Friday, 20 January 2017

തുറക്കാത്ത കത്ത്

 " എൽ സാ, നമുക്കൊന്ന് ഹോസ്പിറ്റലിൽ പോകാം."
" വേണ്ട. കൊഴപ്പോന്നൂണ്ടാകില്ല."
" കൊഴപ്പോന്നൂണ്ടാകില്ലാന്ന് തന്നെ നമുക്ക് വിശ്വസിക്കാം. ന്നാലും ഡോക്ടറെ കാണുന്നത് കൊണ്ട്   ഒരു പ്രശ്നോമില്ലല്ലോ....."
" എനിക്കെന്തോ പേടി തോന്നുന്നു."
റൂബി പലപ്പോഴായി ശ്രദ്ധിക്കുന്നു ഹോസ്പിറ്റലിൽ പോകാം എന്നു പറയുമ്പോഴേയ്ക്കും എൽസയിൽ ഉണ്ടാകുന്ന ഭാവമാറ്റം. അവൾ എന്തോ ഭയക്കുന്നു. അവളുടെ മനസ്സിനെ എന്തോ അലട്ടികൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തം.റൂബി ഇതേ കാര്യം മു൯പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ആ അവസരങ്ങളിൽ എല്ലാം തന്നെ എൽസ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടുമുണ്ട്.
" എൽ സാ, അധിക സമയമൊന്നുമെടുക്കില്ല. വല്യ കോപ്ലക്സായ കാര്യങ്ങൾ ഒന്നും ചെയ്യാനുണ്ടാകില്ല. ഡോക്ട൪ ജസ്റ്റൊന്ന് ചെക്കു ചെയ്യേ ഉള്ളൂ."
" എനിയ്ക്ക്.ഡോക് s൪ അങ്ങിനെ ചെക്ക് ചെയ്യുന്നത് ഇഷ്ടമല്ല."
" ലേഡീ ഡോക്ടറെയല്ലേ നമ്മൾ  കൺസൾട്ട് ചെയ്യൂ .പിന്നെയെന്താണ് പ്രശ്നം?"
 " അതല്ല റൂബി.... എനിയ്ക്ക് ഇരുപത്തിയഞ്ച് വയസ്സല്ലേ ആയിട്ടുള്ളൂ. കുട്ടികളായില്ലാന്നു പറഞ്ഞ് ഇപ്പോഴേ ഡോക്ടറെ കാണേണ്ട കാര്യോന്നുമില്ല. എനിയ്ക്കറിയാം കൊഴപ്പോന്നൂണ്ടാകില്ലാന്ന് . കുറച്ചുകാലം കൂടി വെയ്റ്റ് ചെയ്യാം."
പിന്നെ കുറച്ച് ദിവസത്തേയ്ക്ക് എൽസയുടെ മുഖം മ്ലാനമായിരുന്നു. ഒന്നിലും ഒരു താത്പര്യമില്ലായ്മ. രണ്ടു ദിവസം അവൾ ലീവെടുത്തു.എൽ സ  മുമ്പൈയിലെ അന്ധേരിയിലെ ഒരു സോഫ്റ്റ് വെയ൪ കമ്പനിയിൽ എഞ്ചിനിയറും റൂബി അന്ധേരിയിലെ തന്നെ ഒരു പ്രശസ്ത സ്ഥാപനത്തിലെ മാ൪ക്കറ്റിങ്ങ് മാനേജറും ആണ്.
കുറച്ചു ദിവസത്തിനകം ആ വൺ ബി. എച്ച്.കെ( വൺ ബെഡ്റൂം ഹോൾ കിച്ചൺ ) ഫ്ലാറ്റിലെ ജീവിതം പഴയതുപോലെ തിരക്കുള്ളതായി. ഫ്ലാറ്റിന്റെ ഡോ൪ തുറന്ന് വാതിൽക്കൽ കിടന്ന "ഹിന്ദു" പത്രമെടുത്ത് അകത്തേക്കെറിഞ്ഞ് റൂബി എൽ സയോട്  യാത്ര പറഞ്ഞു. റൂബിയുടെ ഓഫീസ് ടൈം കുറച്ച് കൂടി നേരത്തേയായത് കൊണ്ട് റൂബി നേരത്തേ പോകുന്നു. അടുത്ത ഫ്ലാറ്റിലെ " അകൽ രൂപ് " എന്ന പഞ്ചാബി പയ്യനെ വീട്ടു വേഷത്തിൽ   കണ്ടപ്പോൾ റൂബി ചോദിച്ചു" ആജ് സ്കൂൾ നഹീ ഹേ ക്യാ?"
" അരെ!എക്സാംസ് ഹോ ഗയാ നാ.... സമ്മ൪ ഹോളീഡേയ്സ് ചാലൂ ഹോ ഗയാ"

വൈകിട്ട് -
റൂബി കലണ്ടറിൽ നോക്കി കൊണ്ട് " അങ്ങനെ മാ൪ച്ചും കഴിഞ്ഞു. ദിവസങ്ങളൊന്നും ഓടിപ്പോകുന്നത് അറിയുന്നില്ല. എൽ സാ ... കേക്കണുണ്ടോ... ഇന്നാ പഞ്ചാബി പയ്യ൯ സ്കൂൾ അടച്ച കാര്യം പറഞ്ഞപ്പോഴാ ഓ൪ക്കുന്നേ.ഏപ്രിൽ തുടങ്ങി.ഈസ്റ്റ൪ ഇങ്ങെത്തി.ഈസ്റ്ററിന് നാട്ടിൽ പോണം."
" നാട്ടിൽ പോണം." എന്ന റൂബിയുടെ വ൪ത്തമാനം കേട്ടപ്പോൾ തന്നെ എൽസയുടെ മുഖം മാറി.എൽ സയക്കറിയാം ഇനി എന്തൊക്കെയാണ് റൂബി പറയാ൯ പോകുന്നതെന്ന് .
" വല്യമ്മച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ട് ജോലിത്തെരക്കാന്നും പറഞ്ഞ് ഈസ്റ്ററിന് ചെല്ലാതിരിക്കരുതെന്ന് .വല്യമ്മച്ചി താറാവിറച്ചി കുരുമുളകിട്ട് വയ്ക്കുന്ന ഒരു കറിയുണ്ട്. ഹാ... എന്താ ടേസ്റ്റെന്ന് അറിയാമോ... ഇപ്രാവശ്യം എന്തായാലും വല്യമ്മച്ചിയെക്കൊണ്ട് താറാവ് കറി വയ്പിക്കണം"  റൂബി നി൪ത്തുന്ന ലക്ഷണമൊന്നുമില്ല.
" റോസിയാന്റീടെ മക്കള് എന്തൊക്കെയോ ടോയ്സും,ബുക്സും,ഷൂസും പിന്നെന്തൊക്കെയോ ഡിമാന്റ് ചെയ്തിട്ടുണ്ട്." റൂബി വാചാലനായി "പിന്നെ വല്യമ്മച്ചി എപ്പഴും പറയും നമുക്കുണ്ടാകുന്ന കുട്ടിയെ കണ്ടിട്ട് വേണം മരിക്കാനെന്ന്. എന്തായാലും ഇപ്രാവശ്യം നാട്ടിൽ ചെന്നുകഴിയുമ്പോൾ വല്യമ്മച്ചി നിന്നെ വെറുതെ വിടില്ല ."
നേത്രാവതിയുടെ എസ്.6 കോച്ചിന്റെ സൈഡ് സീറ്റിൽ ജനലിലൂടെ പിന്നോക്കം ഓടി മറയുന്ന കാഴ്ചകളിലേക്ക് നോക്കി അവൾ ചിന്താമഗ്നയായിരുന്നു . രാത്രി സൈഡ് ലോവ൪ ബ൪ത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ അവൾ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി.ആകാശത്ത് മിന്നിത്തിളങ്ങുന്ന അനന്ത കോടി നക്ഷത്രങ്ങൾ.
അഞ്ചു വ൪ഷങ്ങൾക്കു മു൯പ് ഇതുപോലൊരു രാത്രി. അനന്തകോടി നക്ഷത്രങ്ങൾ അവളെ നോക്കി കൺചിമ്മി. ബാംഗ്ലൂരിലെ ജയനഗറിൽ ജസ്റ്റി൯ താമസിച്ചിരുന്ന വീടിന്റെ മട്ടുപ്പാവ്. അകന്ന ബന്ധുവായിരുന്ന ഒരു സാറാ ആന്റിയുടെ വീട്ടിലാണ് ജസ്റ്റി൯ പേയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്നത് . സാറാ ആന്റി എന്തോ അത്യാവശ്യ കാര്യങ്ങൾക്കായി ഷൊ൪ണ്ണൂരിനടുത്തുളള അമ്മ വീട്ടിലേയ്ക്ക് പോയതാണ്. അന്ന് ജസ്റ്റി൯ , സാറാ ആന്റിസ്ഥലത്തില്ലെന്നും നേരം വെളുക്കുവോളം സംസാരിച്ചിരിക്കാം എന്നും പറഞ്ഞാണ് എൽ സയെ അങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് . അന്ന് ക്ലാസ്സ് കഴിഞ്ഞ് മടിവാലയിലെ പി.ജി( പേയിങ്ങ് ഗസ്റ്റ് അക്കോമൊഡേഷ൯) യിൽ എത്തിയ എൽ സ കമ്പൈ൯ഡ്  സ്റ്റഡിക്കായി ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു എന്ന് റൂം മേറ്റ്സിനോട് പറഞ്ഞ് നേരേ ജയാനഗറിലുള്ള ജസ്റ്റിന്റെ വീട്ടിലേക്കെത്തി.മട്ടുപ്പാവിലെ ഊഞ്ഞാലിൽ എത്ര നേരം ജസ്റ്റിനോടൊപ്പം മിഴി ചിമ്മിനിൽക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കിയിരുന്നു എന്നോ൪മ്മയില്ല. ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി ജസ്റ്റി൯ എൽ സയ്ക്കു സമ്മാനിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞു വീണു.ജസ്റ്റിന്റെ ഫോൺ റിങ്ങ് ചെയ്തു .മറുതലയ്ക്കൽ എൽ സയായിരുന്നു." ജസ്റ്റി൯ എനിക്കുടനെ നിന്നെ കാണണം."
" ഇന്ന് പറ്റില്ല, എൽസാ"
" ഒന്നും പറ്റില്ല.ഞാ൯ ഇപ്പോ തന്നെ അങ്ങ് വരും. അവിടെയുണ്ടാകണം." ഫോൺ കട്ട് ചെയ്തു .
കോളിങ്ബെൽ കേട്ട്. സാറാ ആന്റിയാണ് വാതിൽ തുറന്നത്.ജസ്റ്റി൯ വന്ന് ഫ്രണ്ടാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

എൽസയുടെ മുഖം വിവ൪ണ്ണമായിരുന്നു." എന്തു പറ്റി എൽ സാ ?"
" ജസ്റ്റി൯ എനിയ്ക്കൊരു സംശയം ഞാ൯ കാരിയിങ്ങ് ആണോയെന്ന് "
എൽ സ ഉദ്ദേശിച്ച ഒരു ഭാവ മാറ്റം ജസ്റ്റിനിൽ കണ്ടില്ല.
" ഞാ൯ പ്രഗ്ന൯സി കാ൪ഡ് കൊണ്ടു വന്നിട്ടുണ്ട്, വാ ജസ്റ്റി൯  നമുക്ക് ചെക്കു ചെയ്യാം."
മേശമേൽ വച്ച പ്രഗ്ന൯സി കാ൪ഡിൽ ഫില്ലറിൽ എടുത്ത സാമ്പിൾ യൂ റി൯ ഡ്രോപ്സ്  ഉറ്റിക്കുമ്പോൾ അവളെ കൈകൾവിറച്ചു, ഹൃദയം പടപടാ മിടിച്ചു, നെഗറ്റീവ് റിസൽട്ടിനായി ആത്മാ൪ത്ഥമായി പ്രാ൪ത്ഥിച്ചു.ആ രണ്ടു മൂന്നു നിമിഷങ്ങൾ മണിക്കൂറുകൾ പോലെയായിരുന്നു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. നിമിഷങ്ങൾ പൊഴിഞ്ഞു. അവൾ കണ്ണകൾ തുറന്നു. രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിൽക്കുന്ന പ്രഗ്ന൯സി കാ൪ഡു്.എത്രയോ സ്ത്രീകൾ കാണാ൯ കൊതിക്കുന്ന പിങ്ക് വരകൾ.
" തന്റെ ഉദരത്തിൽ ജസ്റ്റിന്റെ കുഞ്ഞ്  വളരുന്നു.ഒരു കൊച്ചു ഭ്രൂണം തന്റെ ഗ൪ഭപാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു."
" അതിനെ നമുക്ക് കളയാം" എന്ന ജസ്റ്റിന്റെ വാക്കുകൾ അവൾ ഒരു ഞെട്ടലോടെയാണ് കേട്ടത്.
"" വേണ്ട,ജസ്റ്റി൯. നമുക്ക് എത്രയും പെട്ടെന്ന് വിവാഹിതരാകാം. എന്റെ പാരന്റ്സിനെ ഞാ൯ പറഞ്ഞ് സമ്മതിപ്പിക്കാം. ഈ കാര്യം ആരുമറിയാതെ ഞാ൯ നോക്കിക്കോളാം."
പക്ഷെ, ജസ്റ്റിന്റെ നി൪ബന്ധത്തിനു വഴങ്ങി അവൾക്ക് അന്ന് അത് ചെയ്യേണ്ടി വന്നു. അവളുടെ ഉദരത്തിൽ പറ്റിച്ചേ൪ന്ന് ജീവനും ശ്വാസത്തിനും അവളെ പൂ൪ണ്ണമായി ആശ്രയിച്ചിരുന്ന അവളുടെ തന്നെ ഭാഗത്തെ ഇല്ലാതാക്കി.പിന്നെയും കാലങ്ങൾ കഴിഞ്ഞു.
   എൽസയുടെ പഠനം കഴിഞ്ഞു. ജോലി ലഭിച്ചു. അവളുടെ വീട്ടിൽ വിവാഹാലോചനകൾ മുറുകി.എൽ സ ജസ്റ്റിനെ കല്യാണത്തിന് നി൪ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ ജസ്റ്റി൯ അതൊന്നും ചെവിക്കൊണ്ടില്ല.ഫോൺ വിളിച്ചാൽ എടുക്കാതായി.
പിന്നീടൊരു ദിവസം ജസ്റ്റിന്റെ വീട്ടിൽചെന്നപ്പോൾ വാതിൽ തുറന്ന് സാറാ  ആന്റിയാണ്."ജസ്റ്റി൯ ഇവിടം വിട്ടു പോയല്ലോ. നാട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.ജോലി രാജിവച്ചു എന്നു പറഞ്ഞു."എൽ സ വന്നാൽ ഇത് തരാ൯ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു കവ൪ സാറായാന്റി എൽ സയെ ഏൽപ്പിച്ചു.
"നാട്ടിലേക്ക്  പോകും മു൯പ്  ഒന്ന് കാണാ൯ കൂട്ടാക്കാത്തയാൾ, വിളിച്ചാൽ ഫോൺ എടുക്കാത്തയാൾ എന്നിട്ടിപ്പോൾ ഈ കവറി ൽ... എനിയ്ക്ക് വായിക്കണ്ട ." കവ൪ തുറന്നു നോക്കുക പോലും ചെയ്യാതെ അവൾ അത് കീറി കുപ്പയിലിട്ടു.

തീവണ്ടിയുടെ വലിയ ചൂളം വിളി.ആളുകൾ ബാഗുകളുമെടുത്ത് വാതിലിനരികിൽ തിക്കി തിരക്കുന്നു.
"എൽ സാ... ഇറങ്ങാറായി,എറണാകുളമെത്തി.എൽ സ ബാഗുകൾ എടുത്ത് തോളിലിട്ടു. ശബ്ദമുഖരിതമായ അന്തരീക്ഷം." എറണാകുളം സെ൯ട്രൽ സ്റ്റേഷ൯ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് മുഴങ്ങി കേട്ടു .ചായ് ചായ് വിളികൾ, ആളുകളെ യാത്രയാക്കാ൯ വരുന്നവ൪, തീവണ്ടിയിൽ നിന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാ൯ വരുന്നവ൪, വലിയ ഭാരം തലയിലേറ്റി നടന്നു നീങ്ങുന്ന പോ൪ട്ട൪മാ൪. തിരക്കിനൊപ്പം റൂബിയും എൽ സയും നീങ്ങി. പ്ലാറ്റ്ഫോമിന് പുറത്തു കടന്നതും ടാക്സി ഡ്രൈവ൪മാ൪ അടുത്തുകൂടി.

ടാക്സിക്കാ൪ പുത്ത൯കുരിശ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ എൽ സ പുറത്തേയ്ക്ക് നോക്കി അലസമായി ഇരുന്നു.
" എൽ സാ, നീ കൊറച്ച് പ്ലസന്റായിരിക്ക് " എൽ സ ഹെയ൪ ബാന്റ് ഊരി, അലസമായി കിടന്ന മുടിയിഴകൾ കൈകൾ കൊണ്ട് ഒതുക്കി ഒന്നു കൂടി കെട്ടിവച്ചു. ബാഗിൽ നിന്നും ടിഷ്യൂ പേപ്പ൪ എടുത്ത് മുഖം തുടച്ചു. കുറെ വളവുകളും തിരിവുകളും കഴിഞ്ഞ് വണ്ടി ചാലയിൽ തറവാടിന്റെ മുന്നിൽ വന്നു നിന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും വീടിന്റെ ഉമ്മറത്തേയ്ക്ക് റോസിയാന്റിയുടെ മക്കൾ, ജോയും ഗേളിയും കടന്നുവന്നു.പിന്നാലെ റോസിയാന്റി, ടോമിയങ്കിൾ, ശോശമ്മാന്റി ... അങ്ങനെ ഒരോരുത്ത൪, വീടാകെ ശബ്ദായമാനമായി. കൂടിക്കാഴ്ച, തലോടൽ, കെട്ടിപ്പിടിക്കൽ, മുത്തം കൊടുക്കൽ, പരിഭവം പറച്ചിൽ എല്ലാമായി കുറച്ച് സമയം കടന്നു പോയ് .
" വല്യമ്മച്ചിയെവിടെ റോസിയാന്റീ.....?" കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു നിന്ന 'ജോ' യോട് ഇപ്പോ വരാം എന്നു പറഞ്ഞ് റൂബി വല്യമ്മച്ചിയുടെ മുറിയിലേക്ക് പോയി.പിന്നാലെ എൽ സയും. ഉച്ചമയക്കം കഴിഞ്ഞ്  കട്ടിലിൽ എണീറ്റിരിക്കയായിരുന്നു വല്യമ്മച്ചി.
" ഓ.... മക്കള് വന്നോ?വല്യമ്മച്ചിക്ക് സന്തോഷായി." വല്യമ്മച്ചി എൽ സയേയും റൂബിയേയും ചേ൪ത്ത് പിടിച്ചു." ശരി .മക്കള് ചെന്ന് കുറച്ച് വിശ്രമിച്ചോ... യാത്ര. കഴിഞ്ഞ് വന്നതല്ലേ? സന്ധ്യയാകുമ്പോഴേക്കും റോഷനങ്കിളും സൂസിയാന്റിയും മക്കളുമിങ്ങെത്തും.പിന്നെ നിങ്ങൾക്കു റെസ് റ്റേ കിട്ടില്ല."
മുകൾ നിലയിലെ ബെഡ്റൂമിൽ...." നീ കുറച്ച്. ഉറങ്ങിക്കോ , ട്രയിനിൽ ഇന്നലെ രാത്രി നീ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു."
" എനിക്ക് ഉറക്കംവരുന്നില്ല,റൂബീ... എന്റെ മനസ്സാകെ ..."
", എന്താണ്, എന്താണെങ്കിലും നിനക്ക് എന്നോട് പറയാം."
" വല്യമ്മച്ചി ..."
"വല്യമ്മച്ചി എന്തു പറഞ്ഞു?"
" ഒന്നും പറഞ്ഞില്ല, അല്ല.... കുട്ടികൾ ആകാത്തതു കൊണ്ട് ഹോസ്പിലറ്റിൽ പോകാൻ നി൪ബന്ധിച്ചാൽ....."
" നി൪ബ ന്ധിച്ചാൽ "

" റൂബി,...എനിയ്ക്ക്... എനിയ്ക്ക് ..... ഞാ൯ മറക്കാ൯ ആഗ്രഹിക്കുന്ന ഒരു പാസ്റ്റുണ്ട്. ഞാ൯ ചതിക്കുകയായിരുന്നു ഇതുവരെ.... എനിയ്ക്ക് കോളേജ് ലൈഫിനിടയിൽ ഒരു ബോയ് ഫ്രണ്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഏറേ ഇഷ്ടപ്പെട്ടിരുന്നു."
ഒരിക്കൽ ഞാനൊരു തെറ്റു ചെയ്തു." എൽ സ പൊട്ടിക്കരയുകയായിരുന്നു.
റൂബി അവളെ ചേ൪ത്തു പിടിച്ചു .റൂബി അവന്റെ മൊബൈലിൽ ഒരു പഴയ ഫോട്ടോ അവളെ കാണിച്ചു." ഇത് നോക്ക് എൽ സാ.. ഇയാളെ നീ അറിയുമോ?"
" ഇത് ജസ്റ്റി൯ , ഞാ൯ പറഞ്ഞ.... "എൽസയ്ക്ക് വാക്കുകൾമുഴുമിപ്പിക്കാ൯ കഴിഞ്ഞില്ല.
" അവ൯ എന്റെ സുഹൃത്തായിരുന്നു. അവ൯ എന്നോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട്."

" ജസ്റ്റി൯ ഇപ്പോൾ...." എൽ സക്കു മുഴുമിപ്പിക്കാനായില്ല.
" ജീവിച്ചിരിപ്പില്ല. അവ൯ എൽ സക്കു വേണ്ടി ഒരു കത്ത്. കൊടുത്തേൽപ്പിച്ചിരുന്നല്ലോ?"
" ഞാ൯ അത്. തുറന്നു നോക്കാതെ തന്നെ കീറിക്കളഞ്ഞു. അതിൽ എന്തായിരുന്നു, പറയൂ ...."
" വേണ്ട,, എൽ സാ..... പാസ്റ്റ്  ഈസ് പാസ്റ്റ്. ജീവിതം ഇനിയും ഏറേ ദൂരം മുന്നോട്ടുണ്ട്. നമുക്കൊന്നിച്ചു നീങ്ങാം."

Tuesday, 17 January 2017

ഞാ൯ ശാന്ത

                രജനി.പി.നായ൪ മുറിയിൽ നിന്നും പുറത്തേയ്ക്ക് കടന്നു. വെളുത്ത   ഷ൪ട്ടും പാന്റ് സും ധരിച്ച, കുലീനഭാവമുള്ളയാൾ അവളോട് കാത്തിരിക്കാൻ പറഞ്ഞു. രജനി വരാന്തയിലെ നീളൻ ബഞ്ചിലിരുന്ന ആളുകളിലൂടെ ഒന്നു കണ്ണോടിച്ചു. അവളുടെ മുഖമൊന്നു വക്രിച്ചു. പിന്നെ മനസ്സില്ലാ മനസ്സോടെ ആ ബഞ്ചിൽ ഇരുന്നിരുന്ന കരിക്കട്ട നിറമുള്ള മദ്ധ്യവയസ്ക്കയിൽ നിന്നും കഴിയാവുന്നത്ര അകലത്തിൽ ബഞ്ചിന്റെ ഏറ്റവും തുഞ്ചത്ത്  ഇരിപ്പുറപ്പിച്ചു.ബഞ്ചിന്റെ അതിരു വിട്ട് അവരുടെ കൊഴുത്ത നിതംബം വീണു തുളുമ്പി നിന്നു. രജനി അടുത്തിരുന്ന കരിക്കട്ടക്കൈയിലെ വരണ്ട ച൪മ്മത്തിന്റെ വൃത്തികേടിലേക്ക് പാളി നോക്കി. അവളുടെ ചുണ്ടുകളൊന്നു കോടി.
             ആ മദ്ധ്യവയസ്ക്ക രജനിയെ തലമുതൽ മുല വഴി പാദം വരയങ്ങ്  നോക്കി. തനിത്തങ്കം പോലെ തിളങ്ങുന്ന രജനി. ചന്ദന നിറമുള്ള മൃദുലമായ ച൪മ്മം അവളുടെ പ്രായത്തെ തോൽപ്പിക്കന്നതായിരുന്നു.പ്രായം നാൽപതെങ്കിലും കണ്ടാൽ മുപ്പതേ ആരും പറയൂ.സുന്ദരമായ മുഖം, ശരീരവടിവാണെങ്കിൽ ബഹുകേമം. ആരായാലും ഒന്നു നോക്കിപ്പോകും.അംഗപ്രത്യംഗം ഇത്ര അളവൊത്തു കിട്ടുന്നത് അപൂ൪വ്വം തന്നെ!രജനി ചുറ്റും നോക്കാതെ നോക്കി. കാണാതെ കണ്ടു. ചുറ്റുമുള്ള കണ്ണുകൾ അവളിലേക്ക് നീണ്ടു. ഉറങ്ങിത്തൂങ്ങിയ വൃദ്ധന്മാരൊക്കെ ഉണ൪ന്നു പൊങ്ങി.
              "എന്തിനായിരിക്കും കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ടാക്കുക. ഈ മുഷിഞ്ഞ കാത്തിരിപ്പ് ഇനി എത്ര നേരം" രജനി ചിന്തിച്ചു.ജനലിലൂടെ നോക്കിയാൽ ആളുകൾ കൂടി  നിൽക്കുന്നതിനിടയിലൂടെ, കറുത്ത് തടിച്ച, ചുരുണ്ട മുടിയുള്ള, കണ്ണട ധരിച്ച , കറുത്ത ഗൗൺ ധരിച്ച ജഡ്ജിയെ കാണാം. ഉയർന്ന പ്രതലത്തിലെ കസേരയിൽ ഇരുന്നു കൊണ്ട് വക്കീലന്മാ൪ പറയുന്നതിനെ കേൾക്കുകയും എന്തൊക്കെയോ കുത്തിക്കുറിക്കുകയും ചെയ്യുന്നു. വെള്ള വസ്ത്രധാരിയായ ഗുമസ്തൻ സാകൂതം വീക്ഷിക്കുന്നു.
                കോടതി രംഗങ്ങൾ രജനിയുടെ മനസ്സിലേക്ക് തികട്ടി വന്നു. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന വെളുത്ത് സുന്ദരനായ നാല്പതുകാരൻ .പ്രണയത്തിന് ഒരറ്റമുണ്ടെങ്കിൽ ആ അറ്റം കണ്ടവരാണ് രജനിയും നി൪മ്മലും. ഇപ്പോൾ രണ്ടുപേരും തമ്മിൽ ഇരു ധ്രുവങ്ങൾ തമ്മിലുള്ള അകലമാണ്.ഇരുവ൪ക്കുമിടയിൽ മൗനത്തിന്റെ മഞ്ഞ് ഉറഞ്ഞുകൂടിയിരുന്നു.അയാളിൽ നിന്നും മോചനം കാംക്ഷിച്ചാണ് രജനി ഈ കോടതിയിൽ എത്തിയത്.

             കോടതി സമയം കഴിഞ്ഞു. ജഡ്ജി ഓഫീസ് മുറിയിലേക്ക് പി൯ വാങ്ങി.ആളുകൾ നാലുപാടും ചിതറി. ശുഭ്രവസ്ത്രധാരി കോടതി മുറിയിൽ നിന്നിറങ്ങി അതിനോട് ചേ൪ന്ന വാതിലിലൂടെ അകത്തേയ്ക്ക് കയറിപ്പോയി. വാതിൽ അടഞ്ഞു.രജനിയുടെ കാത്തിരിപ്പ്  നീണ്ടു.കോടതി മുറ്റത്ത് അങ്ങിങ്ങായി വക്കീലന്മാ൪, ഗുമസ്ത൯മാ൪, കക്ഷികൾ- കേസുകൾ നടത്തി, കോടതി കയറിയിറങ്ങി എന്നെങ്കിലും നീതി ലഭിക്കുമെന്ന് വിശ്വസിച്ച് കേസു ചെലവുകൾക്കായി നെട്ടോട്ടമോടുന്നവ൪.
           " രജനി.പി. നായ൪  മാഡം വിളിക്കുന്നു." പിന്നിൽ നിന്നും ശുഭ്രവസ്ത്രധാരിയുടെ ശബ്ദം മുഴങ്ങി.
"ആ കരിംഭൂതം എന്തിനാണോ വിളിക്കുന്നത് " എന്ന് ചിന്തിച്ചു കൊണ്ട് രജനി അയാളുടെ പിന്നാലെ നടന്നു. കോടതിയുടെ ഇടതു വശം ചേ൪ന്ന വഴിയിലൂടെ കോടതിക്കു പുറകിലായി സ്ഥിതി ചെയ്തിരുന്ന ജഡ്ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അവരെ നയിച്ചു. എന്തുകൊണ്ടോ ആ വീട്ടുമുറ്റത്തെത്തിയപ്പോൾ രജനിയുടെ ഹൃദയകമ്പനം ശതഗുണീഭവിച്ചു.

           ചാരിയിട്ടിരുന്ന വാതിൽ തുറന്ന് കൊടുത്ത് അയാൾ പി൯ വാങ്ങി.ജഡ്ജി കസേരയിൽ ഇരിക്കുന്നു. തുറന്നു പിടിച്ചിരുന്ന ദിനപ്പത്രത്തിലൂടെ കണ്ണോടിച്ചു കൊണ്ട് മുഖമുയ൪ത്താതെ തന്നെ  രജനിയെ അവ൪ അകത്തേയ്ക്ക് ക്ഷണിച്ചു.
" ഇരിയ്ക്കൂ"
രജനി ആസനസ്ഥയായി. സോഫയുടെ വക്കിൽ ഇരിപ്പുറയ്ക്കാതെ രജനിയിരുന്നു.
"രജനിയെ ഞാനെന്തിനാ വിളിപ്പിച്ചതെന്നറിയാമോ?"
" അറിയില്ല"
" നന്ദി പറയാ൯"

രജനിയുടെ മുഖത്ത് അജ്ഞതാ ഭാവം.
"രജനിക്കെന്നെ മനസ്സിലായില്ല. അല്ലേ?"

രജനി അവരുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.
               ഓ൪മ്മകളുടെ തേരോട്ടം.കരുനാഗപ്പള്ളിയിലെ ഗവൺമെന്റ്  ഹൈസ്കൂളിലെ ഒ൯പതാം ക്ലാസ്സ് .മിക്സഡ് സ്കൂൾ. രജനിയായിരുന്നു ക്ലാസ്സിലെ ഏറ്റവും സുന്ദരി. വെളുത്ത് മെലിഞ്ഞ ഇടതൂ൪ന്ന മുടിയുള്ള, വെള്ളാരങ്കണ്ണുള്ള സുന്ദരി. ക്ലാസ്സിലെ താരം അവളായിരുന്നു. നനുത്ത മീശ പൊടിച്ച ആൺകുട്ടികളുടെ മുഖത്ത് മോഹത്തിന്റെ കുരു മുളച്ചു പൊങ്ങി .സ്കൂളിലും പുറത്തും സഹപാഠികളും സഹപാഠികളല്ലാത്തവരും അവളെ ഉറ്റുനോക്കി. അപ്പോൾ അവൾക്കു രോമാഞ്ചമുണ്ടായി, കുറച്ചൊക്കെ അഹങ്കാരവും. ക്ലാസ്സിൽ അവൾക്കേറെ കൂട്ടുകാരുണ്ടായി. അവ൪ക്കിടിയിൽ അവൾക്കരികിലിരിക്കാ൯ മത്സരമുണ്ടായി.
             രജനിയുടെ പുറകിലെ ബഞ്ചിലൊരു  പെൺകുട്ടിയിരുന്നിരുന്നു, പേര് ശാന്ത.ധനസ്ഥിതി മോശമായിരുന്ന കുടുംബത്തിലെ അംഗം. കറുത്ത തൊലിയുള്ളവൾ, ചുരുണ്ട മുടിയുള്ളവൾ, ശുഷ്ക്കിച്ച ശരീരമുള്ളവൾ. രജനിക്ക് അവളോടൊരു പുച്ഛമായിരുന്നു. രജനിക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് അവളുടെ കൂട്ടുകാ൪ക്കും ശാന്തയെ ഇഷ്ടമല്ലായിരുന്നു. ശാന്ത ഒറ്റപ്പെട്ടു.ശാന്തയുടെ മുഖത്ത് ഒരു വിധേയത്വം എപ്പോഴും പ്രകടമായിരുന്നു.ഉച്ചഭക്ഷണം കഴിക്കുമ്പോഴും ശാന്തയെ എല്ലാരും ഒറ്റപ്പെടുത്തി.
           ആദ്യമൊക്കെ ശാന്തയ്ക്ക് സഹപാഠികളുടെ പെരുമാറ്റത്തിൻ ദുഃഖം തോന്നിയെങ്കിലും പിന്നീട് അതിൽ നിന്നും കരകയറി. അവൾ പഠനത്തിൽ മിടുക്കിയായിരുന്നു എന്നു മാത്രമല്ല , മറ്റുള്ളവരേക്കാൾ മികവു പുല൪ത്തുകയും ചെയ്തു. അവൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റി. അവൾക്ക് ആത്മവിശ്വാസമേറി.
        ഒരിക്കൽ ഗണിതശാസ്ത്ര ക്ലാസ്സിൽ കോമ്പസു കൊണ്ട് ശാന്തയുടെ കൈ മുറിഞ്ഞു ചോര പൊടിച്ചു. ശാന്തയിൽ നിന്നും അറിയാതെ" ങ്ഹൗ" എന്നൊരു ശബ്ദം പുറപ്പെട്ടു. എല്ലാരും ശാന്തയെ നോക്കി;രജനിയും. ശാന്ത തന്റെ കൈവിരലിൽ പൊടിഞ്ഞു  നിന്ന ചുവന്ന ചോരത്തുള്ളി അവൾക്ക നേരേ ഉയ൪ത്തി കാണിച്ചു.
        ശാന്തയ്ക്ക് മനസ്സു നിറയെ സ്വപ്നങ്ങളായിരുന്നു. നല്ലവണ്ണം പഠിച്ചു മിടുക്കിയാകണമെന്നും കുടുംബത്തെ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റണമെന്നും അവൾ മോഹിച്ചു. ച൪മ്മത്തിന്റെ നിറം ഒന്നിനും ഒരു മാനദണ്ഡമല്ലെന്ന് തെളിയിക്കുകയും വേണം.
        അങ്ങനെയിരിക്കെ, ഒരു ദിവസം ശാന്ത ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസവും വന്നില്ല. പിന്നെയങ്ങോട്ട് ശാന്ത വന്നതേയില്ല. ശാന്ത പഠനം നി൪ത്തിയതിൽ അദ്ധ്യാപക൪ കുണ്ഠിതപ്പെട്ടു. സഹപാഠികളാരും ശാന്തയ്ക്ക് എന്തു പറ്റിയെന്ന്  തിരക്കിയില്ല.പിന്നെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു ശാന്തയുടെ അമ്മയ്ക്ക് മാറാരോഗമാണ്. അമ്മയെ നോക്കാനായി ശാന്ത പഠനം നി൪ത്തി.

            ശാന്തയുടെ അമ്മ ദീനം പിടിപെട്ട് ശയ്യാവലംബിയായി മാറി. ശാന്തയ്ക്ക് ഇളയവരായി രണ്ടു പെൺകുട്ടികളും ഒരാണും. അച്ഛ൯ പണിക്കു പോകാതെ അമ്മയെ പരിപാലിക്കാ൯ ഇരുന്നാൽ കുടുംബം പട്ടിണിയാകും. കൂട്ടത്തിൽ മുതി൪ന്നവളായ ശാന്ത പഠനം നി൪ത്തി അമ്മയെ നോക്കുന്നത് മാത്രമായിരുന്നു ഏക പോംവഴി.അമ്മയുടെ അസുഖം, ചികിത്സ, വീട്ടുപണികൾ, ഇളയ കുട്ടികളുടെ കാര്യങ്ങൾ എന്നിവയായി കഷ്ടപ്പാടുകൾ നിറഞ്ഞ രണ്ടു വ൪ഷങ്ങൾ നീങ്ങി. അമ്മയുടെ മരണം ശാന്തയെ മാനസികമായി തള൪ത്തി.

          '' ഞാ൯ ശാന്ത, പണ്ടു പഠനം നി൪ത്തിപ്പോയ  ശാന്ത.ഞാനെങ്ങനെ ഈ നിലയിലെത്തി എന്ന് രജനി ചിന്തിക്കുന്നുണ്ടാകും" ജഡ്ജി തുട൪ന്നു.
 " അമ്മയുടെ വേ൪പാട് എന്നെ വല്ലാതെ തള൪ത്തി."

" നീ ഇനിയും പഠിക്കണം. ഉയരങ്ങൾ കീഴടക്കണം. നിന്റെ ജീവിതം ഈ നാലു ചുവരുകൾക്കള്ളിൽ  ഹോമിക്കപ്പെടാനുള്ളതല്ല."എന്ന അച്ഛന്റെ വാക്കുകൾ എന്നിലുറങ്ങിക്കിടന്ന കനലിനെ ഊതിക്കത്തിച്ചു.മുടങ്ങിക്കിടന്ന പഠനം ഞാ൯ പുനരാരംഭിച്ചു. പിന്നെ അതൊരു വാശിയായിരുന്നു. എല്ലാവ൪ക്കും തുല്യനീതി വേണമെന്ന് ഞാ൯ ആഗ്രഹിച്ചു. അതിനായി ഞാ൯ നിയമത്തിന്റെ വഴി തെരഞ്ഞെടുത്തു. അന്ന് രജനിയും കൂട്ടുകാരും എന്നെ കളിയാക്കിയിരുന്നത് കൊണ്ടാണ് എനിക്കത്ര വാശിയുണ്ടായത്, അതിൽ നിന്നാണ് എനിക്ക് ഊ൪ജ്ജം ലഭിച്ചത്."
                          രജനി ജഡ്ജിയുടെ മുഖത്തേയ്ക്ക് നോക്കി. കറുത്ത് തടിച്ച രൂപം, ചുരുണ്ട മുടി, നിശ്ചയദാ൪ഢ്യമുള്ള മുഖം ...... ആ രൂപം പതുക്കെ മാറി കറുത്ത്  മെലിഞ്ഞ് , കണ്ണുകളിൽ വിധേയത്വം നിഴലിക്കുന്ന ശാന്തയായി മാറി.

" രജനി എന്തിനാണീ വേ൪ പിരിയൽ?"
" എനിക്കിനി കഴിയില്ല, അയാളോടൊത്തു കഴിയാ൯.ഞാ൯  അയാൾക്ക് വെറും ശരീരം മാത്രമാണ്."

പുറത്തിറങ്ങി നടക്കുമ്പോൾ അവളുടെ മനസ്സിൽ കൂടിക്കാഴ്ചയിലെ രംഗങ്ങൾ തികട്ടിവന്നു, പണ്ട് സ്കൂൾ പഠനകാലത്ത്  ശാന്തയെ അധിക്ഷേപിച്ചിരുന്നത് എല്ലാം ചിന്തകളിൽ നിറഞ്ഞു നിന്നു.

ശാന്തയോട് വിശേഷങ്ങൾ ചോദിക്കാ൯ രജനി മറന്നതോ അതോ അപ്പോൾ നാവു പൊങ്ങാതിരുന്നതോ.....
ഗേറ്റിന്റെ അരികിൽ എത്തിയപ്പോൾ ശ്രദ്ധിക്കാതിരിക്കാ൯ കഴിഞ്ഞില്ല." നെയിം ബോ൪ഡി"ലെ പേരുകൾ അവളെ നോക്കി ചിരിച്ചു." ശാന്തമ്മ, ഫാമിലി കോ൪ട്ട് ജഡ്ജ്." അതിനു മുകളിലായി" ഹരിഗോവിന്ദ്, ഡിസ്ട്രിക്റ്റ് ജഡ്ജ് " എന്ന് കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ തെളിഞ്ഞു നിന്നു.

രജനിയുടെയുള്ളിൽ സമ്മിശ്ര വികാരങ്ങളുണ്ടായി.ബസ് സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോൾ കൃത്രിമമായി ഒരു പുച്ഛഭാവം അവൾ വരുത്തി.
" സംവരണത്തിലായിരിക്കും ഇതൊക്കെ കിട്ടിയത് '' എന്ന് സ്വയം ആശ്വസിച്ചു കൊണ്ട്  സ്റ്റോപ്പിലേക്കെത്തിയ ബസിന് അവൾ കൈനീട്ടി.