Thursday, 11 February 2016

കള്ളൻ






                 കിടപ്പുമുറിയിൽ വേണ്ടതിലധികം പ്രകാശമുണ്ടായിരുന്നത് അയാളെ     അലോസരപ്പെടുത്തി.തെളിഞ്ഞു നിന്ന സീറോ ബൾബിന്റെ വെളിച്ചവും ചാർജ്ജു ചെയ്യാൻ വച്ച മൊബൈൽ ഫോണിന്റെ വെളിച്ചവും കൂടിച്ചേർന്ന് കിടപ്പുമുറിയുടെ രഹസ്യ സ്വഭാവത്തെ ഹനിക്കുന്നതായി അയാൾക്കു തോന്നി.

                 കിടപ്പുമുറിയിലെ ഡ്രസ്സിംഗ് ഏര്യയിലെ കർട്ടന് പിന്നിൽ അയാൾ നിന്നു. താഴ്ത്തിയിട്ട കൊതുകുവലയ്ക്കുള്ളിൽ മെത്തയിൽ സാറ്റിൻതുണി കൊണ്ടു  വെളുത്ത നൈറ്റി ധരിച്ച സ്ത്രീ ഉറങ്ങിക്കിടന്നു. അരണ്ട വെളിച്ചത്തിൽ മിനുമിനുത്ത അവളുടെ ശരീരം, ശോഭയാർന്നതായി കാണപ്പെട്ടു. ഒരു നിമിഷം അവളുടെ നഗ്നമേനി അയാൾ സങ്കൽപ്പിച്ചു. ഉടൻ തന്നെ കണ്ണുകൾ പിൻവലിച്ചു.

                അയാൾ ശബ്ദമുണ്ടാക്കാതെ അലമാരക്കടുത്തേക്ക് നീങ്ങി. ശബ്ദുണ്ടാകാതിരാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് അയാൾ അലമാര മെല്ലെ തുറന്നു. അവൾ ചെറിയ ഞരക്കത്തോടെ തിരിഞ്ഞു കിടന്നു. സാമാന്യത്തിലധികം വലുപ്പമുണ്ടായിരുന്ന അവളുടെ നിതംബം, ശില്പ സൗന്ദര്യത്തെ വെല്ലുന്നതായിരുന്നു. യൗവ്വനം അവളിൽ മുഴച്ചു നിന്നു.

                 അലമാരക്കകത്തെ പ്രത്യേക അറയുടെ താക്കോൽ അതിന്മേൽ തന്നെ തൂങ്ങി നിന്നിരുന്നു. അയാൾ ആ പ്രത്യേക അറ തുറന്നു. വിരലുകൾ അതിനുള്ളിൽ പരതി.

                 പെട്ടെന്ന് മുറിയിലിരുന്ന മൊബൈൽ ഫോണിൽ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു. അയാൾ ഞൊടിയിടയിൽ കർട്ടന് പിന്നിൽ മറഞ്ഞു.
         
അവൾ ഉണർന്നു. ഉറക്കച്ചടവോടെ മൊബൈൽ ഫോൺ പ്ലഗ്ഗിൽ നിന്നും അഴിച്ചെടുത്തു. അതിലേക്ക് ഉറ്റുനോക്കി.വന്ന സന്ദേശം വായിച്ചു. അവൾ നിദ്ര വിട്ട് ജാഗരൂക യായി കാണപ്പെട്ടു. അയാൾ പതുങ്ങി നിന്നു.
               
                   കിടക്കയിൽ നിന്ന് എഴുന്നേറ്റ അവൾ അഴിഞ്ഞു വീണ മുടിയിഴകൾ വീണ്ടും അലസമായി കെട്ടി വച്ച്, കിടപ്പുമുറി വിട്ട് പുറത്തേയ്ക്ക് പോയി.                            
                      അയാൾ തുറന്നു വച്ച അലമാരയുടെ പ്രത്യേക അറയും അലമാര തന്നെയും ചേർത്തടച്ചു. വീണ്ടും പഴയ സ്ഥാനത്ത് മറഞ്ഞു നിന്നു. തുറന്നു കിടന്ന അലമാര അവളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതോർത്ത് അയാൾ നിശ്വസിച്ചു.

              അവൾ എന്തിനായിരിക്കും മുറിക്ക് പുറത്ത് പോയത്? എപ്പോൾ തിരിച്ചു വരുമായിരിക്കും? എന്ത് സന്ദേശമായിരിക്കും ഫോണിൽ വന്നത്? ആരായിരിക്കും സന്ദേശമയച്ചിട്ടുണ്ടാകുക? ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ നിമിഷാർദ്ധത്തിനുള്ളിൽ അയാളുടെ മനസ്സിലൂടെ കടന്നുപോയി.

                    ഏതാനും നിമിഷങ്ങൾ കഴിഞ്ഞതേയുള്ളൂ, ഇളം നീല ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ ഒരു യുവാവ് അവളോടൊത്ത് ആ മുറിയിലേക്ക് കടന്നുവന്നു.യുവാവ് സുന്ദരനും അരോഗദൃഢഗാത്രനുമായിരുന്നു.യുവാവ് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു. അവർ ദീർഘമായ ഒരു ചുംബനത്തിലേർപ്പെട്ടു.
                     
                      കർട്ടനു പിന്നിൽ അയാൾ നിന്ന് വിയർത്തു. വല്ലാത്ത അവസ്ഥയിലാണല്ലോ താൻ വന്ന് പെട്ടത് എന്നയാൾ ഓർത്തു.യുവാവും സ്ത്രീയും  ഉറങ്ങിയാൽ മാത്രമേ തനിക്കീമുറിയിൽ നിന്നും മോചനമുള്ളൂ. അയാൾ തന്റെ പോക്കറ്റിൽ കയ്യിടുകയും കുറച്ചുനേരം മുമ്പ് അലമാരയിൽ നിന്നും കൈക്കലാക്കിയ ക്രഡിറ്റ് കാർഡുകളിൽ പിടിക്കുകയും . ഒന്നുകൂടി പോക്കറ്റിൽ തിരുകുകയും ചെയ്തു .കണ്ണിൽ തടഞ്ഞ നോട്ടുകെട്ടുകൾ യുവതിക്കു വന്ന മൊബൈൽ സന്ദേശത്തിന്റെ ശബ്ദത്തിന്റെ ഞെട്ടലിൽ, കൈയിലൊതുക്കാൻ കഴിയാഞ്ഞതിൽ അയാൾ ആത്മാർത്ഥമായും ഖേദിച്ചു.

                         യുവാവും സ്ത്രീയും കട്ടിലിലേക്ക് ചാഞ്ഞു. അവർ പരസ്പരം കെട്ടിപ്പുണർന്നു. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. നഗ്നരായി, പരിപൂർണ്ണ നഗ്നർ. ആദവും ഹവ്വയും.കർട്ടന് പിന്നിൽ ശ്വാസമടക്കി അയാൾ നിന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള മേളനം.സൃഷ്ടിയുടെ ആദ്യ ചുവട് വയ്പ്പ്. സർപ്പത്തെപ്പോലെ അവൾ യുവാവിനെ വരിഞ്ഞു ചുറ്റി.

                        യുവാവിന്റെയും യുവതിയുടേയും ശ്രദ്ധയിൽപ്പെടാതെ രണ്ടു കണ്ണുകൾ തിളങ്ങി. കണ്ണുകൾ പിൻവലിക്കാതെ തന്നെ അയാൾ ഒരു രക്ഷപെടലിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചു.യുവാവും യുവതിയും  നിദ്രയെ പുൽകിയതിനു ശേഷം അലമാരയിലെ പണം കൈക്കലാക്കി വന്ന വഴിയേ പുറത്തുകടക്കാം. അല്ലെങ്കിൽ അവർ ഉറക്കത്തിലമരും മുൻപ് തന്നെ കണ്ടുപിടിച്ചാൽ ബൽറ്റിൽ തിരുകിയ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി അവരുടെ കൈവശവും അലമാരയിലുമുള്ള പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ട് മുൻ വാതിലിലൂടെ ജേതാവിനെപ്പോലെ പുറത്തു പോകാം. കത്തികാണിച്ച് ഭീഷണിപ്പെടുത്തുമ്പോൾ യുവാവ് തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ ആത്മരക്ഷാർത്ഥം കത്തിയെടുത്ത് യുവാവിന്റെ നെഞ്ചിൽ ആഞ്ഞു കുത്തി കൈയിൽ കിട്ടുന്നതുമെടുത്ത് ഓടി രക്ഷപെടാം.

                        ചിന്തകൾ മനസ്സിലൂടെ കടന്നു പോകവേ, കോളിംഗ് ബെൽ ശബ്ദം. വീണ്ടുമൊരു ഞെട്ടൽ... അവർ ഇരുവരും കുതറി മാറുന്നത് അയാൾ കണ്ടു. ശരീരത്തിലെ രക്തസഞ്ചാരം നിലച്ച പോലെ യുവാവ് വിളറി വെളുത്തു .

                 " ഇന്ന് ഒഫീഷ്യൽ ടൂറിലാണെന്നും നാളെ വൈകീട്ടേ എത്തൂ എന്നുമാണ് എന്നോട് പറഞ്ഞിരുന്നത്"യുവതി കിതപ്പോടെ പറഞ്ഞു. ഇരുവരും ധൃതി യിൽ ഉരിഞ്ഞിട്ട വസ്ത്രങ്ങളെടുത്ത് അണിഞ്ഞു. സ്ഥാനം മാറിയിരുന്ന കിടക്കവിരി പെട്ടെന്ന് നേരെയാക്കി. കർട്ടനു പിന്നിൽ അയാൾ നിന്നു പരിഭ്രമിച്ചു.

                    യുവതി കർട്ടന്റെ ഭാഗത്തേക്ക്  കൈ ചൂണ്ടി.കർട്ടനു പിന്നിൽ, ബൽറ്റിൽ തിരുകിയ കത്തിയുടെ പിടിയിൽ, പിടിമുറുക്കി അയാൾ. അവൾ തിടുക്കത്തിൽ മുറി വിട്ട് പുറത്തുപോയി.യുവാവ് കർട്ടന് പിന്നിലേക്ക് നീങ്ങി. കർട്ടനു പിന്നിൽ തന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകൾ യുവാവിൽ ഞെട്ടലുളവാക്കി.യുവാവിന്റെ വായ് പൊത്തിപിടിച്ചു കൊണ്ട് അയാൾ..." നീ ?" യുവാവ് അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ടു ചോദിച്ചു" നീ കള്ളൻ......?"


                               " അതെ ഞാൻ പണം കക്കാൻ വന്ന കള്ളൻ. നീയോ?"ചില സംസാരങ്ങൾക്ക് ശേഷം അവർ ഒരു ഒത്തുതീർപ്പിലെത്തി. നാലുകണ്ണുകൾ കിടപ്പുമുറിയുടെ വാതിലിലേക്ക് ഉറ്റുനോക്കി നിന്നു.

                യുവതിയും കൂടെ സ്യൂട്ട് ധരിച്ച ഒരു പുരുഷനും മുറിയിലേക്ക് കടന്നുവന്നു. അയാൾ ഓവർകോട്ട് അഴിച്ച് കസേര മേൽ നിക്ഷേപിച്ചു. അയാൾ അഴിച്ചു നൽകിയ ടൈ, യുവതി കസേരയിന്മേൽഇട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റിയിട്ട് ഹാങ്ങറിൽ തൂങ്ങിയിരുന്ന നിശാവസ്ത്രമണിഞ്ഞു.

                    യുവതി അയാളെ കട്ടിലിലേക്ക് അനുഗമിച്ചു.ഇരുവരും കട്ടിലിലേക്ക് ചാഞ്ഞു. പുരുഷൻ ക്ഷീണിതനായിരുന്നു. കർട്ടനു പിന്നിൽ നിന്നും നാലു കണ്ണുകൾ അവരെ സാകൂതം നോക്കി. അയാൾ ഉറങ്ങുന്നതുംകാത്ത്......



                        അയാൾ ഉറങ്ങുന്നതും കാത്ത് അവളും................