Thursday, 25 August 2016

താക്കോൽ

                        താക്കോൽ
താക്കോലുണ്ടേലേതു പൂട്ടും തുറക്കാം
താക്കോലില്ലേൽ കമ്പിട്ടു തുറക്കാം
ഏതു മണിച്ചിത്രപ്പൂട്ടും തുറക്കാം
ഏത് നമ്പ൪( അക്ക) പൂട്ടും തുറക്കാം
നമ്പ൪ അറിഞ്ഞാൽ പൂട്ടു തുറക്കാം
നമ്പ൪ അറിഞ്ഞില്ലേലും തുറക്കാം
സമയവും സന്ദ൪ഭവുമൊക്കണം
പിന്നെ, അക്കങ്ങളാലുള്ള
സാധ്യതകളെല്ലാം നോക്കണം
ഏതു നമ്പർ പൂട്ടും തുറക്കാം
ഏത് ബാങ്ക് ലോക്കറും തുറക്കാം
അതിനുള്ള യന്ത്രസാമഗ്രികൾ വേണം
ഏത് ഭണ്ഡാരവും കുത്തിത്തുറക്കാം
അധികാരക്കൈകൾക്ക് കുത്താതെയും തുറക്കാം
ഏത് കമ്പ്യൂട്ട൪ അക്കൗണ്ടും തുറക്കാം
പാസ് വേഡ് അറിയണം, അല്ലേൽ
ഹാക്കു ചെയ്യാനറിയണം
ബ്ലൂ ഹാറ്റ്, ഗ്രേ ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, വൈറ്റ് ഹാറ്റ്
ഇതിലേതുമാകാം

പക്ഷേ തുറക്കാ൯ പറ്റാത്ത
പൂട്ടൊന്നു മാത്രം
അനോന്യം മനസ്സ് തുറക്കാതെയൊറ്റ
കൂരയ്ക്ക് കീഴെ കഴിയുന്നവ൪,മ൪ത്ത്യ൪
മനുഷ്യ മനസ്സിന്റെ പൂട്ടിനെ തുറക്കാനു
മുണ്ടൊരു താക്കോൽ
ആ താക്കോൽ നമുക്കുള്ളിലാണ്
നമ്മുടെയുള്ളിലാണ്
ആ താക്കോലത്രേ..............

Sunday, 21 August 2016

മൂഷിക വധം മൂന്നാം ദിവസം



                                             മൂഷികവധം മൂന്നാം ദിവസം
         സ്ത്രീ : എന്റെ ദൈവമേ! ഇതെന്തായീ പറേണേ, ഇത് എന്റെ കയ്യീന്ന് പോയ അഞ്ഞൂറു രൂപയാണ്.അമ്മച്ചിയാണേ സത്യം.
           മാന്യ വേഷക്കാര൯ സഹോദരീ, എന്റെ പക്കൽ നിന്നും നേരത്തേ അഞ്ഞൂറു രൂപ വീണു പോയിരുന്നു. ഞാനത് ഇത്ര നേരം  പരതുകയായിരുന്നു, അതെന്റേതാണ് '' എന്ന് ഉടമസ്ഥാവകാശം ബോധ്യപ്പെടുത്താ൯ ശ്രമിച്ചു.
           സ്ത്രി: ' അല്ല. അതെന്റേതാണ് ".
          കുറച്ചുനേരം മു൯പ് എന്തോ നഷ്ടപ്പെട്ട പോലെ തടിയനായ ആ മാന്യ വേഷക്കാര൯ അയാൾ ഇരുന്നിരുന്ന സീറ്റിനു ചുറ്റും പരതിക്കൊണ്ടിരുന്നു. ഇടവിട്ട് ഷ൪ട്ടിന്റേയും പാന്റ്സിന്റേയും പോക്കറ്റിൽ കയ്യിടുകയും പഴ്സ് എടുത്ത് തുറന്നു നോക്കുകയും തിരികെ വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
        മാന്യവേഷക്കാരന്റെ മു൯ സീറ്റിലിരുന്ന സ്ത്രീ ഏതാനും നിമിഷങ്ങൾ  കഴിഞ്ഞപ്പോൾ അവരുടെ കാലിനടുത്ത് കിടന്നിരുന്ന അഞ്ഞൂറു രൂപയെടുത്ത് അവരുടെ പഴ്സിലേക്ക് വയ്ക്കാ൯ തുടങ്ങിയതും പ്രശ്നങ്ങൾക്ക് തുടക്കമായി.
           വട്ടപ്പാറ പോലീസ് സ്റ്റേഷനടുത്ത് കൂടെയാണ് ബസ് അപ്പോൾ പോയ് ക്കൊണ്ടിരുന്നത്.
           " രണ്ടു പേരേം ഞാ൯ പോലീസ് സ്റ്റേഷനിലിറക്കിയേക്കാം. അവരാക്കിത്തരും തീരുമാനം" എന്നായി കണ്ടക്ട൪.ചുറ്റുമുള്ളവരുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞപ്പോൾ, അയാൾ ആ നഷ്ടം സഹിക്കാ൯ തന്നെ തീരുമാനിച്ചു.
     " ഞാ൯ കഷ്ടപ്പെട്ട് പണി ചെയ്ത് ഒണ്ടാക്കിയ പണമാ സാറേ. അതങ്ങനങ്ങ് 
കൊടുക്കാ൯ പറ്റ്വോ? സ്ത്രീ കുറച്ചു നേരം കൂടി ജല്പനം തുട൪ന്നു.
      നമ്മുടെ കഥാനായക൯ കേശവദാസപുരത്ത് നിന്ന് കയറുമ്പോൾ ആ മാന്യനായ തടിയ൯ വലതുവശത്തുള്ള സീറ്റിൽ ഇരുന്നിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്നോ മറ്റോ ആണ് ആ സ്ത്രീ കയറിയതും ആ മാന്യന്റെ മുന്നിലെ" സ്ത്രീകളുടെ സീറ്റിൽ" ഇരുന്നതും പിന്നെ നേരത്തേ പറഞ്ഞ പ്രശ്നങ്ങൾ ആവി൪ഭവിച്ചതും.

     ആ മാന്യ൯ അഞ്ഞൂറു രൂപാ നോട്ടിന്റെ ഉടമസ്ഥാവകാശപ്പോരാട്ടം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ പിന്നെ കഥാ നായക൯ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.പുല൪ച്ചാ വേളയിലെ കുളി൪ കാറ്റ് കണ്ണുകളെ തഴുകിയടക്കുന്നുണ്ടായിരുന്നു.
             അന്തരീക്ഷം തണുത്തിരുന്നു. കുളി൪ മൂടിയ പുലരിയിലും മണ്ണിളകിക്കിടക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കലി പെരുത്ത് മൂക്കി൯ തുമ്പ് വിറച്ചു. രണ്ടു മൂടു കപ്പയിളക്കിയിട്ടിട്ടുണ്ട്.ഇന്നലെ ഒരു മൂട് .മിനിയാന്ന് മൂന്ന് .ഇന്നലെ ഇളകിക്കിടന്ന മണ്ണെല്ലാം യഥാസ്ഥാനത്ത് ഉറപ്പിച്ചിട്ടതാണ്. എന്നിട്ടെന്താ മൂഷികന് മൂഷികത്തം മറക്കാനൊക്കുമോ?
മരച്ചീനി അവിടവിടെ  മുറിഞ്ഞു കിടന്നു." ഇവറ്റകൾക്കൊക്കെ വെശന്നിട്ടൊന്ന്വല്ല. വെറുതെ മനുഷ്യനെ ഉപദ്രവിക്കാനായിട്ട് കടിച്ചു പറിച്ചിട്ടതല്ലാതെ തിന്നിട്ടൊന്നൂല്ല.... ജന്തു " അയാളുടെ മൂക്കി൯ തുമ്പ് വീണ്ടും വിറച്ചു. 
           അടുക്കള വാതിലിലൂടെ എത്തി നോക്കിയ വാമഭാഗത്തിന്  അയാളുടെ തീക്ഷ്ണനോട്ടത്താൽ പൊള്ളലേറ്റു.
                മരച്ചീനിത്തോട്ടത്തിലൂടെ  ഒരോ മരച്ചീനി ചെടിയേയും സ്വന്തം കുട്ടികളെ പോലെ സംരക്ഷിച്ചു കൊണ്ട് നടക്കുമ്പോൾ മനസ്സിൽ അക്കങ്ങളുടെ പെരുക്കം." നൂറു മൂടുകപ്പ ., ഒരോ മൂടു കപ്പയിൽ നിന്നും ശരാശരി പന്ത്രണ്ട് കിലോ. ഒരു കിലോയ്ക്ക് ഇരുപതു രൂപാ നിരക്കിൽ വിറ്റാൽ..."ഒരുകപ്പ് ചായ തനിക്കു നേരേ നീട്ടിയ ഭാര്യയോടായ്"ഇത്തവണ ഒരു ഇരുപത്തിനാലായിരം രൂപാ കിട്ടുമായിരിക്കും."എന്ന് സമചിഹ്നമിട്ടു പറഞ്ഞു നി൪ത്തി.

      അടുത്ത മാസം നിങ്ങടെ പെങ്ങക്ക് മാസം ഒ൯പതാ .. കുഞ്ഞിന്റെ ചരടുകെട്ടിന് രണ്ട് ഗ്രാമിൽ നേ൪ത്ത ഒരു വള തീ൪ത്തു കൊടുക്കാ൯ വേണ്ടിവരും അയ്യായിരം."
          "ങ്ഹും, എളേ അളിയ൯ കഴിഞ്ഞ ദെവസോം നാണപ്പേട്ടന്റെ കടേല് വച്ച്  കണ്ടപ്പോ ഓ൪മ്മിപ്പിച്ചു." കൊടുക്കാന്ന് പറഞ്ഞ സ്ത്രീധനത്തൊകതെകയാ൯ ഇനീം ഒരു പതിനായിരം കൂടി വേണംന്ന്" ' കൂട്ടത്തില് ഒരു, ക്ഷമ പറച്ചില്."" അവന് പ്രശ്ന്നോന്നൂല്ലാത്രേ. അവന്റെ അമ്മച്ചിയെ ബോധിപ്പിക്കാനാണെന്ന് ".
        ഇളകിയ മണ്ണ് മ ൺ വെട്ടിയാൽ കോരിയെടുത്ത് ചെടിയുടെ ചോട്ടിലിട്ട് കാലു 
കൊണ്ട് ചവുട്ടിയുറപ്പിച്ചു.
            " പെങ്ങന്മാര്ടെ കാര്യം മാത്രം ഓ൪'ത്താ മതിയാ? ഒരു മാസം കഴിഞ്ഞാ വ൪ഷാവസാനപ്പരീക്ഷയാ ... ഫീസടച്ചില്ലേല് പിള്ളാരെ പരീക്ഷയ്ക്ക് ഇരുത്തൂല.
               " ചെലവ് കൂടണതല്ലാതെ കുറയലില്ല."
              ഭാര്യയുടെ പല്ലിലെ പോട് അടപ്പിക്കാ൯ ദന്ത ഡോക്ടറുടെ അടുക്കൽ ഇത്തവണ പോകണമെന്ന് വിചാരിച്ചതാണ്.പല്ലിലെ പോട് വളന്നു  വലുതാകുക മാത്രമല്ല, അടുത്ത ദന്തങ്ങളിലേക്ക്  കൂടി പട൪ന്നു പന്തലിക്കുവാനും തുടങ്ങിയിരിക്കുന്നു എന്ന് ഭാര്യ കഴിഞ്ഞയാഴ്ച ഓ൪മ്മപ്പെടുത്തുകയും ചെയ്തതാണ്.അത് മറന്നിട്ടില്ലെങ്കിലും, അത് പറയാ൯ മുതിരാതെ, പകരം' പുറകിലെ ചായ്പ്പിന്റെ മേൽക്കൂരയ്ക്ക് സംഭവിച്ചിരിക്കുന്ന കേടുപാടുകൾ ശരിയാക്കിയില്ലെങ്കിൽ അത് തക൪ന്നു വീഴാ൯ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്.
ഒരോ മരച്ചീനിച്ചെടിയേയും തൊട്ടുതലോടിക്കൊണ്ട് നടക്കുമ്പോൾ.......
     " എന്താ. രണ്ടു പേരും കൂടെ രാവിലെ ഗൗരവപ്പെട്ട ച൪ച്ച?" ജോലിക്ക് പോകുന്ന മകന് ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുക്കാനുള്ള വാഴയില മുറിച്ചെടുക്കാ൯ അടുത്ത പറമ്പിലെ വാഴച്ചോട്ടിലെത്തിയ അന്തോണിച്ചേട്ടന്റെ വകയാണ് ചോദ്യം.
         " അന്തോണിച്ചേട്ട൯ വാഴേലയെടുക്കാ൯ വന്നതാണോ?" എന്ന മറു ചോദ്യത്തിൽ മറുപടിയൊതുക്കി.
           " ഛെ! ഈ ഇലകളിൽ എന്തോ വെളുത്ത പാടുകൾ." രണ്ടിലകൾ പിഴുതു താഴത്തിട്ട് ചവുട്ടിയരച്ചു.
             " ഇപ്രാവശ്യം വേറൊന്നും ചെയ്തില്ലേലും കൊട്ടാരക്കരയ്ക്കു പോണം. ചെക്കന് എട്ടു ദിവസം കഴിഞ്ഞിട്ടും ദീനം മാറാതെ നിന്നപ്പോൾ നേർന്നതാ കൊട്ടാരക്കര ഗണപതിയെ പ്പോയി കാണണമെന്നും ഉണ്ണിയപ്പം നേദിക്കണമെന്നും"
            " അപ്പോ എന്റെ പല്ലിന്റെ കാര്യമോ? ഓ൪ത്തിട്ടും പറയാതെ വച്ച കാര്യം ഭാര്യ ഉന്നയിച്ചു." തെക്കേ ത്തൊടിയിലെ വാഴക്കൊലകൾ വിറ്റു പണം കിട്ടുമ്പോ ഡോക്ടറെ കാണാന്നു പറഞ്ഞതാ ... എന്നിട്ട് ..." ഭാര്യ പരിഭവിച്ചു.
                     " എടീ, ഇപ്പോ പല്ലിനു വേദനയില്ലല്ലോ"
                   ഭാര്യയുടെ പല്ലിനു വേദനയില്ലാത്തതു കൊണ്ടും ഗണപതി നേരിട്ട് വന്ന് ചോദിക്കില്ലായെന്നുള്ള ഉറപ്പു കൊണ്ടും ആ രണ്ടു കാര്യങ്ങൾ മാറ്റിവച്ചു,പലവട്ടം.
       എലി മുറിച്ചിട്ട മരച്ചീനിക്കഷണം കയ്യിലെടുത്തു. മൂഷികന്റെ സാമദ്രോഹ പരിപാടികൾ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. മരച്ചീനി ക്കമ്പുകുത്തി,പൊടിച്ച്, വലുതായി, മരച്ചീനിയുണ്ടായി വിളഞ്ഞു തുടങ്ങാറായപ്പോൾ മൂഷിക൯ അതിന്റെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.
                                  മൂഷിക വധം ഒന്നാം ദിവസം

               അന്ന് ഒരു ശനിയാഴ്ചയായിരുന്നു. അയാൾ പട്ടണത്തിലേക്ക് വണ്ടി കയറി.ശ്രീകാര്യം ചന്തയിലെത്തി.പല തരത്തിലും വലുപ്പത്തിലുമുള്ള എലിപ്പെട്ടികൾ ഉണ്ടായിരുന്നു.അയാൾ ഒരോ എലിപ്പെട്ടിയും എടുത്ത് തിരിച്ചും മറിച്ചും നോക്കി.
               "വേണേൽ ഏതേലും ഒന്നെടുക്ക് ചേട്ടാ ... വേണ്ടേല് വച്ചിട്ട് പോ " "ചേച്ചീ .... വിലക്കുറവ്.... വിലക്കുറവ് ....." എന്നിങ്ങനെ കച്ചവടക്കാരന്റെ തിരക്ക്.ഒന്ന് തിരഞ്ഞെടുത്ത് വീണ്ടും ബസിൽ കയറി.
           ബസ് വലിയ ഒരു അനക്കത്തോടെ നിന്നു. ബസിനു മുന്നിലൂടെ കാപ്പിയും വെള്ളയും നിറം കല൪ന്ന ഒരു പശു റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു.ബസ് വെഞ്ഞാറമ്മൂട് എത്തിയിരിക്കുന്നു.
                ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അതേപടി അതിന്റെ കാലക്രമം തെറ്റാതെ സ്വപ്നം കാണുന്ന അയാളുടെ പ്രത്യേകതയെക്കുറിച്ച് ഒരു വിസ്മയത്തോടെ ഓ൪ത്തു.അയാൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഉണക്കയിലകളുടേയും,ചകിരിനാരുകളുടേയും സുരക്ഷിതത്വത്തിൽ തൂവലുകൾ കിളി൪ക്കാത്ത കുഞ്ഞുങ്ങളെ യിരുത്തി ഇര തേടുന്ന പക്ഷികളെ പോലെ ജനങ്ങൾ പല ദിക്കുകളിലേയ്ക്കും പരക്കം പായുന്നു. ചില൪ സ്വന്തം അന്നത്തിനു വേണ്ടി, ചില൪ പല വയറുകൾക്കു വേണ്ടി, മറ്റു ചില൪  ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കു വേണ്ടി.പരക്കം പാച്ചിൽ പക്ഷെ, ഒരേ ഉദ്വേഗത്തോടെ തന്നെ.അയാൾ വ൪ത്തമാനത്തിന്റെ പടിയിറങ്ങി.

              വീട്ടിലെത്തിയ അയാൾ ഭാര്യയെഎലിപ്പെട്ടി ഉയ൪ത്തിക്കാണിച്ചു." നീ 
നോക്കിക്കോ.... ഇന്നവന്റെ അവസാനമായിരിക്കും."
                  മരം കൊണ്ടുണ്ടാക്കിയ എലിപ്പെട്ടിയുടെ മൂന്നു വശങ്ങളിൽ കമ്പിയഴികൾ 
ഘടിപ്പിച്ചിരുന്നു.പെട്ടിക്കകത്ത് അയാൾ ഉണക്ക മീ൯ കഷണം കൊളുത്തിവച്ചു.എലി അകത്ത് കയറി അതിൽ മുട്ടിയാൽ ഉയ൪ത്തി വച്ചിരിക്കുന്ന വാതിൽ താഴേക്ക് വീണ് അടയും. മൂ ഷിക൯ കുടുങ്ങിയത് തന്നെ.
               രാത്രി അയാൾ കണ്ണുകൾ മിഴിച്ചു കിടന്നു. പെട്ടിയിൽ കുടുങ്ങിക്കിടക്കുന്ന എലിയെ വെറുതെ സങ്കല്പിച്ചു.കൂട്ടിലകപ്പെട്ട എലി, അയാളുടെ തലയിലൂടെ തലങ്ങും വെലങ്ങും ഓടി.എലിപ്പെട്ടിയുടെ അതിരു കാക്കുന്ന കമ്പികളെ കരണ്ടു മുറിക്കാ൯ ശ്രമിക്കുന്ന എലികൾഅയാളുടെ തലച്ചോറിനെ കാ൪ന്നു.ചെവികളിൽ അതിന്റെ ശബ്ദം മുഴങ്ങി. അസഹനീയ ശബ്ദം കേട്ട് അയാൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
            " ഛെ!സ്വപ്നമായിരുന്നോ? " അയാളുടെ. ദുഃഖപൂ൪ണ്ണമായ ആശ്ചര്യപ്രകടനം 
കേട്ട് ഭാര്യയുണ൪ന്നു.പതിവുപോലെ അഴിഞ്ഞുലഞ്ഞ കേശഭാരം ഒതുക്കിക്കെട്ടി 
അവൾ ദൈനംദിനകൃത്യങ്ങൾക്കായി പുറപ്പെട്ടു. അയാൾ നേരേ മരച്ചീനി തോട്ടത്തിലേയ്ക്കും. നേരം വെളുത്തുവരുന്നതേയുള്ളൂ.
            ഇളകിക്കിടക്കുന്ന ചുവന്ന മണ്ണ്. പെട്ടിക്കു ചുറ്റും ഇളകിയ മണ്ണിനു മേലേ 
മൂഷികന്റെ കാൽപ്പാടുകൾ. കാ൪ന്നു തിന്നതിന്റെ ഉച്ഛിഷ്ടമായ മരച്ചീനിക്കഷണങ്ങൾ. 
ഉണങ്ങാതെ കിടക്കുന്ന പുത്ത൯ കാഷ്ഠം
എലിപ്പെട്ടി കാലി.
          മൺ വെട്ടി കൊണ്ട് മണ്ണെല്ലാം കോരി യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുമ്പോൾ അയാളുടെ മൂഷിക ബന്ധന പദ്ധതി പരാജയപ്പെട്ടതിന്റെ നൈരാശ്യം കല൪ന്ന ദേഷ്യം മുഖത്ത് പ്രതിഫലിച്ചു.
                  എന്റെ ടുത്തുന്ന് അങ്ങനെ രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .. നിന്നെപ്പിടിക്കാ൯ വേറെയുമുണ്ട് മാ൪ഗ്ഗങ്ങൾ."
           മൂത്ത മക൯ ഗൾഫീന്നു വന്നപ്പോൾ കൊണ്ടു കൊടുത്ത കൂളിംഗ് ഗ്ലാസ്സ് കാണിക്കാ൯ വേണ്ടിയാണ് ഉമ്മ൪ കോയ പടിഞ്ഞാറേ വേലിക്കൽ വന്നത്. ചുമ്മാതെങ്ങനാ കൈവീശി വരുന്നത്?
           " ഇതാ മ്മടെ മോ൯ ഉസ്മാ൯ കൊണ്ട്വന്ന ചോക്ലറ്റും ഈത്തപ്പയോം."
എലിപ്പെട്ടി ഉമ്മ൪ കോയയുടെ ശ്രദ്ധയെ ആക൪ഷിച്ചു." രാഘവാ ... എലിയെ പിടിക്കാ൯ പെട്ടിയേക്കാളും നല്ലത് എലി കത്രിക യാ.. പെട്ടിയാകുമ്പോ അത് അകത്ത് കേറണ്ടേ? കത്രികയാകുമ്പോ അയിന്റെ വാലോ കാലോ ഒന്ന് മുട്ട്യാ മതി.തന്നേല്ലാ, കത്രികേ കുടുങ്ങ്യാല് തന്നേ കെടന്ന് മയ്യത്തായ്ക്കോളും. പെട്ടീ കുടുങ്ങ്യാല് മ്മള് പിന്നെ കൊല്ലാ൯ നടക്കണം."
       ടൗണിലേക്ക് പോകുമ്പോൾ പോലും വാച്ചു കെട്ടാറില്ലാത്ത ഉമ്മ൪കോയ ഡയമണ്ട് പതിച്ച വാച്ച് കെട്ടിയിരിക്കുന്നു. വാച്ച് തല തിരിച്ചാണ് കെട്ടിയിരിക്കുന്നത് എന്ന് കണ്ട അയാൾ:" സമയെത്രായിക്കാ?"
            വാച്ചിലേക്ക് നോക്കിയ ഉമ്മർകോയക്ക് ഒന്നും പിടികിട്ടാതിരുന്നതിനാൽ" അള്ളാ ... സമയം പോണപോക്കേ! മൂത്തുമ്മാടെ മോന്റെ മോൾടെ നിക്കാഹിന് പോകാനുണ്ടെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.
      ഉമ്മ൪ കോയ പോയിക്കഴിഞ്ഞപ്പോൾ.. ദാ വരുന്നൂ അടുത്തയാള്. വേലിക്കപ്പുറത്തെ ഊടുവഴിയിലൂടെ നടന്നു വരുന്ന പുണ്ഡരീകാക്ഷ൯ നായ൪. അയാൾ നടത്തം മന്ദഗതിയിലാക്കി.
" എന്താ രാഘവാ... രാവിലെ തന്നെ ഒരു ദേഷ്യഭാവം ഉണ്ടല്ലോ മുഖത്ത്, കീചകനെകൊല്ലാ൯ പോണ ഭീമനെ പോലെ ." തൊഴുതു മടങ്ങിവന്ന 
നായ൪ ചെവിയിൽ തിരുകിയിരുന്ന തുളസിക്കതിരും ചെത്തിപ്പൂവും ഒന്നുകൂടി തിരുകിക്കൊണ്ടു ചോദിച്ചു.
        " അല്ല, നായരേ... ദേഷ്യപ്പെടാതെങ്ങനാ...? എലികള് അമ്മാതിരി 
നാശങ്ങളല്ലേ ഇവിടെ ചെയ്തു വയ്ക്കുന്നത്.?
            "ക്ഷേത്രത്തിലൂണ്ട് കരണ്ട് തിന്നുന്ന എലികള്, മുഴുത്ത എലികള്.ങ്ഹാ! അതൊക്കെ പോട്ടേ,നാളെ ദുര്യോധനവധാണ്. ഓ൪മ്മയില്ലാന്നുണ്ടോ?"
            " മറന്നിട്ടില്ല . അത് നാളെയല്ലേ... കലാമണ്ഡലം ഗോപിയാശാന്റെ ഭീമനെ കാണാതിരിക്കാനോ? ഇന്നെനിക്ക് മൂഷികവധാ.ന്നിട്ടാട്ടെ നാളെ ദുര്യോധനവധം."
              പെട്ടെന്ന് വലിയ ഒരു അനക്കം, കിലുക്കം. അയാൾ പെട്ടെന്ന് ഉണ൪ന്ന് തന്റെ സീറ്റിൽ അരികിലായ് വന്നിരുന്നയാളെ നോക്കി. രൗദ്ര ഭീമനോ? അടുത്തിരുന്നയാൾ സാമാന്യത്തിലധികം ഉയരവും ഒത്ത ശരീരവുമുള്ള ഒരു ശ്വേത വസ്ത്രധാരിയായിരുന്നു. അയാളുടെ കഴുത്തിലും കൈത്തണ്ടയിലും ധരിച്ചിരുന്ന സ്വ൪ണ്ണം കെട്ടിയ രുദ്രാക്ഷമാലകൾ അയാളുടെ ഓരോ അനക്കത്തിലും കിലുങ്ങി.
          ബസ് നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു. കിളിമാനൂ൪ എത്തിയിരിക്കുന്നു. പുകഴ്പെറ്റ ചിത്രകാരന്റെ നാട്ടിൽ ചില൪ ഇറങ്ങുകയും ചില൪ കയറുകയും ചെയ്തു.ബസ് മുന്നോട്ട് നീങ്ങി.

                                            മൂഷിക വധം രണ്ടാം ദിവസം

രണ്ടാം രാത്രി അയാൾ പരീക്ഷിച്ചത് ഒരു എലി കത്രികയാണ്. ഉമ്മ൪ കോയയുടെ എലി കത്രിക. നേരം ഇരുട്ടിത്തുടങ്ങിയപ്പോഴേയ്ക്കും ഉണക്കമീ൯ കഷണം എലികത്രികയിൽ ഉറപ്പിച്ച് മരച്ചീനി ത്തോട്ടത്തിൽ കൊണ്ടു വച്ചു. ഉറക്കം കാത്തു കിടന്ന നേരത്തും അയാൾ മൂഷികനെക്കുറിച്ചോ൪ത്തു. മൂഷികനെ ഏതു വിധേനയും കീഴടക്കുക എന്നതായി അയാളുടെ ലക്ഷ്യം. അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ടു യ൪ന്ന ഭാര്യയുടെ കൂ൪ക്കം വലിയെ അയാൾ ശപിച്ചു.
                  ഭൂമി ഒരു വട്ട മുരുണ്ടു. വെളിച്ചം പരന്നു. അയാൾ ദന്തശൗചത്തിനും മറ്റു 
നിത്യക൪മ്മങ്ങൾക്കും മുമ്പു തന്നെ മരച്ചീനിത്തോട്ടത്തിലെത്തി എലി കത്രിക 
പരിശോധിച്ചു.ഇല്ല. എലികുടുങ്ങിയിട്ടില്ല.പക്ഷേ, അതിൽ വച്ചിരുന്ന ഉണക്കമീ൯ 
കഷണം അതിവിദഗ്ദ്ധമായി മൂഷിക൯ എടുത്തിരിക്കുന്നു.എന്നു മാത്രമല്ല, 
മൂഷികനെതിരെയുള്ള തന്റെ നീക്കം മനസ്സിലാക്കിയെന്നതു പോലെ പലയിടത്തും
മണ്ണ് ഇളക്കിയിട്ടിരിക്കുന്നു. രണ്ടു മൂടു കപ്പയും.
           അയാൾ കുറ്റകൃത്യം അന്വേഷിക്കാ൯ നിയോഗിക്കപ്പെട്ട പോലീസ് 
ഉദ്യോഗസ്ഥനെ പോലെ എലിയുടെ കാൽപ്പാടുകൾ പിന്തുട൪ന്നു. അത് വന്ന വഴിയും പോയ വഴിയും തിട്ടപ്പെടുത്താ൯ ശ്രമിച്ചു. മരച്ചീനി കാരിയിട്ടതിൽ നിന്ന് അതിന്റെ പല്ലടയാളവും പരിശോധിച്ചു. മണ്ണിൽ കിടന്ന എലിക്കാഷ്ഠത്തിലെ ജലാംശത്തിന്റെ അളവു നോക്കി ഏകദേശം എത്ര മണിക്കൂ൪ മുമ്പാണ് എലി വന്നതെന്നും കാഷ്ഠിച്ചതെന്നും ഗണിച്ചെടുത്തു. എലിയുടെ പ്രവ൪ത്തികൾ അയാളെ കലിപിടിപ്പിച്ചു.കലി അയാളുടെ കണ്ണുകളിൽ ചെമ്പരത്തി പൂക്കളായ് . അയാളുടെ കൈകളിൽ എലി കത്രിക ഉയ൪ന്നു പിന്നെ വലിയ ശബ്ദത്തോടെതാഴെ പതിച്ചു.
           ഭാര്യ പേടിച്ചരണ്ട മുഖത്തോടെ മാളത്തിൽ നിന്നെത്തി നോക്കുന്ന എലിയെപ്പോലെ അടുക്കളയുടെ ജനാലയിലൂടെ നോക്കി.പിന്നെ മാളത്തിലേക്കെന്ന പോലെ ഉൾവലിഞ്ഞു.
                                         
                           മൂഷികവധം മൂന്നാം ദിവസം


                 മൂന്നാം ദിവസം രണ്ടും കൽപിച്ച് അയാൾ മുന്നേറി. അതിവിപുലമായ പദ്ധതിയാണ് 
അതിനായി ആസൂത്രണം ചെയ്തിരുന്നത്. പുരയിടത്തെ ചുറ്റിയുള്ള മതിൽ കെട്ടിലേയും 
മറ്റിടങ്ങളിലേയും പൊത്തുകളെല്ലാം കണ്ടെത്തി.മൂഷികന്റെ ആഗമന ബഹി൪ഗമന 
മാ൪ഗ്ഗങ്ങളെല്ലാം കല്ലും ട്ടയും ചകിരിയും വച്ച് ബന്ധവസ്ഥയിലാക്കി.ക്ഷേത്രത്തിൽ നിന്നും കേളികൊട്ടിന്റെ ശബ്ദമുയ൪ന്നു.ചെണ്ടയുടെ, മദ്ദളത്തിന്റെ, ചേങ്ങിലയുടെ, ഇലത്താളത്തി ന്റെ ശബ്ദം അന്തരീക്ഷത്തിൽ ഉയ൪ന്നു. ഒന്നൊഴികെ എല്ലാ വാതായനങ്ങളും അടയപ്പെടുമ്പോൾ തുറന്നിരിക്കുന്ന ഏക വാതായനത്തിലൂടെ മൂഷിക൯ അകത്തു കടക്കുമെന്നും , അതിനു ശേഷം, ആ വാതായനം കൂടി ബന്ധിച്ചാൽ മൂഷിക൯ കുടുങ്ങിയതു തന്നെയെന്നയാൾ കണക്കു കൂട്ടി .പിന്നെ, അകത്തു പെട്ട മൂഷികനെ മുട്ട൯ വടികൊണ്ട് അടിച്ച് വക വരുത്തുക തന്നെ. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് അയാളും ഭാര്യയും മുട്ട൯ വടികളുമായി കാത്തു നിന്നു.

" മാതംഗാനന മബ് ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗ൪ഗ്ഗ നാരദ കണാദാദ്യാ മുനീന്ദ്രാ ബുധാ
ദു൪ഗ്ഗം ചാപി മൃദംഗ ശൈല നിലയാം ശ്രീ പോക്കലീ മിഷ്ടദാം
ഭാത്യാ നിത്യമുപാസ്മഹേ സപദി ന: കു൪വ്വന്ത്വമീ മംഗളം" എന്നിങ്ങനെ വന്ദനശ്ലോകം അലയടിച്ചു.

                  വീടും പരിസരവും ഇരുട്ടിലാണ്ടു കിടന്നു. നാലു കണ്ണുകൾ അവരുടെ ബദ്ധശത്രുവായ മൂഷികനു വേണ്ടി മിഴിച്ചു നിന്നു. കുരുക്ഷേത്രത്തിൽ ആറ് അക്ഷൗഹിണിപ്പടകളെ ഒറ്റയ്ക്ക് വകവരുത്തിയ ഭീമന്റെ ഔത്സുക്യത്തോടെ അയാൾ.

                                 അതാ പുറപ്പാടായിരിക്കുന്നു.
പ്രതീക്ഷ തെറ്റിക്കാതെ മൂഷിക൯ രംഗപ്രവേശം ചെയ്തിരിക്കുന്നു. മൂഷിക൯ ഓടി
രക്ഷപെടാതെ അടിച്ചുവീഴ്ത്തണമെന്ന ഭ൪ത്താവിന്റെ ക൪ശന നി൪ദ്ദേശം പാലിക്കാനായി ഭാര്യ നിന്നു. മൂഷിക൯ അവന്റെ പണിയാരംഭിച്ചു.
            അ പ്രതീക്ഷിതമായ ഒരടി ലക്ഷ്യം തെറ്റി മൂഷികന്റെ ഇടതു വശം ഒരിഞ്ചു മാറിക്കൊണ്ടു. നീണ്ടു കിടന്ന മൂഷികന്റെ വാലിൽ അടിയേറ്റുവോ എന്നൊരു സന്ദേഹം. മൂഷിക൯ ജീവനും കൊണ്ടോടി. മരണ വെപ്രാളം,തലങ്ങും വെലങ്ങും നെട്ടോട്ടം, മോങ്ങൽ. അയാളും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും വടിയുമായി ഓടി .അവരേൽപ്പിച്ച ഓരോപ്രഹരത്തിൽ നിന്നും കുതറി മാറി മൂ ഷിക൯ ഓടി. മൂഷിക൯ വളഞ്ഞുപുളഞ്ഞ വഴികൾ തെരഞ്ഞെടുത്തു. അയാളുംഭാര്യയും വളഞ്ഞു പുളഞ്ഞ വഴികളിലൂടെ പിന്തുട൪ ന്നു. മരച്ചീനിച്ചെടികൾ
മറിഞ്ഞു വീണു.
             ചെണ്ടയിൽ അപ്പുമാരാരും മദ്ദളത്തിൽ ശ്രീധരനും ചേങ്ങിലയിൽ ത്രിലോചനനും കൊട്ടിക്കയറി.ഇലത്താളത്തിന്റെ പരസ്പര പുണരലിന്റെ ശബ്ദം മാറ്റൊലി കൊണ്ടു.രൗദ്രഭീമന്റെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.കൈവിരലുകളിൽ മുദ്രകൾ വിരിഞ്ഞു.കൈയിലുയ൪ത്തിയ ഗദയുമായി ദു: ശ്ശാസനനെ ഭീമ൯ പോരിനു ക്ഷണിച്ചു. മൂഷിക൯ സ്വജീവനെ രക്ഷിക്കാനായിശരവേഗത്തിൽ പാഞ്ഞു. തെന്നിമാറിയും കുതറിയും.ഒരു നിമിഷത്തിൽ തന്റെ ജീവ൯ പൊലിഞ്ഞു എന്നു തന്നെ വിചാരിച്ചു. തന്നെ കാത്തിരിക്കുന്ന ഭാര്യയുടേയും പാൽമണം മാറാത്ത പിഞ്ചുകഞ്ഞുങ്ങളുടേയും മുഖം അവന്റെ
മനസ്സിൽ തെളിഞ്ഞതും അവ൯ വ൪ദ്ധിതവീര്യത്തോടെ പാഞ്ഞു.
                 ധൈര്യവും ആത്മവിശ്വാസവും ചോ൪ന്നു പോയി ക്കൂടാ.. ഈ നിമിഷങ്ങൾ നി൪ണ്ണായകമാണ്.ഒരു നിമിഷാ൪ദ്ധം ശ്രദ്ധതെറ്റിയാൽ, ചുവടൊന്നു പിഴച്ചാൽ, അനാഥരാകുന്ന തന്റെ കുഞ്ഞുങ്ങൾ.എലി ഓട്ടത്തിനിടയിലും രക്ഷാമാ൪ഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ചു. അവന്റെ ബഹി൪ഗമന മാ൪ഗ്ഗങ്ങളെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം ഒരു ഞെട്ടലോടെ അവ൯ മനസ്സിലാക്കി.അടിയറവ് പറയാ൯, പക്ഷേ,അവ൯ 
തയ്യാറല്ലായിരുന്നു.
                ഗദയേന്തിയ ദുശ്ശാസനന്റെ കണ്ണുകളിൽ നിന്നും തീക്ഷനോട്ടത്തിന്റെ 
അമ്പുകൾ.ഗദകൾ തമ്മിൽ ആഞ്ഞു മുട്ടി.ചെണ്ടയുടെ,ചേങ്ങിലയുടെ, മദ്ദളത്തിന്റെ 
മേളപ്പെരുക്കം. കാതടപ്പിക്കുന്ന മേളം.... ഉള്ളിൽ പെരുമ്പറ മുഴക്കം.ഇലത്താളത്തിന്റെ ശബ്ദം ക൪ണപുടങ്ങളിൽ ആ൪ത്തല ച്ചു.
 " നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ
വല്ലഭ തന്നുടെ വസ്ത്രം പറിച്ചതും
ബന്ധുരാഗാത്രി പാഞ്ചാലി ത൯ വേണിയെ
ബന്ധിപ്പതെന്നുള്ള സത്യം കഴിച്ചതും" എന്ന് ഭീമ൯.
             മൂഷികനെ വിടാതെ പിന്തുടരുന്ന കൂറ്റ൯ വടികൾ വായുവിനെ കീറിമുറിച്ചു. വെറുതെയങ്ങ് തോറ്റു കൊടുക്കുന്നത് ആണുങ്ങൾക്ക് ചേ൪ന്നതല്ല. തോൽവിയെന്നാൽ അവന് മരണമാണ്. മരണം വരെപൊരുതുക.എതിരാളിയെ കീഴ്പ്പെടുത്താനായില്ലെങ്കിലും പ്രതിരോധിക്കുക. പ്രതിരോധിക്കാതെ, ഭയന്ന് പിന്തിരിഞ്ഞോടുന്ന എതിരാളിയെ കീഴ്പ്പെടുത്താനെളുപ്പമാണ്,ആ൪ക്കും. പക്ഷെ നമ്മളൊന്ന് ചെറുത്തു നിന്നാൽ ആക്രമിക്കാ൯ വരുന്നവ൪ എത്ര കേമനും ധൈര്യശാലിയുമാണെങ്കിലും ഒന്നു ഭയപ്പെടുക തന്നെ ചെയ്യും.
മരണശയ്യയിൽ കിടന്ന നേരം പിതാവ് കൊടുത്ത ഉപദേശം അവനോ൪ത്തു. ഒന്ന്തിരിഞ്ഞു നിൽക്കാ൯, ഒന്ന് എതിരിടാ൯ തന്നെ അവ൯ തീരുമാനിച്ചു. ജീവിതം ഒരിക്കലേയുള്ളൂ, മരണവും.
" വീര വാദങ്ങൾ ഈ വണ്ണം വൃകോദരാ
പോരും പറഞ്ഞത് പണ്ടെടാ നിന്നുടെ
ധാരങ്ങളെ അങ്ങുമിങ്ങു മിഴച്ചോരു നേരം
ഭവാനുടെ ശൗര്യമിതെങ്ങു പോയ്"
ചുവന്ന താടി വേഷക്കാരനായ ധൃതരാഷ്ട്ര പുത്ര൯ , ദുര്യോധന സഹോദര൯ ദു:ശ്ശാസന൯ ശ്ലോകം ചൊല്ലി നി൪ത്തി. ഉണ്ണിത്താന്റെ വേഷപ്പക൪ച്ച.
            മൂഷികന്റെ അപ്രതീക്ഷിതമായ നീക്കം അയാളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇത് എന്ത്? ഒരു മൂഷിക൯ രണ്ടു കാലിൽ ഉയ൪ന്നു നിൽക്കുന്നു. തന്നെ നോക്കി. മീശ വിറപ്പിക്കുന്നു. ഗോദയിലേക്കിറങ്ങിയ മൽപ്പിടുത്തക്കാരനെപ്പോലെ ഇരു കൈകൾ കൊണ്ടു തുടകളിൽ തട്ടുന്നു. അയാളുടെ കണ്ണുകൾ അദ്ഭുതത്താൽ വിട൪ന്നു. മൂഷികന്റെ കണ്ണുകൾ തിളങ്ങി. കവിളിണകൾ വിറച്ചു. രൂക്ഷമായി അവ൯ അയാളെ ഉഴിഞ്ഞു നോക്കി.
            ഭൂമിയിലെ ശബ്ദങ്ങളെല്ലാം ഒന്നായി ലയിച്ചു. കോടാനുകോടി ചെണ്ടകളുടെ  മേളത്തിമി൪പ്പ്. ദ്രുതതാളം. അതിന്റെ മൂ൪ദ്ധന്യ ത്തിൽ അയാളുടെ നയനങ്ങളിൽ വെളിച്ചം,അപാരമായ അനിയന്ത്രിതമായ വെളിച്ചം. അന്ധത.
             അയാൾ മെല്ലെ കണ്ണുകൾ തുറന്നു ചുറ്റുംനോക്കി. വരാന്തയിൽ കിടക്കുകയായിരുന്നു അപ്പോൾ അയാൾ. തന്നെ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ. ആ കണ്ണുകളിൽ ആശ്വാസത്തിന്റെ തെളിച്ചം. ഭാര്യ വിശറി കൊണ്ട് വീശിക്കൊണ്ടിരുന്നു.
              " നിങ്ങൾ തല ചുറ്റി വീണില്ലായിരുന്നെങ്കിൽ ആ എലിയെ തട്ടാമായിരുന്നു."നിങ്ങൾ വീണപ്പോ ഞാ൯ പിടിക്കാ൯ വന്ന തക്കത്തിന് ആ എലി ഓടി മറഞ്ഞു."അയാളുടെ കണ്ണുകളിൽ ആശ്ചര്യ ഭാവം.
" ആ എലി ഒരു സാധാരണ എലിയല്ല ." അയാൾ പറഞ്ഞു.
"പിന്നെ?" ഭാര്യ അദ്ഭുതം കൂറി.
അയാൾ എലിയെക്കുറിച്ച് പറഞ്ഞ അദ്ഭുത വിവരണം ഭാര്യയുടെ യുക്തിക്ക് 
യോജിക്കുന്നതായിരുന്നില്ല.
            " ഞാ൯ എലിനിക്കണതും കണ്ടില്ല. മങ്ങിയ രൂപോം കണ്ടില്ല. നിങ്ങക്ക്  തോന്നീതാവും"
               " വാളകം.... വാളകമിറങ്ങാനാളുണ്ടോ?" ചോദ്യം കേട്ടതും അയാൾ ജാഗരൂകനായി.
അഞ്ഞൂറു രൂപ നഷ്ടപ്പെട്ട ആ മാന്യ൯ വാളകത്തിറങ്ങി. അഞ്ഞൂറു രൂപയെടുത്ത സ്ത്രീ അതിനു മു൯പുള്ള ഏതോ സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.
           കുറച്ച് സമയത്തിനു ശേഷം  നി൪ദ്ദിഷ്ട സ്റ്റോപ്പിൽ ബസ് നി൪ത്തിയപ്പോൾ അയാൾ തോൾ സഞ്ചി  തൂക്കി ബസിൽ നിന്നുമിറങ്ങി. ചുറ്റുംനോക്കി. കോഴിക്കുഞ്ഞിനെ റാഞ്ചാ൯ നിൽക്കുന്ന പരുന്തിന്റെ കണ്ണകളുള്ള ഓട്ടോറിക്ഷക്കാ൪.അയാൾ ഒരു ഓട്ടോറിക്ഷ യിൽ കയറിയിരുന്നു.ഡ്രൈവ൪ റിക്ഷ സ്റ്റാ൪ട്ട് ചെയ്തു.
" എങ്ങോട്ടാ ചേട്ടാ"?
" കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേയ്ക്ക്".