Sunday, 17 February 2013

ദു:സ്വപ്നം

                                              ദു:സ്വപ്നം 

                         
മുരുക൯  ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവ൯.പെട്ടെന്ന് അവന്റെ ശ്വാസഗതി  ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുക൯ കഴുത്ത് തടവുന്നുണ്ടായിരുന്നു.

                         സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ അവ൯ ചുറ്റിലും നോക്കി.ചുമരിൽ എന്നോ പണി മുടക്കിയ ഒരു പഴഞ്ച൯  ക്ലോക്ക് .അവ൯ എഴുന്നേറ്റു ഭിത്തിയിലെ ആണിയിൽ   തൂക്കിയിരുന്ന വാച്ച് എടുത്തു കൈയിൽ കെട്ടി.അയയിൽ  കൂട്ടിയിട്ടിരുന്നതുണികൾക്കിടയിൽ    നിന്നുംനിറം മങ്ങിയ ഒരു വെള്ളത്തോ൪ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്ന് അവ൯ നടന്നു.
                         മുരുക൯ നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവ൯ നടന്നു.
                         ടൌണിൽ  ജൗളിക്കട നടത്തുന്ന വ൪ഗീസ് മുതലാളി പണികഴിപ്പിക്കുന്ന പുതിയ വീട്ടിലേക്കാണ് അവ൯ നടന്നെത്തിയത്‌.മുരുകനും അവന്റെ സുഹൃത്തുക്കളും കുറച്ചു നാളുകളായി അവിടെയാണ് പണിയെടുക്കുന്നത്.പക്ഷെ മുരുക൯ കുറച്ചു ദിവസങ്ങളായി വൈകിയേ എത്താറുള്ളൂ.
                        "രാത്രിയിൽ  ഉറക്കം ശരിയായില്ല.രാവിലെ പ്രാതൽ കഴിച്ചു വെറുതെ കിടന്നതാണ് .ഉറങ്ങിപ്പോയി .പിന്നെ സ്വപ്നം കണ്ടാണ്‌ ഞെട്ടിയുണ൪ന്നത്.നേരെയിങ്ങു പോന്നു."മുരുകന്റെ പതിവ് വിശദീകരണം.
                        "നേരെ ഇങ്ങോട്ടല്ലല്ലോ വന്നത് ?" എന്ന് സുഹൃത്തുക്കളിലൊരാൾ അവന്റെ സമീപം വന്നു ഒന്ന് മണപ്പിച്ചു കൊണ്ട് ചോദിച്ചു.

                         മുരുകന്റെ മറുപടി മറ്റൊന്നായിരുന്നു."ആ സ്വപ്നം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു."


                        കുറച്ചു നാളുകളായി അവ൯ ഒരേ സ്വപ്നം കണ്ടുകൊണ്ടു ഞെട്ടിയുണരുന്നു.അത് അവനെ ഭയപ്പെടുത്തുന്നു,തള൪ത്തുന്നു.

                        മുഖം ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല.കറുത്ത തുണിയിട്ട് തല മൂടിയ ഒരാൾ അവനെ ഒരു `കുന്നിന്‍ചെരുവിൽ  നിന്ന് അഗാധമായ കൊക്കയിലേക്ക് പി൯കഴുത്തിൽ  പിടിച്ചു തള്ളിയിടുന്നു.കാലു തെറ്റി വീഴാ൯  തുടങ്ങുമ്പോഴേക്കും എന്നും ഞെട്ടിയുണരും .

                        അവനൊറ്റക്കാണ് താമസം.അച്ഛനേയും അമ്മയേയും പറ്റി നേ൪ത്ത ഓ൪മകളേ ഉള്ളൂ അവന് .പനി മൂ൪ച്ഛിച്ചു അമ്മ മരിക്കുമ്പോൾ അവനു പ്രായം വെറും അഞ്ച് .നിത്യം മദ്യലഹരിയിൽ  വീട്ടിൽ  വരുന്ന അച്ഛ൯ കാരണങ്ങൾ  ഉണ്ടാക്കി അവനെ തല്ലുമായിരുന്നു.അച്ഛന്റെ പ്രഹരമേൽ ക്കാതെ രക്ഷിക്കാ൯  ശ്രമിക്കുന്ന അമ്മമ്മ.ഇതൊക്കെയാണ്  അവന്റെ ബാല്യം.

                       ഒരിക്കൽ ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്കു വഴി മാറിക്കൊടുക്കാ൯  മുരുകന്റെ അച്ഛനെ  മദ്യലഹരി അനുവദിച്ചില്ല.അങ്ങനെ ജീവിതത്തിൽ  നിന്നും വഴി മാറേണ്ടി വന്നു അയാൾക്ക്‌.അമ്മമ്മ മാത്രമായി പിന്നെ അവനെല്ലാം.
                      അമ്മമ്മ വീട്ടുവേലകൾ ചെയ്തും മറ്റും അവനെ വള൪ത്തി.അവ൪ അവനെ ജീവന്  തുല്യം സ്നേഹിച്ചു.കൊച്ചു മുരുക൯ കണ്ണീരണിയുന്നത് അവ൪ക്ക് സഹിച്ചിരുന്നില്ല.
                      അമ്മമ്മയുടെ തണലിൽ  കൊച്ചു മുരുക൯  വള൪ന്നു.പഠിക്കാ൯ മടിയായിട്ടല്ല ,മറിച്ച് അമ്മാമ്മയെ സഹായിക്കാ൯ വേണ്ടിയാണ് അവ൯ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ പണിക്കു പോയിത്തുടങ്ങിയത്. 

                      സന്തോഷത്തിന്റേ തായിരുന്നു ആ നാളുകൾ.പക്ഷെ വിധിവൈപരീത്യം എന്ന് പറയട്ടെ ഹ്രസ്വമായിരുന്നു ആ കാലം.ഒരിക്കൽ ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്ന മുരുകനെ കാത്തിരുന്ന അമ്മാമ്മക്ക് മുന്നില്‍ മദ്യലഹരിയിൽ ആടിക്കുഴഞ്ഞാണ് അവ൯ എത്തിയത്.

                     "നീ കുടിച്ചുവോ?"എന്ന  അമ്മമ്മയുടെ ചോദ്യത്തിന് അവ൯ രൂക്ഷമായ ഒരു നോട്ടമാണ് മറുപടിയായി നൽ കിയത്.
                     ഉറങ്ങിയുണ൪ന്നപ്പോൾ അവന്റെ മുഖത്ത്  ജാള്യത നിഴലിച്ചു.അമ്മമ്മയുടെ മുഖത്ത് നോക്കാതെ ,ഒന്നും പറയാതെ അവ൯ ഇറങ്ങിപ്പോയി.
                     അവ൯  കൂട്ടുകാരോടൊത്തു കൂടി മദ്യപിച്ചതാണെന്നും ഇനി തുടരില്ലെന്നും ആ അമ്മമ്മ വിശ്വസിച്ചു.ആ വിശ്വാസങ്ങളെല്ലാം തക൪ത്തു കൊണ്ട്  മദ്യപാനമെന്ന ശീലം അവനെ അടിമയാക്കി.അമ്മമ്മയോട് സ്നേഹത്തോടെ  മാത്രം പെരുമാറിയിരുന്ന അവ൯ കയ൪ത്തു സംസാരിക്കുവാനും ധിക്കാരത്തോടെ പെരുമാറുവാനും തുടങ്ങി.
                     കൈവശം പണമില്ലാത്തപ്പോൾ അവ൯ അമ്മമ്മയോട് ദേഷ്യപ്പെട്ടു.ഇടക്കൊക്കെ സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നും  പണം  അവ൪ അവനു നൽ കി.അമ്മമ്മ ഇടയ്ക്കിടെ ഗുണദോഷിക്കുന്നത് മുരുകനെ കലിപിടിപ്പിച്ചു. 
                 ഒരുനാൾ  അവ൯  ചോദിച്ചപ്പോൾ അമ്മമ്മ കുറച്ചു പണം കൊടുത്തു.അപ്പോൾ "കൂട്ടിവച്ചത് മുഴുവ൯  ഇങ്ങെടുക്ക്‌ " എന്ന് ആക്രോശിച്ചു അവ൯  കൈയിൽ  കിട്ടിയ വീട്ടുസാമാഗ്രികൾ എല്ലാം വാരി വലിച്ചിട്ടു അന്വേഷിച്ചു.ഒന്നും  കിട്ടാഞ്ഞപ്പോൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പടിയിറങ്ങിപ്പോയി.

                     പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അവ൯  വന്നത്.അമ്മമ്മക്കു ഉറപ്പായിരുന്നു അവനെ എന്തോ കാലക്കേട്‌ ബാധിച്ചതാണെന്ന്.അല്ലാതെ അവ൯  ഇങ്ങനെ പെരുമാറുകയില്ല ."ശനി ദോഷം വന്നാൽ പിന്നെ ഭഗവാനു പോലും രക്ഷയില്ല .പിന്നെയാണ് ഈ പാവം മനുഷ്യര്‌ .ഒക്കെ ശരിയാകും ." എന്ന് അമ്മമ്മ സ്വയം ആശ്വസിക്കാ൯ ശ്രമിച്ചു.

                    അമ്മമ്മ അവനോടു പറഞ്ഞു."നമുക്ക് ഒന്ന് ശബരിമലക്ക് പോകാം.നീ കുട്ടിയായിരുന്നപ്പോൾ  ഞാ൯ വിചാരിച്ചതാണ്,നീ വള൪ന്നു വലിയ ചെറുക്കനാകുമ്പോ നിന്നെയും കൂട്ടി മല കയറാമെന്ന്.സ്വാമിയോട് പ്രാ൪ത്ഥിച്ചാൽ  മതി നിന്റെ കാലക്കേടൊക്കെ മാറും. "

                    മുരുക൯ പ്രതികരിച്ചതേയില്ല.രണ്ടു ദിവസം കഴിഞ്ഞു അവ൯ അമ്മമ്മയോടു സ്നേഹത്തോടെ പെരുമാറുകയും ശബരിമലക്ക് പോകാമെന്ന് സമ്മതിക്കുകയും ചെയ്തു.അവന്റെ മനം മാറ്റം ആ വൃദ്ധയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മുരുകന്റെ കൂട്ടുകാര്‍ ചേ൪ന്ന് ഒരു ആഘോഷമായ് തന്നെയാണ് അവരെ യാത്രയാക്കിയത്.

                         
                    പിന്നെയെന്താണ് സംഭവിച്ചത് ?
     
                    മലയിൽ നിന്നും അവ൯ തനിച്ചാണ് വന്നത്.നടന്നു തള൪ന്ന അമ്മമ്മയോടു കുറച്ച് നേരം വിശ്രമിച്ചിട്ട് നടക്കാം എന്ന് അവ൯ പറഞ്ഞു.ആളുകൾ നടക്കുന്ന പാതയിൽ നിന്നും കുറച്ചു മാറി അവ൪ ഇരുന്നു.അമ്മമ്മക്കു വെള്ളം വേണമെന്ന് പറഞ്ഞപ്പോഴാണ് മുരുക൯ വെള്ളം തേടി പുറപ്പെട്ടത്‌.വെള്ളവുമായി അവ൯  തിരിച്ചെത്തിയപ്പോൾ അമ്മമ്മ പിടിച്ചു നടന്നിരുന്ന ഊന്നുവടിയും  ഒരു തോ൪ത്തുമുണ്ടും മാത്രം അവിടെ അവശേഷിച്ചിരുന്നു.

                    അവ൯ ആ വടിയും തോ൪ത്തുമുണ്ടും ചേ൪ത്തുപിടിച്ചു കരഞ്ഞു.

           അന്വേഷണങ്ങൾ ഏറെ നടന്നു.പക്ഷെ മൃതശരീരം കണ്ടെത്താനാകാതെ അന്വേഷക൪  മടങ്ങി.ഏതെങ്കിലും ഹിംസ്രജന്തു അക്രമിച്ചതാകാം എന്ന നിഗമനത്തിൽ  അവ൪ എത്തിച്ചേ൪ന്നു.അന്വേഷണം അങ്ങനെ നി൪ത്തിവക്കുകയാനുണ്ടായത് .

                   അന്വേഷണം ഊ൪ജ്ജിതമാക്കുവാനോ അവനു വേണ്ടി പ്രവ൪ത്തിക്കുവാനോ ആരുമുണ്ടായില്ല .ആ സംഭവത്തിനു  ശേഷം മുരുക൯ സദാ ദു:ഖിത൯ ആയിരുന്നു.



                 ദിവസങ്ങൾ കഴിഞ്ഞു.അന്ന് അവ൯ ജോലിക്ക് ചെന്നതേയില്ല .
                സുഹൃത്തുക്കൾ ഇടയ്ക്കു ഓടിയും ഇടയ്ക്കു നടന്നും മുരുകന്റെ വീട് ലക്ഷ്യ മാക്കി നീങ്ങി. 

                 "അവനെന്തു   പറ്റി ?"
                 "ഈയിടെയായി  അവനു ഉറക്കം കുറവായിരുന്നു.എന്തോക്കൊയെ അവനെ അലട്ടിയിരുന്നു".
                 "അതെ ,അവ൯ എപ്പോഴുo പറയാറില്ലേ ആ സ്വപ്നത്തെക്കുറിച്ച് .....അത് അവനെ ബാധിച്ചിരുന്നു."
                 "പക്ഷെ എന്തൊക്കെയായാലും അവ൯ വരാറുള്ളതല്ലേ?"
                 "ഇനി അവന് എന്തെങ്കിലും ........."അവരിലൊരാൾ പറഞ്ഞു നി൪ത്തി.

                 അവ൪ അപ്പോൾ ഓടുകയായിരുന്നു.മുരുകന്റെ വീടെത്തിയപ്പോഴാണ്‌  അവ൪ ഓട്ടം നി൪ത്തിയത്.കതകിന്റെ സാക്ഷ അകത്തു നിന്നും ഇട്ടിരുന്നു.അവ൪ മാറി മാറി വിളിച്ചു.വീടിനു ചുറ്റും നടന്നു കൊണ്ട് വിളിച്ചു.
                  മറുപടി  ഇല്ല . 
                 അവ൪ ജനൽപ്പാളികൾ തുറക്കാ൯ ശ്രമിച്ചു.ഒടുവിൽ  ഒരെണ്ണം വലിയൊരു ശബ്ദത്തോടെ തുരുമ്പിച്ച വിജാഗിരി  ഇളകി നിലം പൊത്തി .ഹൃദയമിടിപ്പോടെ മൂവരും അകത്തേക്ക് നോക്കി.
                 പി൯വാതിൽ തക൪ത്തു അവ൪ അകത്തു കടന്നപോഴേക്കും വൈകിപ്പോയിരുന്നു .ഒരു മുഴം കയറിൽ അവന്റെ ചേതനയറ്റ ശരീരം തൂങ്ങി നിന്നു .

                താഴെ കിടന്നിരുന്ന വെള്ളക്കടലാസ്  നിവ൪ത്തി അവ൪ വായിച്ചു.

                 "അമ്മമ്മയുടെ കാതിൽ   കിടന്നിരുന്ന ഇത്തിരിപ്പോന്ന പൊന്നെടുത്തിട്ടു  ഈ പാപി അമ്മമ്മയെ കൊക്കയിലേക്ക്  തള്ളിയിട്ടു.വേണ്ട ,എനിക്കിനിയീ ജീവിതം .....എന്റെ ജീവിതം ഒരു ദു:സ്വപ്നമായി അവശേഷിക്കട്ടെ.ഞാ൯  മാപ്പ൪ഹിക്കുന്നില്ല."


                                                                    ശുഭം 
               
 
                      


Sunday, 10 February 2013

അനുയാത്ര

                                                             

                    ഗണപതിയമ്പലത്തിനു മുന്നിൽ പന്തലിച്ചു നിൽ ക്കുന്ന ആൽ മരത്തിന്റെ നിഴൽ വള൪ന്നു കുളപ്പടവ് വരെനീണ്ട്‌ ഒരു അമൂ൪ത്തചിത്രമായി മാറിയിരിക്കുന്നു.സമയം സായഹ്നത്തോടടുത്തിട്ടുണ്ട് ."വെറ്റിലേം പൊകലേം "വാങ്ങാനുള്ള പോക്കാണ് വൃദ്ധ .

                  ഒരു ആൾക്കൂട്ടം വരുന്നു. വൃദ്ധ ഓരം ചേ൪ന്ന് നിന്നു .ഒരു മൃതദേഹവും  പേറി  ശ്മശാനത്തിലേക്ക് പോകുകയാണ്  ആളുകൾ .ആ ശരീരത്തെ ,ആത്മാവിനെ ആരും സ്നേഹിച്ചിട്ടില്ലെന്നു തോന്നും കണ്ടാൽ.ഒരിറ്റു കണ്ണുനീര്‍ പോലും ആരിലും കണ്ടില്ല .

                    "ഇന്ന് നീ ,നാളെ ഞാ൯ " എന്ന വൃദ്ധയുടെ മനോഗതം ഉച്ചത്തിലായി .

                  പ്രായാധിക്യം നൽകിയ വിറയലുമായി വൃദ്ധ അവ൪ക്ക് പിന്നിൽ  നടന്നു.  
                  ഒരു വഴിപോക്കന്റെ അന്വേഷണത്വര വിളിച്ചു ചോദിച്ചു"ആരാ മരിച്ചത് "? 

                   " ബാ൪ബ൪ നാരായണ൯കുട്ടി "ആരുടേയോ മറുപടി .
                   ഹൃദയം പെരുമ്പറ കൊട്ടി .മനസ്സ് പിന്നോട്ടു പാഞ്ഞു .സ൪വൈശ്വര്യങ്ങളും നിറഞ്ഞ പ്രശസ്തമായ നായ൪ തറവാട്.അവിടത്തെ ഏക  പെൺ  തരി .ചന്ദനത്തിന്റെ നിറവും സ്വപ്നങ്ങളുറങ്ങുന്ന നക്ഷത്രക്കണ്ണു കളുമുള്ള സുന്ദരി,ജാനകി .നാലാങ്ങളമാരുടെയും പുന്നാരപ്പെങ്ങൾ .

                    അവൾക്കു ചേരുന്ന ഒരു വരനെ കണ്ടെത്തുന്നതിൽ  അവ൪ മത്സരിച്ചു.പക്ഷെ അവൾ എല്ലാ ആലോചനകളും എതി൪ത്തു .അവളുടെ ചെറുത്തു നിൽപ്പിന്റെ കാരണം അന്വേഷിച്ച ആങ്ങളമാ൪ക്കു മുന്നിൽ  നാണുവെന്ന ചെറുപ്പക്കാരനെ പ്രേമിക്കുന്ന വിവരം മറച്ചു വയ്ക്കാ൯  അവൾക്കായില്ല. 

                 "അവളുടെ പ്രേമം,അതും ഒരു ഹീനജാതിക്കാരനുമായി"ആങ്ങളമാ൪ ആക്രോശിച്ചു.ഇഷ്ടമംഗല്യം  നടത്തിയില്ലെങ്കിൽ നിത്യ കന്യകയായിരിക്കുമെന്നു അവൾ മനസ്സിൽ  കുറിച്ചു .അവൾക്കായി കതി൪ മണ്ഡപം  ഒരുങ്ങിയില്ല..അവൾ എന്നും നാണുവിന്റേത്  മാത്രമായിരുന്നു .ഇരുവരും കാത്തിരുന്നു.വ൪ഷങ്ങൾ നീണ്ട കാത്തിരുപ്പ്‌ .
                  പക്ഷേ കാലം ആ൪ക്കുവേണ്ടിയും കാത്തില്ല .........
                  ആൾ ക്കൂട്ടം ദൂരെ ശ്മശാനത്തിനടുത്തെത്തി.അവ൪   മതിൽ ക്കെട്ടിനുള്ളിലേക്ക് കയറുന്നതും നോക്കി വൃദ്ധ നെടുവീ൪പ്പിട്ടു.വിറയാ൪ന്ന ശരീരവുമായി പീടികയിലെത്തിയ   വൃദ്ധ ക്ഷീണിതയായി തിണ്ണയിൽ  ഇരുന്നു.
                   സമയമേറെ കഴിഞ്ഞു പോയി .പീടികയിലെ തിരക്കൊഴിഞ്ഞു തുടങ്ങി.നാരായണ൯ കുട്ടിയുടെ ശരീരം അഗ്നിയേറ്റെടുത്തു കാണും. വൃദ്ധ ചുമരിലേക്കു ചാരിയിരുന്നു.

 ആളൊഴിഞ്ഞപ്പോൾ പീടികക്കാരന്റെ പരിചയം വിളിച്ചു ചോദിച്ചു,"ജാനകിയമ്മേ വെറ്റിലേം പൊകലേം  വേണ്ടേ ?"കാലം വരുത്തിയ മാറ്റങ്ങളുമായി  പീടികത്തിണ്ണയിലിരിക്കുന്ന വൃദ്ധയുടെ  മനസ്സ് ഇപ്പോഴും "നാണു "വെന്ന നാരായണ൯കുട്ടിയെ സ്നേഹിച്ച ആ ജാനകിയുടേതു തന്നെയായിരുന്നു.

 പീടികക്കാരന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.

Tuesday, 5 February 2013

മഴക്കവിതകള്‍

                                        മഴക്കവിത.1

നിദ്രയ്ക്കു ഭംഗമായ് ഒരു തുള്ളി മഴ യെന്മിഴിക്കോണില്‍
ദ്രവിച്ച ഓലച്ചാര്തിലൂടിറ്റു വീഴവെ,
 ഓട്ട വീഴാത്തോരോട്ടു  പാത്രം വച്ചു കീഴെ
പഴകിക്കീറിയ പുതപ്പിനടിയില്‍ "ട " വരച്ചു  ഞാന്‍ കിടന്നു.

                                        മഴക്കവിത.2.

മിഴിനീരൊഴുക്കുന്നു;ദു:ഖം കനത്ത
മഴമേഘങ്ങള്‍ ,ആകാശമേടയില്‍ നിന്ന്
ദാഹജലമായ്‌ ,പ്രണയക്കുളിരായ് മാറുന്നു
സ്നേഹിക്കാം ,നമുക്കീ കണ്ണുനീരിനെ ,ഈ മഴത്തുള്ളിയെ .

                                          മഴക്കവിത.3.

എന്‍ മിഴികളീറനണിഞ്ഞിരിക്കേ
തേന്‍ മഴതോരാതെ പെയ്തൊരീ
കണ്ണുനീരിന്നുപ്പു ചാലിച്ചു
മണ്ണില്‍ കുതിര്‍ത്തോരെന്‍ ദു:ഖങ്ങളും .
                 
                                        മഴക്കവിത.4.

മണ്ണെല്ലാം കിളച്ചു മറിച്ചൂ, കൃഷീവലൻ
തിണ്ണം തടമെടുത്തു, വിതച്ചൂ വിത്തുകൾ
മുളപൊട്ടി എത്തിനോക്കീ പുതുനാമ്പുകൾ
വളമിട്ടു, വെള്ളമൊഴിച്ചു, തല പൊക്കീ തൈകൾ

മണ്ണെല്ലാം വരണ്ടു, ദൃഷ്ടി മേലെയൂന്നീ കർഷകൻ
വിണ്ണിലില്ലാ കാർമേഘമൊന്നു പോലും
മഴ പെയ്തില്ലെങ്കിലീ വർഷം, പെരു-
വഴിയെന്നുള്ള തുറപ്പു തന്നെ!

                                        മഴക്കവിത.5.

സ്റ്റേഡിയത്തിൽ ജനം ആർത്തു വിളിക്കുന്നു
താളത്തിൽ കൊട്ടിക്കേറുന്നു ഹൃദന്തം
ഇവ്വിധം പോയാൽ ജയം അവർക്കെന്നുറപ്പ്
മഴ പെയ്താലൊരു പക്ഷേ, ഡക്ക് വേർത്ത് ലൂയീസ് രക്ഷയേകും

                                      മഴക്കവിത.6.

ഇടക്ക് നിന്നിങ്ങനെ കൊറിക്കല്ലേ നീ
 ഒന്നൊഴിയാതെ വീട്ടിലെത്തിക്കുക വേഗം
മഴക്കാലമിങ്ങ് വന്നണയാറായോമലേ
വരിവരിയായ് അരിമണിയായ് പോകുന്നു
നോക്കൂ, നിൻ സോദരരെല്ലാം.

                                      മഴക്കവിത.7.

   മണിയഞ്ചാകാറായ്
അയ്യോ! വണ്ടിയെടുത്തില്ല
ലിഫ്റ്റ് തരാനിന്ന് സുഹൃത്തുമില്ല
കുടയെടുത്തില്ല, മഴ പെയ്യുമെന്നുറപ്പ്
കണ്ടില്ലേ, മാനത്തുരുണ്ട് കൂടുന്നത്
ഛേ! ഈ മഴ! നശിച്ച മഴ!