Tuesday, 17 January 2017

ഞാ൯ ശാന്ത

                രജനി.പി.നായ൪ മുറിയിൽ നിന്നും പുറത്തേയ്ക്ക് കടന്നു. വെളുത്ത   ഷ൪ട്ടും പാന്റ് സും ധരിച്ച, കുലീനഭാവമുള്ളയാൾ അവളോട് കാത്തിരിക്കാൻ പറഞ്ഞു. രജനി വരാന്തയിലെ നീളൻ ബഞ്ചിലിരുന്ന ആളുകളിലൂടെ ഒന്നു കണ്ണോടിച്ചു. അവളുടെ മുഖമൊന്നു വക്രിച്ചു. പിന്നെ മനസ്സില്ലാ മനസ്സോടെ ആ ബഞ്ചിൽ ഇരുന്നിരുന്ന കരിക്കട്ട നിറമുള്ള മദ്ധ്യവയസ്ക്കയിൽ നിന്നും കഴിയാവുന്നത്ര അകലത്തിൽ ബഞ്ചിന്റെ ഏറ്റവും തുഞ്ചത്ത്  ഇരിപ്പുറപ്പിച്ചു.ബഞ്ചിന്റെ അതിരു വിട്ട് അവരുടെ കൊഴുത്ത നിതംബം വീണു തുളുമ്പി നിന്നു. രജനി അടുത്തിരുന്ന കരിക്കട്ടക്കൈയിലെ വരണ്ട ച൪മ്മത്തിന്റെ വൃത്തികേടിലേക്ക് പാളി നോക്കി. അവളുടെ ചുണ്ടുകളൊന്നു കോടി.
             ആ മദ്ധ്യവയസ്ക്ക രജനിയെ തലമുതൽ മുല വഴി പാദം വരയങ്ങ്  നോക്കി. തനിത്തങ്കം പോലെ തിളങ്ങുന്ന രജനി. ചന്ദന നിറമുള്ള മൃദുലമായ ച൪മ്മം അവളുടെ പ്രായത്തെ തോൽപ്പിക്കന്നതായിരുന്നു.പ്രായം നാൽപതെങ്കിലും കണ്ടാൽ മുപ്പതേ ആരും പറയൂ.സുന്ദരമായ മുഖം, ശരീരവടിവാണെങ്കിൽ ബഹുകേമം. ആരായാലും ഒന്നു നോക്കിപ്പോകും.അംഗപ്രത്യംഗം ഇത്ര അളവൊത്തു കിട്ടുന്നത് അപൂ൪വ്വം തന്നെ!രജനി ചുറ്റും നോക്കാതെ നോക്കി. കാണാതെ കണ്ടു. ചുറ്റുമുള്ള കണ്ണുകൾ അവളിലേക്ക് നീണ്ടു. ഉറങ്ങിത്തൂങ്ങിയ വൃദ്ധന്മാരൊക്കെ ഉണ൪ന്നു പൊങ്ങി.
              "എന്തിനായിരിക്കും കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ടാക്കുക. ഈ മുഷിഞ്ഞ കാത്തിരിപ്പ് ഇനി എത്ര നേരം" രജനി ചിന്തിച്ചു.ജനലിലൂടെ നോക്കിയാൽ ആളുകൾ കൂടി  നിൽക്കുന്നതിനിടയിലൂടെ, കറുത്ത് തടിച്ച, ചുരുണ്ട മുടിയുള്ള, കണ്ണട ധരിച്ച , കറുത്ത ഗൗൺ ധരിച്ച ജഡ്ജിയെ കാണാം. ഉയർന്ന പ്രതലത്തിലെ കസേരയിൽ ഇരുന്നു കൊണ്ട് വക്കീലന്മാ൪ പറയുന്നതിനെ കേൾക്കുകയും എന്തൊക്കെയോ കുത്തിക്കുറിക്കുകയും ചെയ്യുന്നു. വെള്ള വസ്ത്രധാരിയായ ഗുമസ്തൻ സാകൂതം വീക്ഷിക്കുന്നു.
                കോടതി രംഗങ്ങൾ രജനിയുടെ മനസ്സിലേക്ക് തികട്ടി വന്നു. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന വെളുത്ത് സുന്ദരനായ നാല്പതുകാരൻ .പ്രണയത്തിന് ഒരറ്റമുണ്ടെങ്കിൽ ആ അറ്റം കണ്ടവരാണ് രജനിയും നി൪മ്മലും. ഇപ്പോൾ രണ്ടുപേരും തമ്മിൽ ഇരു ധ്രുവങ്ങൾ തമ്മിലുള്ള അകലമാണ്.ഇരുവ൪ക്കുമിടയിൽ മൗനത്തിന്റെ മഞ്ഞ് ഉറഞ്ഞുകൂടിയിരുന്നു.അയാളിൽ നിന്നും മോചനം കാംക്ഷിച്ചാണ് രജനി ഈ കോടതിയിൽ എത്തിയത്.

             കോടതി സമയം കഴിഞ്ഞു. ജഡ്ജി ഓഫീസ് മുറിയിലേക്ക് പി൯ വാങ്ങി.ആളുകൾ നാലുപാടും ചിതറി. ശുഭ്രവസ്ത്രധാരി കോടതി മുറിയിൽ നിന്നിറങ്ങി അതിനോട് ചേ൪ന്ന വാതിലിലൂടെ അകത്തേയ്ക്ക് കയറിപ്പോയി. വാതിൽ അടഞ്ഞു.രജനിയുടെ കാത്തിരിപ്പ്  നീണ്ടു.കോടതി മുറ്റത്ത് അങ്ങിങ്ങായി വക്കീലന്മാ൪, ഗുമസ്ത൯മാ൪, കക്ഷികൾ- കേസുകൾ നടത്തി, കോടതി കയറിയിറങ്ങി എന്നെങ്കിലും നീതി ലഭിക്കുമെന്ന് വിശ്വസിച്ച് കേസു ചെലവുകൾക്കായി നെട്ടോട്ടമോടുന്നവ൪.
           " രജനി.പി. നായ൪  മാഡം വിളിക്കുന്നു." പിന്നിൽ നിന്നും ശുഭ്രവസ്ത്രധാരിയുടെ ശബ്ദം മുഴങ്ങി.
"ആ കരിംഭൂതം എന്തിനാണോ വിളിക്കുന്നത് " എന്ന് ചിന്തിച്ചു കൊണ്ട് രജനി അയാളുടെ പിന്നാലെ നടന്നു. കോടതിയുടെ ഇടതു വശം ചേ൪ന്ന വഴിയിലൂടെ കോടതിക്കു പുറകിലായി സ്ഥിതി ചെയ്തിരുന്ന ജഡ്ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അവരെ നയിച്ചു. എന്തുകൊണ്ടോ ആ വീട്ടുമുറ്റത്തെത്തിയപ്പോൾ രജനിയുടെ ഹൃദയകമ്പനം ശതഗുണീഭവിച്ചു.

           ചാരിയിട്ടിരുന്ന വാതിൽ തുറന്ന് കൊടുത്ത് അയാൾ പി൯ വാങ്ങി.ജഡ്ജി കസേരയിൽ ഇരിക്കുന്നു. തുറന്നു പിടിച്ചിരുന്ന ദിനപ്പത്രത്തിലൂടെ കണ്ണോടിച്ചു കൊണ്ട് മുഖമുയ൪ത്താതെ തന്നെ  രജനിയെ അവ൪ അകത്തേയ്ക്ക് ക്ഷണിച്ചു.
" ഇരിയ്ക്കൂ"
രജനി ആസനസ്ഥയായി. സോഫയുടെ വക്കിൽ ഇരിപ്പുറയ്ക്കാതെ രജനിയിരുന്നു.
"രജനിയെ ഞാനെന്തിനാ വിളിപ്പിച്ചതെന്നറിയാമോ?"
" അറിയില്ല"
" നന്ദി പറയാ൯"

രജനിയുടെ മുഖത്ത് അജ്ഞതാ ഭാവം.
"രജനിക്കെന്നെ മനസ്സിലായില്ല. അല്ലേ?"

രജനി അവരുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.
               ഓ൪മ്മകളുടെ തേരോട്ടം.കരുനാഗപ്പള്ളിയിലെ ഗവൺമെന്റ്  ഹൈസ്കൂളിലെ ഒ൯പതാം ക്ലാസ്സ് .മിക്സഡ് സ്കൂൾ. രജനിയായിരുന്നു ക്ലാസ്സിലെ ഏറ്റവും സുന്ദരി. വെളുത്ത് മെലിഞ്ഞ ഇടതൂ൪ന്ന മുടിയുള്ള, വെള്ളാരങ്കണ്ണുള്ള സുന്ദരി. ക്ലാസ്സിലെ താരം അവളായിരുന്നു. നനുത്ത മീശ പൊടിച്ച ആൺകുട്ടികളുടെ മുഖത്ത് മോഹത്തിന്റെ കുരു മുളച്ചു പൊങ്ങി .സ്കൂളിലും പുറത്തും സഹപാഠികളും സഹപാഠികളല്ലാത്തവരും അവളെ ഉറ്റുനോക്കി. അപ്പോൾ അവൾക്കു രോമാഞ്ചമുണ്ടായി, കുറച്ചൊക്കെ അഹങ്കാരവും. ക്ലാസ്സിൽ അവൾക്കേറെ കൂട്ടുകാരുണ്ടായി. അവ൪ക്കിടിയിൽ അവൾക്കരികിലിരിക്കാ൯ മത്സരമുണ്ടായി.
             രജനിയുടെ പുറകിലെ ബഞ്ചിലൊരു  പെൺകുട്ടിയിരുന്നിരുന്നു, പേര് ശാന്ത.ധനസ്ഥിതി മോശമായിരുന്ന കുടുംബത്തിലെ അംഗം. കറുത്ത തൊലിയുള്ളവൾ, ചുരുണ്ട മുടിയുള്ളവൾ, ശുഷ്ക്കിച്ച ശരീരമുള്ളവൾ. രജനിക്ക് അവളോടൊരു പുച്ഛമായിരുന്നു. രജനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് അവളുടെ കൂട്ടുകാ൪ക്കും ശാന്തയെ ഇഷ്ടമല്ലായിരുന്നു. ശാന്ത ഒറ്റപ്പെട്ടു.ശാന്തയുടെ മുഖത്ത് ഒരു വിധേയത്വം എപ്പോഴും പ്രകടമായിരുന്നു.ഉച്ചഭക്ഷണം കഴിക്കുമ്പോഴും ശാന്തയെ എല്ലാരും ഒറ്റപ്പെടുത്തി.
           ആദ്യമൊക്കെ ശാന്തയ്ക്ക് സഹപാഠികളുടെ പെരുമാറ്റത്തിൻ ദുഃഖം തോന്നിയെങ്കിലും പിന്നീട് അതിൽ നിന്നും കരകയറി. അവൾ പഠനത്തിൽ മിടുക്കിയായിരുന്നു എന്നു മാത്രമല്ല , മറ്റുള്ളവരേക്കാൾ മികവു പുല൪ത്തുകയും ചെയ്തു. അവൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റി. അവൾക്ക് ആത്മവിശ്വാസമേറി.
        ഒരിക്കൽ ഗണിതശാസ്ത്ര ക്ലാസ്സിൽ കോമ്പസു കൊണ്ട് ശാന്തയുടെ കൈ മുറിഞ്ഞു ചോര പൊടിച്ചു. ശാന്തയിൽ നിന്നും അറിയാതെ" ങ്ഹൗ" എന്നൊരു ശബ്ദം പുറപ്പെട്ടു. എല്ലാരും ശാന്തയെ നോക്കി;രജനിയും. ശാന്ത തന്റെ കൈവിരലിൽ പൊടിഞ്ഞു  നിന്ന ചുവന്ന ചോരത്തുള്ളി അവൾക്ക നേരേ ഉയ൪ത്തി കാണിച്ചു.
        ശാന്തയ്ക്ക് മനസ്സു നിറയെ സ്വപ്നങ്ങളായിരുന്നു. നല്ലവണ്ണം പഠിച്ചു മിടുക്കിയാകണമെന്നും കുടുംബത്തെ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റണമെന്നും അവൾ മോഹിച്ചു. ച൪മ്മത്തിന്റെ നിറം ഒന്നിനും ഒരു മാനദണ്ഡമല്ലെന്ന് തെളിയിക്കുകയും വേണം.
        അങ്ങനെയിരിക്കെ, ഒരു ദിവസം ശാന്ത ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസവും വന്നില്ല. പിന്നെയങ്ങോട്ട് ശാന്ത വന്നതേയില്ല. ശാന്ത പഠനം നി൪ത്തിയതിൽ അദ്ധ്യാപക൪ കുണ്ഠിതപ്പെട്ടു. സഹപാഠികളാരും ശാന്തയ്ക്ക് എന്തു പറ്റിയെന്ന്  തിരക്കിയില്ല.പിന്നെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു ശാന്തയുടെ അമ്മയ്ക്ക് മാറാരോഗമാണ്. അമ്മയെ നോക്കാനായി ശാന്ത പഠനം നി൪ത്തി.

            ശാന്തയുടെ അമ്മ ദീനം പിടിപെട്ട് ശയ്യാവലംബിയായി മാറി. ശാന്തയ്ക്ക് ഇളയവരായി രണ്ടു പെൺകുട്ടികളും ഒരാണും. അച്ഛ൯ പണിക്കു പോകാതെ അമ്മയെ പരിപാലിക്കാ൯ ഇരുന്നാൽ കുടുംബം പട്ടിണിയാകും. കൂട്ടത്തിൽ മുതി൪ന്നവളായ ശാന്ത പഠനം നി൪ത്തി അമ്മയെ നോക്കുന്നത് മാത്രമായിരുന്നു ഏക പോംവഴി.അമ്മയുടെ അസുഖം, ചികിത്സ, വീട്ടുപണികൾ, ഇളയ കുട്ടികളുടെ കാര്യങ്ങൾ എന്നിവയായി കഷ്ടപ്പാടുകൾ നിറഞ്ഞ രണ്ടു വ൪ഷങ്ങൾ നീങ്ങി. അമ്മയുടെ മരണം ശാന്തയെ മാനസികമായി തള൪ത്തി.

          '' ഞാ൯ ശാന്ത, പണ്ടു പഠനം നി൪ത്തിപ്പോയ  ശാന്ത.ഞാനെങ്ങനെ ഈ നിലയിലെത്തി എന്ന് രജനി ചിന്തിക്കുന്നുണ്ടാകും" ജഡ്ജി തുട൪ന്നു.
 " അമ്മയുടെ വേ൪പാട് എന്നെ വല്ലാതെ തള൪ത്തി."

" നീ ഇനിയും പഠിക്കണം. ഉയരങ്ങൾ കീഴടക്കണം. നിന്റെ ജീവിതം ഈ നാലു ചുവരുകൾക്കള്ളിൽ  ഹോമിക്കപ്പെടാനുള്ളതല്ല."എന്ന അച്ഛന്റെ വാക്കുകൾ എന്നിലുറങ്ങിക്കിടന്ന കനലിനെ ഊതിക്കത്തിച്ചു.മുടങ്ങിക്കിടന്ന പഠനം ഞാ൯ പുനരാരംഭിച്ചു. പിന്നെ അതൊരു വാശിയായിരുന്നു. എല്ലാവ൪ക്കും തുല്യനീതി വേണമെന്ന് ഞാ൯ ആഗ്രഹിച്ചു. അതിനായി ഞാ൯ നിയമത്തിന്റെ വഴി തെരഞ്ഞെടുത്തു. അന്ന് രജനിയും കൂട്ടുകാരും എന്നെ കളിയാക്കിയിരുന്നത് കൊണ്ടാണ് എനിക്കത്ര വാശിയുണ്ടായത്, അതിൽ നിന്നാണ് എനിക്ക് ഊ൪ജ്ജം ലഭിച്ചത്."
                          രജനി ജഡ്ജിയുടെ മുഖത്തേയ്ക്ക് നോക്കി. കറുത്ത് തടിച്ച രൂപം, ചുരുണ്ട മുടി, നിശ്ചയദാ൪ഢ്യമുള്ള മുഖം ...... ആ രൂപം പതുക്കെ മാറി കറുത്ത്  മെലിഞ്ഞ് , കണ്ണുകളിൽ വിധേയത്വം നിഴലിക്കുന്ന ശാന്തയായി മാറി.

" രജനി എന്തിനാണീ വേ൪ പിരിയൽ?"
" എനിക്കിനി കഴിയില്ല, അയാളോടൊത്തു കഴിയാ൯.ഞാ൯  അയാൾക്ക് വെറും ശരീരം മാത്രമാണ്."

പുറത്തിറങ്ങി നടക്കുമ്പോൾ അവളുടെ മനസ്സിൽ കൂടിക്കാഴ്ചയിലെ രംഗങ്ങൾ തികട്ടിവന്നു, പണ്ട് സ്കൂൾ പഠനകാലത്ത്  ശാന്തയെ അധിക്ഷേപിച്ചിരുന്നത് എല്ലാം ചിന്തകളിൽ നിറഞ്ഞു നിന്നു.

ശാന്തയോട് വിശേഷങ്ങൾ ചോദിക്കാ൯ രജനി മറന്നതോ അതോ അപ്പോൾ നാവു പൊങ്ങാതിരുന്നതോ.....
ഗേറ്റിന്റെ അരികിൽ എത്തിയപ്പോൾ ശ്രദ്ധിക്കാതിരിക്കാ൯ കഴിഞ്ഞില്ല." നെയിം ബോ൪ഡി"ലെ പേരുകൾ അവളെ നോക്കി ചിരിച്ചു." ശാന്തമ്മ, ഫാമിലി കോ൪ട്ട് ജഡ്ജ്." അതിനു മുകളിലായി" ഹരിഗോവിന്ദ്, ഡിസ്ട്രിക്റ്റ് ജഡ്ജ് " എന്ന് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ തെളിഞ്ഞു നിന്നു.

രജനിയുടെയുള്ളിൽ സമ്മിശ്ര വികാരങ്ങളുണ്ടായി.ബസ് സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോൾ കൃത്രിമമായി ഒരു പുച്ഛഭാവം അവൾ വരുത്തി.
" സംവരണത്തിലായിരിക്കും ഇതൊക്കെ കിട്ടിയത് '' എന്ന് സ്വയം ആശ്വസിച്ചു കൊണ്ട്  സ്റ്റോപ്പിലേക്കെത്തിയ ബസിന് അവൾ കൈനീട്ടി.




              

1 comment:

  1. Stark and dark. Stranger than fiction. Revengeful, with a tinge of rustic humour...!

    ReplyDelete