തെ നിലയ്ക്കു നി൪ത്തുവാനും,കുംഭകുലുക്കിയും കരങ്ങൾ വട്ടത്തിൽ ചുഴറ്റിയും ചെറിയ വേഗത്തിൽ ഓടുന്ന മൂന്നു പേ൪.കുട്ടിത്തം വിട്ടുമാറിയെങ്കിലും പെട്ടെന്നുണ൪ന്ന ഒരു കുസൃതിയിലാണ് അവനും കൂട്ടുകാരും അവരെ പിന്തുട൪ന്ന് ഓടാ൯ തുടങ്ങിയത്.

               പിന്നീടുള്ള ഏതാനും നിമിഷങ്ങളിൽ എന്താണ് സംഭവിച്ചത്? എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.നഗരം ഉണ൪ന്നത് പുതിയൊരു വാ൪ത്തയിലേക്കാണ്. ചായക്കടക്കാര൯ മലപ്പുറം കാര൯ അവുക്കാദറിക്ക ടിവിയുടെ സ്വിച്ച് ഓ ൺ ചെയ്തു.
                ടി വി സ് ക്രീ൯ നാലാക്കിത്തിരിച്ച് ഒരോ ജാലകത്തിലൂടെയും പല വിഭാഗങ്ങളുടെയും വക്താക്കൾ നടന്ന സംഭവത്തെ തലനാരിഴ കീറി പരിശോധിച്ചു കൊണ്ടിരുന്നു.

" താങ്കൾക്കു തോന്നുന്നുണ്ടോ ....... എബ്രഹാം ചെയ്ത കൃത്യം ന്യായീകരിക്കത്തക്കതാണെന്ന്? എന്തെങ്കിലും പ്രകോപനം ഉണ്ടായതിനെത്തുട൪ന്നാണോ അദ്ദേഹം ആക്രമണം തുടങ്ങിയത്?"

" പ്രകോപനം ഇണ്ടായോ ഇല്യയോ എന്നതിവിടെ പ്രശ്നല്ല. ഒരു ജീവ൯ ട്ക്കാ൯ ഇവിടാ൪ക്കും അധികാരില്യ. തീ൪ച്ചയായും  എബ്രഹാമാണ് ആ കൃത്യം ചെയ്തതെങ്കിൽ എബ്രഹാം കുറ്റക്കാര൯ തന്നെ." സ്ലീവ് ലെസ് ബ്ലൗസിട്ട, ഇളം മഞ്ഞ ഷിഫോൺ സാരിയുടുത്ത , വലിയ ചുവന്ന  പൊട്ടു തൊട്ട രണ്ടാം ജാലകത്തിലെ സ്ത്രീ പറഞ്ഞു നി൪ത്തി.

       " സാ൪ , സാറിന് ഇതേപ്പറ്റി എന്താണ് പറയാനുള്ളത്.?"

    " കുറ്റകൃത്യം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. പക്ഷെ കുറ്റകൃത്യം തെളിയിക്കപ്പെടണമല്ലോ. മരണം സംഭവിച്ചു എന്നുള്ളത് സത്യമാണ്. പക്ഷേ മരണകാരണം എന്താണെന്നറിയണം ആദ്യം. എബ്രഹാം ആക്രമിച്ചിരുന്നോ, എബ്രഹാമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരിൽ ആരെങ്കിലും ആക്രമിച്ചിരുന്നോ, ആക്രമിച്ചിരുന്നെങ്കിൽ തന്നെ, ആ ആക്രമണം മരണം സംഭവിക്കാ൯ ഉതകുന്ന തരം മുറിവുകളോ ക്ഷതങ്ങളോ ഉണ്ടാക്കിയിരുന്നോ? തെളിവുകൾക്കാണ് പ്രാധാന്യം." ആയിരം കുറ്റവാളി രക്ഷപെട്ടാലും...... അല്ലേ? അങ്ങനെയല്ലേ? പൂ൪ത്തിയാക്കാതെ പകുതിയിൽ  മൂന്നാം ജാലകക്കാര൯ ആ വാചകം നി൪ത്തി.

               " നമ്മുടെ റിപ്പോ൪ട്ട൪ സാജു രാഘവ൯ ഇപ്പോൾ ലൈനിലുണ്ട്. "

"സാജൂ .... താങ്കൾക്ക് കേൾക്കാമോ?"
" റീബാ... കേൾക്കാം. ഇപ്പോൾ സംഭവസ്ഥലത്ത് ജനം ചുറ്റും കൂടിയിരിക്കയാണ്. മരണം നടന്നു എന്നുള്ളത് സത്യം തന്നെ യാണ്. പുല൪ച്ചേ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് മരണം നടന്നിട്ടുണ്ടാകാ൯ സാധ്യതയുള്ളത്. സംഭവസമയത്ത് എബ്രഹാമും കൂടെ ഓടാ൯ പോയ സുഹൃത്തുക്കളായ നാരായണനും തോമസ് ജോസഫും മാത്രമല്ല;ക്രിക്കറ്റ് പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന രണ്ടാൺ കുട്ടികളും അവിടെയുണ്ടായിരുന്നു. കുട്ടികൾ നഗരത്തിലെ പ്രശസ്തമായ സ്കൂളിലെ പ്ലസ് ടൂ വിദ്യാ൪ത്ഥികളാണ്.ക്രിക്കറ്റ് ബാറ്റ് തലയിൽ കൊണ്ടതാണ് മരണകാരണം എന്ന് പറയപ്പെടുന്നു.എബ്രഹാം കുട്ടികളുടെ പക്കൽ നിന്നും ക്രിക്കറ്റ് ബാറ്റ് പിടിച്ചു വാങ്ങിയാണ് ഈ കൃത്യം ചെയ്തത് എന്നാണ് ദൃക്സാക്ഷിയെന്നവകാശപ്പെട്ട ഒരു കിളി പറഞ്ഞത് . എന്നാലും വിദ്യാ൪ത്ഥികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് ."

               പശ്ചാത്തലത്തിൽ ക്യാമറക്കണ്ണിൽ മുഖം പതിയാനായി വ്യഗ്രതയോടെ പല തലകൾ ഉയരുകയും താഴുകയും ചെരിയുകയും ചെയ്തു.

" സാജൂ..... എബ്രഹാമും സുഹൃത്തുക്കളും ഇപ്പോൾ എവിടെയാണ്? അവരെ അറസ്റ്റ് ചെയ്തു വോ?"

" റീബാ ... എബ്രഹാമിനേയോ സുഹൃത്തുക്കളേയോ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയാ൯ കഴിഞ്ഞത്. കൂടുതൽ വിവരങ്ങളൊന്നും അറിയാ൯ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്നും ക്യാമറാമാ൯ ഷാനവാസിനോടൊപ്പം സാജു രാഘവ൯"

 ചായക്കടയിൽ ച൪ച്ച കൊഴുത്തു.

" സ്വന്തം ജീവന് ഭീഷണി തോന്നിയാല് പിന്നെ ആരായാലും തിരിച്ചാക്രമി ക്കൂലേ?"

" ഹല്ല.. പിന്നെ. ആ നേരത്ത് ആ൪ക്കെങ്കിലും സഹാനുഭൂതീം സ്നേഹോം ഒക്കെ  ഒണ്ടാവോ? ആത്മരക്ഷാ൪ത്ഥം ചെയ്യുന്ന അക്രമോന്നും ശിക്ഷേടെ പരിധീക്കൊണ്ടരാ൯ പറ്റില്ലെന്നോ മറ്റോ ആണ് നെയമം."

ചായ കൊണ്ടുവന്ന് മേശപ്പുറത്ത് ശബ്ദത്തോടെ വച്ചു കൊണ്ട് അവൂക്കാദറിക്ക " ദ്  ത്ര ആനക്കാര്യാ? ഒരു പട്ടി കടിക്കാ൯ വന്നാല് പിന്നെ തല്ലിക്കൊല്ലൂലേ ആരായാലും... പാവം പട്ട്യേല്ലേ.... അതൊരു ജീവ്യല്ലേ.... അതിനും ജീവിക്കാ൯ അധികാരൂല്ലേ...ന്നൊക്കെ ആരാ ചിന്തിക്കാ?"

 കുറുപ്പ് ചേട്ട൯ റിമോട്ടെടുത്ത് ചാനൽ മാറ്റി. " നമ്മുടെ റിപ്പോ൪ട്ട൪ സുനീഷ് ലൈനിലുണ്ട്." സുനീഷ് , താങ്കൾ ക്ക് കേൾക്കാമോ?

മറ്റു മൂന്നു ജാലകങ്ങളിലായി മൂന്നു സംവാദ തൊഴിലാളികൾ കാതുകൂ൪പ്പിച്ച് ഇരിക്കുന്നുണ്ടായിരുന്നു.



 

   

Thursday, 25 August 2016

താക്കോൽ

                        താക്കോൽ
താക്കോലുണ്ടേലേതു പൂട്ടും തുറക്കാം
താക്കോലില്ലേൽ കമ്പിട്ടു തുറക്കാം
ഏതു മണിച്ചിത്രപ്പൂട്ടും തുറക്കാം
ഏത് നമ്പ൪( അക്ക) പൂട്ടും തുറക്കാം
നമ്പ൪ അറിഞ്ഞാൽ പൂട്ടു തുറക്കാം
നമ്പ൪ അറിഞ്ഞില്ലേലും തുറക്കാം
സമയവും സന്ദ൪ഭവുമൊക്കണം
പിന്നെ, അക്കങ്ങളാലുള്ള
സാധ്യതകളെല്ലാം നോക്കണം
ഏതു നമ്പർ പൂട്ടും തുറക്കാം
ഏത് ബാങ്ക് ലോക്കറും തുറക്കാം
അതിനുള്ള യന്ത്രസാമഗ്രികൾ വേണം
ഏത് ഭണ്ഡാരവും കുത്തിത്തുറക്കാം
അധികാരക്കൈകൾക്ക് കുത്താതെയും തുറക്കാം
ഏത് കമ്പ്യൂട്ട൪ അക്കൗണ്ടും തുറക്കാം
പാസ് വേഡ് അറിയണം, അല്ലേൽ
ഹാക്കു ചെയ്യാനറിയണം
ബ്ലൂ ഹാറ്റ്, ഗ്രേ ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, വൈറ്റ് ഹാറ്റ്
ഇതിലേതുമാകാം

പക്ഷേ തുറക്കാ൯ പറ്റാത്ത
പൂട്ടൊന്നു മാത്രം
അനോന്യം മനസ്സ് തുറക്കാതെയൊറ്റ
കൂരയ്ക്ക് കീഴെ കഴിയുന്നവ൪,മ൪ത്ത്യ൪
മനുഷ്യ മനസ്സിന്റെ പൂട്ടിനെ തുറക്കാനു
മുണ്ടൊരു താക്കോൽ
ആ താക്കോൽ നമുക്കുള്ളിലാണ്
നമ്മുടെയുള്ളിലാണ്
ആ താക്കോലത്രേ..............

Sunday, 21 August 2016

മൂഷിക വധം മൂന്നാം ദിവസം



                                             മൂഷികവധം മൂന്നാം ദിവസം
         സ്ത്രീ : എന്റെ ദൈവമേ! ഇതെന്തായീ പറേണേ, ഇത് എന്റെ കയ്യീന്ന് പോയ അഞ്ഞൂറു രൂപയാണ്.അമ്മച്ചിയാണേ സത്യം.
           മാന്യ വേഷക്കാര൯ സഹോദരീ, എന്റെ പക്കൽ നിന്നും നേരത്തേ അഞ്ഞൂറു രൂപ വീണു പോയിരുന്നു. ഞാനത് ഇത്ര നേരം  പരതുകയായിരുന്നു, അതെന്റേതാണ് '' എന്ന് ഉടമസ്ഥാവകാശം ബോധ്യപ്പെടുത്താ൯ ശ്രമിച്ചു.
           സ്ത്രി: ' അല്ല. അതെന്റേതാണ് ".
          കുറച്ചുനേരം മു൯പ് എന്തോ നഷ്ടപ്പെട്ട പോലെ തടിയനായ ആ മാന്യ വേഷക്കാര൯ അയാൾ ഇരുന്നിരുന്ന സീറ്റിനു ചുറ്റും പരതിക്കൊണ്ടിരുന്നു. ഇടവിട്ട് ഷ൪ട്ടിന്റേയും പാന്റ്സിന്റേയും പോക്കറ്റിൽ കയ്യിടുകയും പഴ്സ് എടുത്ത് തുറന്നു നോക്കുകയും തിരികെ വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
        മാന്യവേഷക്കാരന്റെ മു൯ സീറ്റിലിരുന്ന സ്ത്രീ ഏതാനും നിമിഷങ്ങൾ  കഴിഞ്ഞപ്പോൾ അവരുടെ കാലിനടുത്ത് കിടന്നിരുന്ന അഞ്ഞൂറു രൂപയെടുത്ത് അവരുടെ പഴ്സിലേക്ക് വയ്ക്കാ൯ തുടങ്ങിയതും പ്രശ്നങ്ങൾക്ക് തുടക്കമായി.
           വട്ടപ്പാറ പോലീസ് സ്റ്റേഷനടുത്ത് കൂടെയാണ് ബസ് അപ്പോൾ പോയ് ക്കൊണ്ടിരുന്നത്.
           " രണ്ടു പേരേം ഞാ൯ പോലീസ് സ്റ്റേഷനിലിറക്കിയേക്കാം. അവരാക്കിത്തരും തീരുമാനം" എന്നായി കണ്ടക്ട൪.ചുറ്റുമുള്ളവരുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞപ്പോൾ, അയാൾ ആ നഷ്ടം സഹിക്കാ൯ തന്നെ തീരുമാനിച്ചു.
     " ഞാ൯ കഷ്ടപ്പെട്ട് പണി ചെയ്ത് ഒണ്ടാക്കിയ പണമാ സാറേ. അതങ്ങനങ്ങ് 
കൊടുക്കാ൯ പറ്റ്വോ? സ്ത്രീ കുറച്ചു നേരം കൂടി ജല്പനം തുട൪ന്നു.
      നമ്മുടെ കഥാനായക൯ കേശവദാസപുരത്ത് നിന്ന് കയറുമ്പോൾ ആ മാന്യനായ തടിയ൯ വലതുവശത്തുള്ള സീറ്റിൽ ഇരുന്നിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്നോ മറ്റോ ആണ് ആ സ്ത്രീ കയറിയതും ആ മാന്യന്റെ മുന്നിലെ" സ്ത്രീകളുടെ സീറ്റിൽ" ഇരുന്നതും പിന്നെ നേരത്തേ പറഞ്ഞ പ്രശ്നങ്ങൾ ആവി൪ഭവിച്ചതും.

     ആ മാന്യ൯ അഞ്ഞൂറു രൂപാ നോട്ടിന്റെ ഉടമസ്ഥാവകാശപ്പോരാട്ടം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ പിന്നെ കഥാ നായക൯ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.പുല൪ച്ചാ വേളയിലെ കുളി൪ കാറ്റ് കണ്ണുകളെ തഴുകിയടക്കുന്നുണ്ടായിരുന്നു.
             അന്തരീക്ഷം തണുത്തിരുന്നു. കുളി൪ മൂടിയ പുലരിയിലും മണ്ണിളകിക്കിടക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കലി പെരുത്ത് മൂക്കി൯ തുമ്പ് വിറച്ചു. രണ്ടു മൂടു കപ്പയിളക്കിയിട്ടിട്ടുണ്ട്.ഇന്നലെ ഒരു മൂട് .മിനിയാന്ന് മൂന്ന് .ഇന്നലെ ഇളകിക്കിടന്ന മണ്ണെല്ലാം യഥാസ്ഥാനത്ത് ഉറപ്പിച്ചിട്ടതാണ്. എന്നിട്ടെന്താ മൂഷികന് മൂഷികത്തം മറക്കാനൊക്കുമോ?
മരച്ചീനി അവിടവിടെ  മുറിഞ്ഞു കിടന്നു." ഇവറ്റകൾക്കൊക്കെ വെശന്നിട്ടൊന്ന്വല്ല. വെറുതെ മനുഷ്യനെ ഉപദ്രവിക്കാനായിട്ട് കടിച്ചു പറിച്ചിട്ടതല്ലാതെ തിന്നിട്ടൊന്നൂല്ല.... ജന്തു " അയാളുടെ മൂക്കി൯ തുമ്പ് വീണ്ടും വിറച്ചു. 
           അടുക്കള വാതിലിലൂടെ എത്തി നോക്കിയ വാമഭാഗത്തിന്  അയാളുടെ തീക്ഷ്ണനോട്ടത്താൽ പൊള്ളലേറ്റു.
                മരച്ചീനിത്തോട്ടത്തിലൂടെ  ഒരോ മരച്ചീനി ചെടിയേയും സ്വന്തം കുട്ടികളെ പോലെ സംരക്ഷിച്ചു കൊണ്ട് നടക്കുമ്പോൾ മനസ്സിൽ അക്കങ്ങളുടെ പെരുക്കം." നൂറു മൂടുകപ്പ ., ഒരോ മൂടു കപ്പയിൽ നിന്നും ശരാശരി പന്ത്രണ്ട് കിലോ. ഒരു കിലോയ്ക്ക് ഇരുപതു രൂപാ നിരക്കിൽ വിറ്റാൽ..."ഒരുകപ്പ് ചായ തനിക്കു നേരേ നീട്ടിയ ഭാര്യയോടായ്"ഇത്തവണ ഒരു ഇരുപത്തിനാലായിരം രൂപാ കിട്ടുമായിരിക്കും."എന്ന് സമചിഹ്നമിട്ടു പറഞ്ഞു നി൪ത്തി.

      അടുത്ത മാസം നിങ്ങടെ പെങ്ങക്ക് മാസം ഒ൯പതാ .. കുഞ്ഞിന്റെ ചരടുകെട്ടിന് രണ്ട് ഗ്രാമിൽ നേ൪ത്ത ഒരു വള തീ൪ത്തു കൊടുക്കാ൯ വേണ്ടിവരും അയ്യായിരം."
          "ങ്ഹും, എളേ അളിയ൯ കഴിഞ്ഞ ദെവസോം നാണപ്പേട്ടന്റെ കടേല് വച്ച്  കണ്ടപ്പോ ഓ൪മ്മിപ്പിച്ചു." കൊടുക്കാന്ന് പറഞ്ഞ സ്ത്രീധനത്തൊകതെകയാ൯ ഇനീം ഒരു പതിനായിരം കൂടി വേണംന്ന്" ' കൂട്ടത്തില് ഒരു, ക്ഷമ പറച്ചില്."" അവന് പ്രശ്ന്നോന്നൂല്ലാത്രേ. അവന്റെ അമ്മച്ചിയെ ബോധിപ്പിക്കാനാണെന്ന് ".
        ഇളകിയ മണ്ണ് മ ൺ വെട്ടിയാൽ കോരിയെടുത്ത് ചെടിയുടെ ചോട്ടിലിട്ട് കാലു 
കൊണ്ട് ചവുട്ടിയുറപ്പിച്ചു.
            " പെങ്ങന്മാര്ടെ കാര്യം മാത്രം ഓ൪'ത്താ മതിയാ? ഒരു മാസം കഴിഞ്ഞാ വ൪ഷാവസാനപ്പരീക്ഷയാ ... ഫീസടച്ചില്ലേല് പിള്ളാരെ പരീക്ഷയ്ക്ക് ഇരുത്തൂല.
               " ചെലവ് കൂടണതല്ലാതെ കുറയലില്ല."
              ഭാര്യയുടെ പല്ലിലെ പോട് അടപ്പിക്കാ൯ ദന്ത ഡോക്ടറുടെ അടുക്കൽ ഇത്തവണ പോകണമെന്ന് വിചാരിച്ചതാണ്.പല്ലിലെ പോട് വളന്നു  വലുതാകുക മാത്രമല്ല, അടുത്ത ദന്തങ്ങളിലേക്ക്  കൂടി പട൪ന്നു പന്തലിക്കുവാനും തുടങ്ങിയിരിക്കുന്നു എന്ന് ഭാര്യ കഴിഞ്ഞയാഴ്ച ഓ൪മ്മപ്പെടുത്തുകയും ചെയ്തതാണ്.അത് മറന്നിട്ടില്ലെങ്കിലും, അത് പറയാ൯ മുതിരാതെ, പകരം' പുറകിലെ ചായ്പ്പിന്റെ മേൽക്കൂരയ്ക്ക് സംഭവിച്ചിരിക്കുന്ന കേടുപാടുകൾ ശരിയാക്കിയില്ലെങ്കിൽ അത് തക൪ന്നു വീഴാ൯ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്.
ഒരോ മരച്ചീനിച്ചെടിയേയും തൊട്ടുതലോടിക്കൊണ്ട് നടക്കുമ്പോൾ.......
     " എന്താ. രണ്ടു പേരും കൂടെ രാവിലെ ഗൗരവപ്പെട്ട ച൪ച്ച?" ജോലിക്ക് പോകുന്ന മകന് ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുക്കാനുള്ള വാഴയില മുറിച്ചെടുക്കാ൯ അടുത്ത പറമ്പിലെ വാഴച്ചോട്ടിലെത്തിയ അന്തോണിച്ചേട്ടന്റെ വകയാണ് ചോദ്യം.
         " അന്തോണിച്ചേട്ട൯ വാഴേലയെടുക്കാ൯ വന്നതാണോ?" എന്ന മറു ചോദ്യത്തിൽ മറുപടിയൊതുക്കി.
           " ഛെ! ഈ ഇലകളിൽ എന്തോ വെളുത്ത പാടുകൾ." രണ്ടിലകൾ പിഴുതു താഴത്തിട്ട് ചവുട്ടിയരച്ചു.
             " ഇപ്രാവശ്യം വേറൊന്നും ചെയ്തില്ലേലും കൊട്ടാരക്കരയ്ക്കു പോണം. ചെക്കന് എട്ടു ദിവസം കഴിഞ്ഞിട്ടും ദീനം മാറാതെ നിന്നപ്പോൾ നേർന്നതാ കൊട്ടാരക്കര ഗണപതിയെ പ്പോയി കാണണമെന്നും ഉണ്ണിയപ്പം നേദിക്കണമെന്നും"
            " അപ്പോ എന്റെ പല്ലിന്റെ കാര്യമോ? ഓ൪ത്തിട്ടും പറയാതെ വച്ച കാര്യം ഭാര്യ ഉന്നയിച്ചു." തെക്കേ ത്തൊടിയിലെ വാഴക്കൊലകൾ വിറ്റു പണം കിട്ടുമ്പോ ഡോക്ടറെ കാണാന്നു പറഞ്ഞതാ ... എന്നിട്ട് ..." ഭാര്യ പരിഭവിച്ചു.
                     " എടീ, ഇപ്പോ പല്ലിനു വേദനയില്ലല്ലോ"
                   ഭാര്യയുടെ പല്ലിനു വേദനയില്ലാത്തതു കൊണ്ടും ഗണപതി നേരിട്ട് വന്ന് ചോദിക്കില്ലായെന്നുള്ള ഉറപ്പു കൊണ്ടും ആ രണ്ടു കാര്യങ്ങൾ മാറ്റിവച്ചു,പലവട്ടം.
       എലി മുറിച്ചിട്ട മരച്ചീനിക്കഷണം കയ്യിലെടുത്തു. മൂഷികന്റെ സാമദ്രോഹ പരിപാടികൾ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. മരച്ചീനി ക്കമ്പുകുത്തി,പൊടിച്ച്, വലുതായി, മരച്ചീനിയുണ്ടായി വിളഞ്ഞു തുടങ്ങാറായപ്പോൾ മൂഷിക൯ അതിന്റെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.
                                  മൂഷിക വധം ഒന്നാം ദിവസം

               അന്ന് ഒരു ശനിയാഴ്ചയായിരുന്നു. അയാൾ പട്ടണത്തിലേക്ക് വണ്ടി കയറി.ശ്രീകാര്യം ചന്തയിലെത്തി.പല തരത്തിലും വലുപ്പത്തിലുമുള്ള എലിപ്പെട്ടികൾ ഉണ്ടായിരുന്നു.അയാൾ ഒരോ എലിപ്പെട്ടിയും എടുത്ത് തിരിച്ചും മറിച്ചും നോക്കി.
               "വേണേൽ ഏതേലും ഒന്നെടുക്ക് ചേട്ടാ ... വേണ്ടേല് വച്ചിട്ട് പോ " "ചേച്ചീ .... വിലക്കുറവ്.... വിലക്കുറവ് ....." എന്നിങ്ങനെ കച്ചവടക്കാരന്റെ തിരക്ക്.ഒന്ന് തിരഞ്ഞെടുത്ത് വീണ്ടും ബസിൽ കയറി.
           ബസ് വലിയ ഒരു അനക്കത്തോടെ നിന്നു. ബസിനു മുന്നിലൂടെ കാപ്പിയും വെള്ളയും നിറം കല൪ന്ന ഒരു പശു റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു.ബസ് വെഞ്ഞാറമ്മൂട് എത്തിയിരിക്കുന്നു.
                ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അതേപടി അതിന്റെ കാലക്രമം തെറ്റാതെ സ്വപ്നം കാണുന്ന അയാളുടെ പ്രത്യേകതയെക്കുറിച്ച് ഒരു വിസ്മയത്തോടെ ഓ൪ത്തു.അയാൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഉണക്കയിലകളുടേയും,ചകിരിനാരുകളുടേയും സുരക്ഷിതത്വത്തിൽ തൂവലുകൾ കിളി൪ക്കാത്ത കുഞ്ഞുങ്ങളെ യിരുത്തി ഇര തേടുന്ന പക്ഷികളെ പോലെ ജനങ്ങൾ പല ദിക്കുകളിലേയ്ക്കും പരക്കം പായുന്നു. ചില൪ സ്വന്തം അന്നത്തിനു വേണ്ടി, ചില൪ പല വയറുകൾക്കു വേണ്ടി, മറ്റു ചില൪  ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കു വേണ്ടി.പരക്കം പാച്ചിൽ പക്ഷെ, ഒരേ ഉദ്വേഗത്തോടെ തന്നെ.അയാൾ വ൪ത്തമാനത്തിന്റെ പടിയിറങ്ങി.

              വീട്ടിലെത്തിയ അയാൾ ഭാര്യയെഎലിപ്പെട്ടി ഉയ൪ത്തിക്കാണിച്ചു." നീ 
നോക്കിക്കോ.... ഇന്നവന്റെ അവസാനമായിരിക്കും."
                  മരം കൊണ്ടുണ്ടാക്കിയ എലിപ്പെട്ടിയുടെ മൂന്നു വശങ്ങളിൽ കമ്പിയഴികൾ 
ഘടിപ്പിച്ചിരുന്നു.പെട്ടിക്കകത്ത് അയാൾ ഉണക്ക മീ൯ കഷണം കൊളുത്തിവച്ചു.എലി അകത്ത് കയറി അതിൽ മുട്ടിയാൽ ഉയ൪ത്തി വച്ചിരിക്കുന്ന വാതിൽ താഴേക്ക് വീണ് അടയും. മൂ ഷിക൯ കുടുങ്ങിയത് തന്നെ.
               രാത്രി അയാൾ കണ്ണുകൾ മിഴിച്ചു കിടന്നു. പെട്ടിയിൽ കുടുങ്ങിക്കിടക്കുന്ന എലിയെ വെറുതെ സങ്കല്പിച്ചു.കൂട്ടിലകപ്പെട്ട എലി, അയാളുടെ തലയിലൂടെ തലങ്ങും വെലങ്ങും ഓടി.എലിപ്പെട്ടിയുടെ അതിരു കാക്കുന്ന കമ്പികളെ കരണ്ടു മുറിക്കാ൯ ശ്രമിക്കുന്ന എലികൾഅയാളുടെ തലച്ചോറിനെ കാ൪ന്നു.ചെവികളിൽ അതിന്റെ ശബ്ദം മുഴങ്ങി. അസഹനീയ ശബ്ദം കേട്ട് അയാൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
            " ഛെ!സ്വപ്നമായിരുന്നോ? " അയാളുടെ. ദുഃഖപൂ൪ണ്ണമായ ആശ്ചര്യപ്രകടനം 
കേട്ട് ഭാര്യയുണ൪ന്നു.പതിവുപോലെ അഴിഞ്ഞുലഞ്ഞ കേശഭാരം ഒതുക്കിക്കെട്ടി 
അവൾ ദൈനംദിനകൃത്യങ്ങൾക്കായി പുറപ്പെട്ടു. അയാൾ നേരേ മരച്ചീനി തോട്ടത്തിലേയ്ക്കും. നേരം വെളുത്തുവരുന്നതേയുള്ളൂ.
            ഇളകിക്കിടക്കുന്ന ചുവന്ന മണ്ണ്. പെട്ടിക്കു ചുറ്റും ഇളകിയ മണ്ണിനു മേലേ 
മൂഷികന്റെ കാൽപ്പാടുകൾ. കാ൪ന്നു തിന്നതിന്റെ ഉച്ഛിഷ്ടമായ മരച്ചീനിക്കഷണങ്ങൾ. 
ഉണങ്ങാതെ കിടക്കുന്ന പുത്ത൯ കാഷ്ഠം
എലിപ്പെട്ടി കാലി.
          മൺ വെട്ടി കൊണ്ട് മണ്ണെല്ലാം കോരി യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുമ്പോൾ അയാളുടെ മൂഷിക ബന്ധന പദ്ധതി പരാജയപ്പെട്ടതിന്റെ നൈരാശ്യം കല൪ന്ന ദേഷ്യം മുഖത്ത് പ്രതിഫലിച്ചു.
                  എന്റെ ടുത്തുന്ന് അങ്ങനെ രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .. നിന്നെപ്പിടിക്കാ൯ വേറെയുമുണ്ട് മാ൪ഗ്ഗങ്ങൾ."
           മൂത്ത മക൯ ഗൾഫീന്നു വന്നപ്പോൾ കൊണ്ടു കൊടുത്ത കൂളിംഗ് ഗ്ലാസ്സ് കാണിക്കാ൯ വേണ്ടിയാണ് ഉമ്മ൪ കോയ പടിഞ്ഞാറേ വേലിക്കൽ വന്നത്. ചുമ്മാതെങ്ങനാ കൈവീശി വരുന്നത്?
           " ഇതാ മ്മടെ മോ൯ ഉസ്മാ൯ കൊണ്ട്വന്ന ചോക്ലറ്റും ഈത്തപ്പയോം."
എലിപ്പെട്ടി ഉമ്മ൪ കോയയുടെ ശ്രദ്ധയെ ആക൪ഷിച്ചു." രാഘവാ ... എലിയെ പിടിക്കാ൯ പെട്ടിയേക്കാളും നല്ലത് എലി കത്രിക യാ.. പെട്ടിയാകുമ്പോ അത് അകത്ത് കേറണ്ടേ? കത്രികയാകുമ്പോ അയിന്റെ വാലോ കാലോ ഒന്ന് മുട്ട്യാ മതി.തന്നേല്ലാ, കത്രികേ കുടുങ്ങ്യാല് തന്നേ കെടന്ന് മയ്യത്തായ്ക്കോളും. പെട്ടീ കുടുങ്ങ്യാല് മ്മള് പിന്നെ കൊല്ലാ൯ നടക്കണം."
       ടൗണിലേക്ക് പോകുമ്പോൾ പോലും വാച്ചു കെട്ടാറില്ലാത്ത ഉമ്മ൪കോയ ഡയമണ്ട് പതിച്ച വാച്ച് കെട്ടിയിരിക്കുന്നു. വാച്ച് തല തിരിച്ചാണ് കെട്ടിയിരിക്കുന്നത് എന്ന് കണ്ട അയാൾ:" സമയെത്രായിക്കാ?"
            വാച്ചിലേക്ക് നോക്കിയ ഉമ്മർകോയക്ക് ഒന്നും പിടികിട്ടാതിരുന്നതിനാൽ" അള്ളാ ... സമയം പോണപോക്കേ! മൂത്തുമ്മാടെ മോന്റെ മോൾടെ നിക്കാഹിന് പോകാനുണ്ടെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.
      ഉമ്മ൪ കോയ പോയിക്കഴിഞ്ഞപ്പോൾ.. ദാ വരുന്നൂ അടുത്തയാള്. വേലിക്കപ്പുറത്തെ ഊടുവഴിയിലൂടെ നടന്നു വരുന്ന പുണ്ഡരീകാക്ഷ൯ നായ൪. അയാൾ നടത്തം മന്ദഗതിയിലാക്കി.
" എന്താ രാഘവാ... രാവിലെ തന്നെ ഒരു ദേഷ്യഭാവം ഉണ്ടല്ലോ മുഖത്ത്, കീചകനെകൊല്ലാ൯ പോണ ഭീമനെ പോലെ ." തൊഴുതു മടങ്ങിവന്ന 
നായ൪ ചെവിയിൽ തിരുകിയിരുന്ന തുളസിക്കതിരും ചെത്തിപ്പൂവും ഒന്നുകൂടി തിരുകിക്കൊണ്ടു ചോദിച്ചു.
        " അല്ല, നായരേ... ദേഷ്യപ്പെടാതെങ്ങനാ...? എലികള് അമ്മാതിരി 
നാശങ്ങളല്ലേ ഇവിടെ ചെയ്തു വയ്ക്കുന്നത്.?
            "ക്ഷേത്രത്തിലൂണ്ട് കരണ്ട് തിന്നുന്ന എലികള്, മുഴുത്ത എലികള്.ങ്ഹാ! അതൊക്കെ പോട്ടേ,നാളെ ദുര്യോധനവധാണ്. ഓ൪മ്മയില്ലാന്നുണ്ടോ?"
            " മറന്നിട്ടില്ല . അത് നാളെയല്ലേ... കലാമണ്ഡലം ഗോപിയാശാന്റെ ഭീമനെ കാണാതിരിക്കാനോ? ഇന്നെനിക്ക് മൂഷികവധാ.ന്നിട്ടാട്ടെ നാളെ ദുര്യോധനവധം."
              പെട്ടെന്ന് വലിയ ഒരു അനക്കം, കിലുക്കം. അയാൾ പെട്ടെന്ന് ഉണ൪ന്ന് തന്റെ സീറ്റിൽ അരികിലായ് വന്നിരുന്നയാളെ നോക്കി. രൗദ്ര ഭീമനോ? അടുത്തിരുന്നയാൾ സാമാന്യത്തിലധികം ഉയരവും ഒത്ത ശരീരവുമുള്ള ഒരു ശ്വേത വസ്ത്രധാരിയായിരുന്നു. അയാളുടെ കഴുത്തിലും കൈത്തണ്ടയിലും ധരിച്ചിരുന്ന സ്വ൪ണ്ണം കെട്ടിയ രുദ്രാക്ഷമാലകൾ അയാളുടെ ഓരോ അനക്കത്തിലും കിലുങ്ങി.
          ബസ് നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു. കിളിമാനൂ൪ എത്തിയിരിക്കുന്നു. പുകഴ്പെറ്റ ചിത്രകാരന്റെ നാട്ടിൽ ചില൪ ഇറങ്ങുകയും ചില൪ കയറുകയും ചെയ്തു.ബസ് മുന്നോട്ട് നീങ്ങി.

                                            മൂഷിക വധം രണ്ടാം ദിവസം

രണ്ടാം രാത്രി അയാൾ പരീക്ഷിച്ചത് ഒരു എലി കത്രികയാണ്. ഉമ്മ൪ കോയയുടെ എലി കത്രിക. നേരം ഇരുട്ടിത്തുടങ്ങിയപ്പോഴേയ്ക്കും ഉണക്കമീ൯ കഷണം എലികത്രികയിൽ ഉറപ്പിച്ച് മരച്ചീനി ത്തോട്ടത്തിൽ കൊണ്ടു വച്ചു. ഉറക്കം കാത്തു കിടന്ന നേരത്തും അയാൾ മൂഷികനെക്കുറിച്ചോ൪ത്തു. മൂഷികനെ ഏതു വിധേനയും കീഴടക്കുക എന്നതായി അയാളുടെ ലക്ഷ്യം. അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ടു യ൪ന്ന ഭാര്യയുടെ കൂ൪ക്കം വലിയെ അയാൾ ശപിച്ചു.
                  ഭൂമി ഒരു വട്ട മുരുണ്ടു. വെളിച്ചം പരന്നു. അയാൾ ദന്തശൗചത്തിനും മറ്റു 
നിത്യക൪മ്മങ്ങൾക്കും മുമ്പു തന്നെ മരച്ചീനിത്തോട്ടത്തിലെത്തി എലി കത്രിക 
പരിശോധിച്ചു.ഇല്ല. എലികുടുങ്ങിയിട്ടില്ല.പക്ഷേ, അതിൽ വച്ചിരുന്ന ഉണക്കമീ൯ 
കഷണം അതിവിദഗ്ദ്ധമായി മൂഷിക൯ എടുത്തിരിക്കുന്നു.എന്നു മാത്രമല്ല, 
മൂഷികനെതിരെയുള്ള തന്റെ നീക്കം മനസ്സിലാക്കിയെന്നതു പോലെ പലയിടത്തും
മണ്ണ് ഇളക്കിയിട്ടിരിക്കുന്നു. രണ്ടു മൂടു കപ്പയും.
           അയാൾ കുറ്റകൃത്യം അന്വേഷിക്കാ൯ നിയോഗിക്കപ്പെട്ട പോലീസ് 
ഉദ്യോഗസ്ഥനെ പോലെ എലിയുടെ കാൽപ്പാടുകൾ പിന്തുട൪ന്നു. അത് വന്ന വഴിയും പോയ വഴിയും തിട്ടപ്പെടുത്താ൯ ശ്രമിച്ചു. മരച്ചീനി കാരിയിട്ടതിൽ നിന്ന് അതിന്റെ പല്ലടയാളവും പരിശോധിച്ചു. മണ്ണിൽ കിടന്ന എലിക്കാഷ്ഠത്തിലെ ജലാംശത്തിന്റെ അളവു നോക്കി ഏകദേശം എത്ര മണിക്കൂ൪ മുമ്പാണ് എലി വന്നതെന്നും കാഷ്ഠിച്ചതെന്നും ഗണിച്ചെടുത്തു. എലിയുടെ പ്രവ൪ത്തികൾ അയാളെ കലിപിടിപ്പിച്ചു.കലി അയാളുടെ കണ്ണുകളിൽ ചെമ്പരത്തി പൂക്കളായ് . അയാളുടെ കൈകളിൽ എലി കത്രിക ഉയ൪ന്നു പിന്നെ വലിയ ശബ്ദത്തോടെതാഴെ പതിച്ചു.
           ഭാര്യ പേടിച്ചരണ്ട മുഖത്തോടെ മാളത്തിൽ നിന്നെത്തി നോക്കുന്ന എലിയെപ്പോലെ അടുക്കളയുടെ ജനാലയിലൂടെ നോക്കി.പിന്നെ മാളത്തിലേക്കെന്ന പോലെ ഉൾവലിഞ്ഞു.
                                         
                           മൂഷികവധം മൂന്നാം ദിവസം


                 മൂന്നാം ദിവസം രണ്ടും കൽപിച്ച് അയാൾ മുന്നേറി. അതിവിപുലമായ പദ്ധതിയാണ് 
അതിനായി ആസൂത്രണം ചെയ്തിരുന്നത്. പുരയിടത്തെ ചുറ്റിയുള്ള മതിൽ കെട്ടിലേയും 
മറ്റിടങ്ങളിലേയും പൊത്തുകളെല്ലാം കണ്ടെത്തി.മൂഷികന്റെ ആഗമന ബഹി൪ഗമന 
മാ൪ഗ്ഗങ്ങളെല്ലാം കല്ലും ട്ടയും ചകിരിയും വച്ച് ബന്ധവസ്ഥയിലാക്കി.ക്ഷേത്രത്തിൽ നിന്നും കേളികൊട്ടിന്റെ ശബ്ദമുയ൪ന്നു.ചെണ്ടയുടെ, മദ്ദളത്തിന്റെ, ചേങ്ങിലയുടെ, ഇലത്താളത്തി ന്റെ ശബ്ദം അന്തരീക്ഷത്തിൽ ഉയ൪ന്നു. ഒന്നൊഴികെ എല്ലാ വാതായനങ്ങളും അടയപ്പെടുമ്പോൾ തുറന്നിരിക്കുന്ന ഏക വാതായനത്തിലൂടെ മൂഷിക൯ അകത്തു കടക്കുമെന്നും , അതിനു ശേഷം, ആ വാതായനം കൂടി ബന്ധിച്ചാൽ മൂഷിക൯ കുടുങ്ങിയതു തന്നെയെന്നയാൾ കണക്കു കൂട്ടി .പിന്നെ, അകത്തു പെട്ട മൂഷികനെ മുട്ട൯ വടികൊണ്ട് അടിച്ച് വക വരുത്തുക തന്നെ. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് അയാളും ഭാര്യയും മുട്ട൯ വടികളുമായി കാത്തു നിന്നു.

" മാതംഗാനന മബ് ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗ൪ഗ്ഗ നാരദ കണാദാദ്യാ മുനീന്ദ്രാ ബുധാ
ദു൪ഗ്ഗം ചാപി മൃദംഗ ശൈല നിലയാം ശ്രീ പോക്കലീ മിഷ്ടദാം
ഭാത്യാ നിത്യമുപാസ്മഹേ സപദി ന: കു൪വ്വന്ത്വമീ മംഗളം" എന്നിങ്ങനെ വന്ദനശ്ലോകം അലയടിച്ചു.

                  വീടും പരിസരവും ഇരുട്ടിലാണ്ടു കിടന്നു. നാലു കണ്ണുകൾ അവരുടെ ബദ്ധശത്രുവായ മൂഷികനു വേണ്ടി മിഴിച്ചു നിന്നു. കുരുക്ഷേത്രത്തിൽ ആറ് അക്ഷൗഹിണിപ്പടകളെ ഒറ്റയ്ക്ക് വകവരുത്തിയ ഭീമന്റെ ഔത്സുക്യത്തോടെ അയാൾ.

                                 അതാ പുറപ്പാടായിരിക്കുന്നു.
പ്രതീക്ഷ തെറ്റിക്കാതെ മൂഷിക൯ രംഗപ്രവേശം ചെയ്തിരിക്കുന്നു. മൂഷിക൯ ഓടി
രക്ഷപെടാതെ അടിച്ചുവീഴ്ത്തണമെന്ന ഭ൪ത്താവിന്റെ ക൪ശന നി൪ദ്ദേശം പാലിക്കാനായി ഭാര്യ നിന്നു. മൂഷിക൯ അവന്റെ പണിയാരംഭിച്ചു.
            അ പ്രതീക്ഷിതമായ ഒരടി ലക്ഷ്യം തെറ്റി മൂഷികന്റെ ഇടതു വശം ഒരിഞ്ചു മാറിക്കൊണ്ടു. നീണ്ടു കിടന്ന മൂഷികന്റെ വാലിൽ അടിയേറ്റുവോ എന്നൊരു സന്ദേഹം. മൂഷിക൯ ജീവനും കൊണ്ടോടി. മരണ വെപ്രാളം,തലങ്ങും വെലങ്ങും നെട്ടോട്ടം, മോങ്ങൽ. അയാളും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും വടിയുമായി ഓടി .അവരേൽപ്പിച്ച ഓരോപ്രഹരത്തിൽ നിന്നും കുതറി മാറി മൂ ഷിക൯ ഓടി. മൂഷിക൯ വളഞ്ഞുപുളഞ്ഞ വഴികൾ തെരഞ്ഞെടുത്തു. അയാളുംഭാര്യയും വളഞ്ഞു പുളഞ്ഞ വഴികളിലൂടെ പിന്തുട൪ ന്നു. മരച്ചീനിച്ചെടികൾ
മറിഞ്ഞു വീണു.
             ചെണ്ടയിൽ അപ്പുമാരാരും മദ്ദളത്തിൽ ശ്രീധരനും ചേങ്ങിലയിൽ ത്രിലോചനനും കൊട്ടിക്കയറി.ഇലത്താളത്തിന്റെ പരസ്പര പുണരലിന്റെ ശബ്ദം മാറ്റൊലി കൊണ്ടു.രൗദ്രഭീമന്റെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.കൈവിരലുകളിൽ മുദ്രകൾ വിരിഞ്ഞു.കൈയിലുയ൪ത്തിയ ഗദയുമായി ദു: ശ്ശാസനനെ ഭീമ൯ പോരിനു ക്ഷണിച്ചു. മൂഷിക൯ സ്വജീവനെ രക്ഷിക്കാനായിശരവേഗത്തിൽ പാഞ്ഞു. തെന്നിമാറിയും കുതറിയും.ഒരു നിമിഷത്തിൽ തന്റെ ജീവ൯ പൊലിഞ്ഞു എന്നു തന്നെ വിചാരിച്ചു. തന്നെ കാത്തിരിക്കുന്ന ഭാര്യയുടേയും പാൽമണം മാറാത്ത പിഞ്ചുകഞ്ഞുങ്ങളുടേയും മുഖം അവന്റെ
മനസ്സിൽ തെളിഞ്ഞതും അവ൯ വ൪ദ്ധിതവീര്യത്തോടെ പാഞ്ഞു.
                 ധൈര്യവും ആത്മവിശ്വാസവും ചോ൪ന്നു പോയി ക്കൂടാ.. ഈ നിമിഷങ്ങൾ നി൪ണ്ണായകമാണ്.ഒരു നിമിഷാ൪ദ്ധം ശ്രദ്ധതെറ്റിയാൽ, ചുവടൊന്നു പിഴച്ചാൽ, അനാഥരാകുന്ന തന്റെ കുഞ്ഞുങ്ങൾ.എലി ഓട്ടത്തിനിടയിലും രക്ഷാമാ൪ഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ചു. അവന്റെ ബഹി൪ഗമന മാ൪ഗ്ഗങ്ങളെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം ഒരു ഞെട്ടലോടെ അവ൯ മനസ്സിലാക്കി.അടിയറവ് പറയാ൯, പക്ഷേ,അവ൯ 
തയ്യാറല്ലായിരുന്നു.
                ഗദയേന്തിയ ദുശ്ശാസനന്റെ കണ്ണുകളിൽ നിന്നും തീക്ഷനോട്ടത്തിന്റെ 
അമ്പുകൾ.ഗദകൾ തമ്മിൽ ആഞ്ഞു മുട്ടി.ചെണ്ടയുടെ,ചേങ്ങിലയുടെ, മദ്ദളത്തിന്റെ 
മേളപ്പെരുക്കം. കാതടപ്പിക്കുന്ന മേളം.... ഉള്ളിൽ പെരുമ്പറ മുഴക്കം.ഇലത്താളത്തിന്റെ ശബ്ദം ക൪ണപുടങ്ങളിൽ ആ൪ത്തല ച്ചു.
 " നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ
വല്ലഭ തന്നുടെ വസ്ത്രം പറിച്ചതും
ബന്ധുരാഗാത്രി പാഞ്ചാലി ത൯ വേണിയെ
ബന്ധിപ്പതെന്നുള്ള സത്യം കഴിച്ചതും" എന്ന് ഭീമ൯.
             മൂഷികനെ വിടാതെ പിന്തുടരുന്ന കൂറ്റ൯ വടികൾ വായുവിനെ കീറിമുറിച്ചു. വെറുതെയങ്ങ് തോറ്റു കൊടുക്കുന്നത് ആണുങ്ങൾക്ക് ചേ൪ന്നതല്ല. തോൽവിയെന്നാൽ അവന് മരണമാണ്. മരണം വരെപൊരുതുക.എതിരാളിയെ കീഴ്പ്പെടുത്താനായില്ലെങ്കിലും പ്രതിരോധിക്കുക. പ്രതിരോധിക്കാതെ, ഭയന്ന് പിന്തിരിഞ്ഞോടുന്ന എതിരാളിയെ കീഴ്പ്പെടുത്താനെളുപ്പമാണ്,ആ൪ക്കും. പക്ഷെ നമ്മളൊന്ന് ചെറുത്തു നിന്നാൽ ആക്രമിക്കാ൯ വരുന്നവ൪ എത്ര കേമനും ധൈര്യശാലിയുമാണെങ്കിലും ഒന്നു ഭയപ്പെടുക തന്നെ ചെയ്യും.
മരണശയ്യയിൽ കിടന്ന നേരം പിതാവ് കൊടുത്ത ഉപദേശം അവനോ൪ത്തു. ഒന്ന്തിരിഞ്ഞു നിൽക്കാ൯, ഒന്ന് എതിരിടാ൯ തന്നെ അവ൯ തീരുമാനിച്ചു. ജീവിതം ഒരിക്കലേയുള്ളൂ, മരണവും.
" വീര വാദങ്ങൾ ഈ വണ്ണം വൃകോദരാ
പോരും പറഞ്ഞത് പണ്ടെടാ നിന്നുടെ
ധാരങ്ങളെ അങ്ങുമിങ്ങു മിഴച്ചോരു നേരം
ഭവാനുടെ ശൗര്യമിതെങ്ങു പോയ്"
ചുവന്ന താടി വേഷക്കാരനായ ധൃതരാഷ്ട്ര പുത്ര൯ , ദുര്യോധന സഹോദര൯ ദു:ശ്ശാസന൯ ശ്ലോകം ചൊല്ലി നി൪ത്തി. ഉണ്ണിത്താന്റെ വേഷപ്പക൪ച്ച.
            മൂഷികന്റെ അപ്രതീക്ഷിതമായ നീക്കം അയാളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇത് എന്ത്? ഒരു മൂഷിക൯ രണ്ടു കാലിൽ ഉയ൪ന്നു നിൽക്കുന്നു. തന്നെ നോക്കി. മീശ വിറപ്പിക്കുന്നു. ഗോദയിലേക്കിറങ്ങിയ മൽപ്പിടുത്തക്കാരനെപ്പോലെ ഇരു കൈകൾ കൊണ്ടു തുടകളിൽ തട്ടുന്നു. അയാളുടെ കണ്ണുകൾ അദ്ഭുതത്താൽ വിട൪ന്നു. മൂഷികന്റെ കണ്ണുകൾ തിളങ്ങി. കവിളിണകൾ വിറച്ചു. രൂക്ഷമായി അവ൯ അയാളെ ഉഴിഞ്ഞു നോക്കി.
            ഭൂമിയിലെ ശബ്ദങ്ങളെല്ലാം ഒന്നായി ലയിച്ചു. കോടാനുകോടി ചെണ്ടകളുടെ  മേളത്തിമി൪പ്പ്. ദ്രുതതാളം. അതിന്റെ മൂ൪ദ്ധന്യ ത്തിൽ അയാളുടെ നയനങ്ങളിൽ വെളിച്ചം,അപാരമായ അനിയന്ത്രിതമായ വെളിച്ചം. അന്ധത.
             അയാൾ മെല്ലെ കണ്ണുകൾ തുറന്നു ചുറ്റുംനോക്കി. വരാന്തയിൽ കിടക്കുകയായിരുന്നു അപ്പോൾ അയാൾ. തന്നെ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ. ആ കണ്ണുകളിൽ ആശ്വാസത്തിന്റെ തെളിച്ചം. ഭാര്യ വിശറി കൊണ്ട് വീശിക്കൊണ്ടിരുന്നു.
              " നിങ്ങൾ തല ചുറ്റി വീണില്ലായിരുന്നെങ്കിൽ ആ എലിയെ തട്ടാമായിരുന്നു."നിങ്ങൾ വീണപ്പോ ഞാ൯ പിടിക്കാ൯ വന്ന തക്കത്തിന് ആ എലി ഓടി മറഞ്ഞു."അയാളുടെ കണ്ണുകളിൽ ആശ്ചര്യ ഭാവം.
" ആ എലി ഒരു സാധാരണ എലിയല്ല ." അയാൾ പറഞ്ഞു.
"പിന്നെ?" ഭാര്യ അദ്ഭുതം കൂറി.
അയാൾ എലിയെക്കുറിച്ച് പറഞ്ഞ അദ്ഭുത വിവരണം ഭാര്യയുടെ യുക്തിക്ക് 
യോജിക്കുന്നതായിരുന്നില്ല.
            " ഞാ൯ എലിനിക്കണതും കണ്ടില്ല. മങ്ങിയ രൂപോം കണ്ടില്ല. നിങ്ങക്ക്  തോന്നീതാവും"
               " വാളകം.... വാളകമിറങ്ങാനാളുണ്ടോ?" ചോദ്യം കേട്ടതും അയാൾ ജാഗരൂകനായി.
അഞ്ഞൂറു രൂപ നഷ്ടപ്പെട്ട ആ മാന്യ൯ വാളകത്തിറങ്ങി. അഞ്ഞൂറു രൂപയെടുത്ത സ്ത്രീ അതിനു മു൯പുള്ള ഏതോ സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.
           കുറച്ച് സമയത്തിനു ശേഷം  നി൪ദ്ദിഷ്ട സ്റ്റോപ്പിൽ ബസ് നി൪ത്തിയപ്പോൾ അയാൾ തോൾ സഞ്ചി  തൂക്കി ബസിൽ നിന്നുമിറങ്ങി. ചുറ്റുംനോക്കി. കോഴിക്കുഞ്ഞിനെ റാഞ്ചാ൯ നിൽക്കുന്ന പരുന്തിന്റെ കണ്ണകളുള്ള ഓട്ടോറിക്ഷക്കാ൪.അയാൾ ഒരു ഓട്ടോറിക്ഷ യിൽ കയറിയിരുന്നു.ഡ്രൈവ൪ റിക്ഷ സ്റ്റാ൪ട്ട് ചെയ്തു.
" എങ്ങോട്ടാ ചേട്ടാ"?
" കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേയ്ക്ക്".

   
         
   
                   

                  

                      
     
                   
     
                   



                   







Thursday, 23 June 2016

വെളിച്ചം വിതറുന്ന പെട്ടി

                           അയാളുടെ തൂലികത്തുമ്പിൽ നിന്നും പല ചിത്രങ്ങൾ പിറവിയെടുത്തു .ഒന്നല്ല, രണ്ടല്ല, ഒരായിരം ചിത്രങ്ങൾ. പിന്നെ അവ അനങ്ങി തുടങ്ങി.അവകൾ നടക്കാനും ഓടാനും തുടങ്ങി. അവ ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും തുടങ്ങി. അവ തിരശ്ശീലയിലൂടെ മിന്നിമറഞ്ഞു. കാണികളായ ആബാലവൃദ്ധം ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങി. അവൻ കൃതാർത്ഥനായി.

                        അവന്റെ തൂലികത്തുമ്പിനാൽ പിന്നെയും വൈവിധ്യമാർന്ന ചിത്രങ്ങൾ, മനുഷ്യരുടെ, കിളികളുടെ, മൃഗങ്ങളുടെ, അന്യഗ്രഹ ജീവികളുടെ  എന്നു വേണ്ട യഥാർത്ഥ ലോകത്തിൽ കാണുന്നതും കാണാത്തതുമായ, യഥാർത്ഥ ലോകത്ത് ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാത്തരം വസ്തുക്കൾക്കും ജീവൻ നൽകി. അവന്റെ യജമാനനു വേണ്ടി അവൻ വരച്ചു കൊണ്ടേയിരുന്നു.

                   വെളിച്ചം വിതറുന്ന പെട്ടിക്കു മേലെ വച്ച കടലാസുകൾ അവന്റെ വിരലുകൾക്കിടയിലൂടെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. അവയിലെ ചിത്രങ്ങളുടെ ചലനം അവനെ പുളകം കൊള്ളിച്ചു. ആ ചിത്രങ്ങളെല്ലാം നിറങ്ങളണിഞ്ഞ്  തിരശ്ശീലയിലെത്തിയപ്പോൾ പിന്നെ അവന്റെ വിലപ്പെട്ട ചിത്രങ്ങൾ പതിഞ്ഞ കടലാസുകൾ വെറും പാഴ്വസ്തുക്കളായി.പഴയ പത്രക്കെട്ടിനോടൊപ്പം യജമാനൻ അവ വിറ്റഴിച്ചു.

                   അനേകായിരം കടലാസുകളിൽ വരച്ച്  ചലച്ചിത്ര നിർമ്മാണം നടത്തുന്ന ഈ പരമ്പരാഗത സമ്പ്രദായം വളരെ ചെലവേറിയതാണെന്ന് യജമാനൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് കൊണ്ടെത്തിച്ചത് സാങ്കേതികതയുടെ പുതിയ തരംഗമായ കമ്പ്യൂട്ടറുകളിലാണ്.' ന്യൂ ജെൻ ' രീതി വളരെ  ലാഭകരമാണെന്ന് യജമാനൻ തിരിച്ചറിഞ്ഞു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് നാലിലൊന്ന് ആളുകൾ മതി ഈ ന്യൂ ജെൻ രീതിയിൽ ചിത്രങ്ങൾ തിരശ്ശീയിൽ  എത്തിക്കാൻ,പിന്നെ സമയലാഭവും.

                 കടലാസിൽ  വരച്ചു കൊണ്ടിരുന്ന  അയാൾക്ക് ന്യൂ ജെൻ രീതി അന്യമായിരുന്നു. പഴയ  പരമ്പരാഗത രീതിക്കാരെ തൃണവൽഗണിച്ചു കൊണ്ട് യജമാനൻ ' ന്യൂ ജെൻ '  രീതിക്കാരെ വിളിച്ചുവരുത്തി. അവർ ചെറുപ്പമാണ്, അവിവാഹിതർ, വളരെ വേഗതയാർന്നവർ. എന്തുകൊണ്ടും ലാഭം.

             അയാൾ വെളിച്ചം വർഷിക്കുന്ന ആ പെട്ടിയുടെ മേൽ കടലാസുകൾ എടുത്തുവച്ചു. അവയിലേക്ക് നോക്കിയിരുന്നു. കടലാസിലെ കഥാപാത്രങ്ങൾ അയാളെ നിസ്സഹായതയോടെ നോക്കി.അയാളുടെ ദൈവമായ ഡിസ്നിയെ ഉള്ളുരുകി  പ്രാർത്ഥിച്ചു അയാൾ.

                  വീട്ടുടമസ്ഥൻ  വീട് ഇന്ന് ഒഴിയണമെന്നാണ്  പറഞ്ഞിരിക്കുന്നത് . തന്റെ യജമാനന് ഇനി തന്നെ ആവശ്യമില്ല. അയാൾ നോക്കിയിരിക്കേ വെളിച്ചം വഹിക്കുന്ന ആ പെട്ടി വളർന്നു വന്നു .ഒരാൾക്ക്  കിടക്കാൻ പാകത്തിനുള്ള വലുപ്പം .അയാൾ അതിന്റെ മൂടി തുറന്ന് അതിൽ കയറി ചുരുണ്ടുകൂടിക്കിടന്നു. മൂടി തിരികെ വച്ചു.ലൈറ്റണച്ചു .


Monday, 9 May 2016

അമ്മാനാട്ടക്കാരൻ ( The Juggler)

                                 നിറഞ്ഞ സദസ്സിനു മുന്നിൽ വർഷങ്ങളുടെ പരിശീലനത്തിലൂടെ ആർജ്ജിച്ച കൈയ്യടക്കവും മെയ് വഴക്കവും ആയുധമാക്കി അയാൾ പ്രകടനമാരംഭിച്ചു. ഒരേ സമയം പത്ത് പന്തുകൾ അയാൾ അമ്മാനമാടി. പന്തുകൾ വായുവിലൂടെ പറന്നു കളിച്ചു. അയാളുടെ ദൃഷ്ടി പന്തുകളിൽ മാത്രം പതിഞ്ഞു നിന്നു.കൈകൾ യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു. സദസ്സിലിരുന്ന പ്രമുഖ വ്യക്തികളേയോ പ്രമുഖരല്ലാത്ത വ്യക്തികളേയോ അയാൾ കണ്ടില്ല. സദസ്യർ ഒന്നടങ്കം ശ്വാസമടക്കിയിരുന്നു.

                               ചില്ലുകുപ്പികൾ അയാളുടെ കൈകൾ തീർത്ത മാന്ത്രിക വലയത്തിൽ അമ്മാനമാടി. മുഴങ്ങുന്ന കരഘോഷം. സദസ്യരിൽ ചിലർ ചില്ലുകുപ്പികൾ വീണുടയുമോയെന്നു ഭയന്ന പോലെ കൈകൾ ചെവികളിൽ ചേർത്തു പിടിച്ചു. ചിലർ അമ്മാനാട്ടക്കാരന് പിഴവു പറ്റരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

                                 ശേഷം ഇരു കൈകളിൽ പിടിച്ചിരുന്ന രണ്ടു ചെറുകമ്പുകളുടെ അവിശ്വസനീയമാം വിധം നിയന്ത്രിതമായ, ഇരുവശങ്ങളിലേക്കുമുള്ള അനക്കങ്ങളിലൂടെ അയാൾ കുറച്ചു കൂടി വലുപ്പമുള്ള ഒരു ഉരുൾത്തടിയെ വായുവിലൂടെ അമ്മാനമാടി.ആ ഉരുൾത്തടി താഴേക്ക് പതിക്കാൻ ഇട കൊടുക്കാതെ അയാൾ സദസ്യർക്കിടയിലൂടെ നൃത്തച്ചുവടുകളോടെ മുന്നേറി. നിർത്താത്ത കരഘോഷം. സുസ്മേര വദനനായി അയാൾ എല്ലാരെയും അമ്പരപ്പിക്കുന്ന, ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രകടനം കാഴ്ചവച്ചു.

                                 സദസ്യരിലെ ചില പ്രമുഖർ ' ഫന്റാസ്റ്റിക് ', ഓസം, ഇൻക്രഡിബിൾ, മസ്ത് ഹേ, ഗ്രാൻ ആക്ത്യു വാസിയോൻ( gran actuacion), ഗുതെ ലെയ്സ് തുംഗ്( gute leistung) എന്നിങ്ങനെ ആശ്ചര്യം പ്രകടിപ്പിച്ചു.
                   പ്രകടന ശേഷം, വേദിയിൽ അവതാരകൻ തന്റെ വാക്ധോരണിയാൽ  അമ്മാനാട്ടക്കാരനെ വാനോളം പുകഴ്ത്തി. അയാളുടെ കയ്യടക്കത്തേയും മെയ് വഴക്കത്തേയും ഏകാഗ്രതയേയും പരിശ്രമത്തേയും പ്രകീർത്തിച്ച് ആ സരസ്വതീ കടാക്ഷസമൃദ്ധനായ  അവതാരകനിൽ നിന്നും അനർഗളം പ്രവഹിച്ച അഭിനന്ദനവാക്കുകൾ കേട്ട സദസ്യർ എഴുന്നേറ്റ് നിന്ന് അമ്മാനാട്ടക്കാരനെ അഭിനന്ദിച്ചു.

                                  സദസ്യർക്കിടയിലൂടെ നടന്നു നീങ്ങിയ അമ്മാനാട്ട ക്കാരന്റെ മനസ്സിൽ പ്രാരാബ്ധക്കണക്കുകളുടെ മിന്നലാട്ടങ്ങൾ. വാതിൽക്കൽ അയാളെ കാത്തുനിന്ന കൊച്ചു പെൺകുട്ടിയുടെ കണ്ണുകളിൽ ദൈന്യത. അത്യാവശ്യങ്ങൾ അനവധിയാകുമ്പോൾ, അത്യാവശ്യങ്ങളിലെ അത്യാവശ്യമേതെന്നറിയാതെ കുഴങ്ങുന്ന മനസ്സ്.
                         അയാളുടെ ഉള്ളിൽ പെരുമ്പറ മുഴക്കം. പിന്നെ വീടിന്റെ ചുവരിൽ  പതിച്ച കോടതിയുടെ ജപ്തിനോട്ടീസ് അയാളുടെ  മനസ്സിൽ  പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു. പോക്കറ്റിൽ നിന്നും തനിക്ക്  പ്രതിഫലമായി കിട്ടിയ നോട്ടുകൾ എടുത്ത് അവയിലേക്ക് അയാൾ ഉറ്റുനോക്കി.കുറച്ച് രൂപ എണ്ണിയെടുത്ത് അയാൾ മകളുടെ കൈയ്യിൽ കൊടുത്ത് , നെറ്റിയിൽ മുത്തം കൊടുത്ത് അവളെ യാത്രയാക്കി. അവൾ ഓടി അങ്ങ് ദൂരെ മറയും വരെ അയാൾ  നോക്കി നിന്നു. അയാളുടെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു.
                         തൂവാല കൊണ്ട് കൺകോണുകൾ തുടച്ച് അയാൾ അടുത്ത പ്രകടന വേദിയിലേക്ക് യാത്രയായി.
                         അപ്പോഴും കരഘോഷം നിലച്ചിട്ടില്ലായിരുന്നു.